|

കളിക്കാൻ ഏറ്റവും മോശം ആ ഫോർമാറ്റ്; തുറന്ന് പറഞ്ഞ് മോയിൻ അലി

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.സി.സി ചാമ്പ്യൻസ് ട്രോഫി അവസാനഘട്ടത്തിലാണ്. ഇന്ത്യ – ന്യൂസിലാൻഡ് ഫൈനൽ മത്സരം മാത്രമാണ് ഇനി ടൂർണമെന്റിൽ ബാക്കിയുള്ളത്. മാർച്ച് ഒമ്പതിന് ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയത്തിലാണ് കലാശപ്പോര് നടക്കുന്നത്.

കളിക്കാൻ ഏറ്റവും മോശം ഫോർമാറ്റ് ഏകദിനമാണെന്ന് പറഞ്ഞ് രംഗത്ത് വന്നിരിക്കുകയാണ് മുൻ ഇംഗ്ലണ്ട് ഓൾറൗണ്ടർ മോയിൻ അലി. ലോകകപ്പും ചാമ്പ്യൻസ് ട്രോഫിയിലുമല്ലാതെ ഏകദിന ക്രിക്കറ്റ് ഏതാണ്ട് പൂർണമായി ഇല്ലാതിരിക്കുന്നുവെന്നും ഈ ഫോർമാറ്റിൽ നിയമങ്ങൾ ഭയങ്കരമാണെന്നും അദ്ദേഹം പറഞ്ഞു. ടോക് സ്പോർട്സിലാണ് മുൻ താരം അഭിപ്രായം അറിയിച്ചത്.

‘ലോകകപ്പും ചാമ്പ്യൻസ് ട്രോഫിയിലുമല്ലാതെ ഏകദിന ക്രിക്കറ്റ് ഏതാണ്ട് പൂർണമായി ഇല്ലാതിരിക്കുന്നു. കളിക്കാൻ ഏറ്റവും മോശമായ ഫോർമാറ്റാണ് അത്. അതിന് പല കാരണങ്ങളുണ്ട്. ഈ ഫോർമാറ്റിൽ നിയമങ്ങൾ ഭയങ്കരമാണെന്ന് ഞാൻ കരുതുന്നു.

ആദ്യ പവർപ്ലേ കഴിഞ്ഞ് അധിക ഫീൽഡറെ കൊണ്ടുവരാമെന്ന നിയമം വിക്കറ്റ് എടുക്കുന്നതിനും ഏതെങ്കിലും തരത്തിലുള്ള സമ്മർദം സൃഷ്ടിക്കുന്നതിനും തടസമാണ്. അതുകൊണ്ടാണ് ഇപ്പോൾ ഏകദിന ക്രിക്കറ്റിൽ താരങ്ങൾക്ക് 60, 70 ശരാശരിയിൽ ബാറ്റ് ചെയ്യാൻ കഴിയുന്നത്,’ മോയിൻ അലി പറഞ്ഞു.

ഏകദിന ക്രിക്കറ്റ് ബാറ്റർമാർക്ക് കൂടുതൽ അനുകൂലമാണെന്നും അവർക്ക് സ്കോർ ചെയ്യാൻ ഇപ്പോഴും ഒരു ഓപ്ഷൻ ലഭ്യമാണെന്നും മോയിൻ പറഞ്ഞു. പുതിയ പന്ത് ഉപയോഗിക്കുമ്പോൾ റിവേഴ്‌സ് സ്വിങ് നഷ്ടപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

‘ഒരാളുടെ നേരെ പന്തെറിയുമ്പോൾ അല്പം സമ്മർദ്ദം ചെലുത്താൻ ശ്രമിക്കുമ്പോൾ, അയാൾ റിവേഴ്‌സ് സ്വീപ്പ് ചെയ്യും. ബാറ്റർമാർക്ക് സ്കോർ ചെയ്യാൻ എപ്പോഴും ഒരു ഓപ്ഷൻ ലഭ്യമാണ്. ഇതിനെല്ലാം പുറമേ, മത്സരങ്ങളിൽ രണ്ട് പുതിയ പന്തുകൾ ഉപയോഗിക്കാൻ പറ്റും. അങ്ങനെ വരുമ്പോൾ റിവേഴ്സ് സ്വിങ് നഷ്ടപ്പെടും. കൂടുതൽ മൃദുവായ പന്ത് അടിക്കാനുള്ള കഴിവ് നഷ്ടപ്പെടും. ഇക്കാരണങ്ങളാൽ 50 ഓവർ ഫോർമാറ്റിലെ ക്രിക്കറ്റ് മരിച്ചു എന്ന് ഞാൻ കരുതുന്നു,’ മോയിൻ പറഞ്ഞു.

കൂടാതെ, ഫ്രാഞ്ചൈസി ക്രിക്കറ്റിന് താരങ്ങൾക്കിടയിലുള്ള സ്വാധീനത്തെക്കുറിച്ചും മോയിൻ സംസാരിച്ചു. ക്രിക്കറ്റിന്റെ ആവേശം എടുത്തു കളയുന്നത് ഫ്രാഞ്ചൈസി ക്രിക്കറ്റും അതിൽ ഒഴുകുന്ന പണമാണെന്നും മുൻ താരം കുറ്റപ്പെടുത്തി. വരും വർഷങ്ങളിൽ ഫ്രാഞ്ചൈസി ക്രിക്കറ്റിന്റെ ഭാഗമാവാൻ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് താരങ്ങൾ വിരമിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

‘ദുഃഖകരമെന്നു പറയട്ടെ, ഫ്രാഞ്ചൈസി ക്രിക്കറ്റ് മറ്റ് ഫോർമാറ്റിലെ ആവേശം കളയുന്നത്. അതിൽ ഒഴുകുന്ന പണമാണ് പ്രധാന പ്രശ്‌നം. താരങ്ങൾക്ക് നിരസിക്കാൻ കഴിയാത്തത്ര വലുതാണ് അത്. ഇത് വളരെ ബുദ്ധിമുട്ടാണ്. വരും വർഷങ്ങളിൽ ഫ്രാഞ്ചൈസി ക്രിക്കറ്റ് കളിക്കാൻ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് താരങ്ങൾ വിരമിക്കാൻ സാധ്യതകളേറെയാണ്,’ മോയിൻ പറഞ്ഞു.

Content highlight: Moeen Ali about ODI cricket