നോട്ടുനിരോധനം സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും വലിയ അഴിമതി; മോദിയുടെ ഭരണത്തില്‍ ഊഹിക്കാവുന്നതിലപ്പുറം അഴിമതി വളര്‍ന്നെന്നും മന്‍മോഹന്‍ സിങ്
D' Election 2019
നോട്ടുനിരോധനം സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും വലിയ അഴിമതി; മോദിയുടെ ഭരണത്തില്‍ ഊഹിക്കാവുന്നതിലപ്പുറം അഴിമതി വളര്‍ന്നെന്നും മന്‍മോഹന്‍ സിങ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 5th May 2019, 4:21 pm

ന്യൂദല്‍ഹി: നരേന്ദ്ര മോദി സര്‍ക്കാറിന്റെ ഭരണകാലയളവില്‍ രാജ്യത്ത് ഊഹിക്കാന്‍ കഴിയുന്നതിലപ്പുറം അഴിമതി നടന്നെന്ന് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്. നോട്ടുനിരോധനം സ്വതന്ത്ര ഇന്ത്യയില്‍ നടന്ന ഏറ്റവും വലിയ അഴിമതിയായിരിക്കുമെന്നും സിങ് പറഞ്ഞു.

നരേന്ദ്ര മോദി സര്‍ക്കാറിന്റെ കഴിഞ്ഞ അഞ്ചു വര്‍ഷത്തേത് ദുഖകരമായ ഭരണത്തിന്റേയും, ഉത്തരവാദിത്വമില്ലായ്മയുടേയും ആകെത്തുകയാണെന്ന് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്. മോദിയുടെ ഭരണം ഏറ്റവും അധികം ബാധിച്ചത് രാജ്യത്തെ യുവജനങ്ങളേയും, കര്‍ഷകരേയും, കച്ചവടക്കാരെയുമാണെന്ന് സിങ് കുറ്റപ്പെടുത്തി.

‘പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭരണം രാജ്യത്തെ യുവതയേയും, കര്‍ഷകരേയും, കച്ചവടക്കാരേയും, എല്ലാ ജനാധിപത്യ സ്ഥാപനങ്ങളേയുമാണ് ഏറ്റവും രൂക്ഷമായി ബാധിച്ചത്’- പി.ടി.െഎക്ക് നല്‍കിയ അഭിമുഖത്തില്‍ സിങ് പറയുന്നു.

ദേശീയതയെ മുന്‍ നിര്‍ത്തി തെരഞ്ഞടെുപ്പിനെ നേരിടുന്ന ബി.ജെ.പിയുടെ രീതിയേയും സിങ് വിമര്‍ശിച്ചു. ‘ബി.ജെ.പി ഓരോ ദിവസവും പുതിയ ആഖ്യാനങ്ങള്‍ തേടിക്കൊണ്ടിരിക്കുയാണ്. ദേശീയ സുരക്ഷയെക്കുറിച്ച് സര്‍ക്കാറിന് ഇല്ലാത്ത ആശയദാരിദ്ര്യത്തെയാണ് ഇത് വെളിവാക്കുന്നത്’- സിങ് പറയുന്നു.

യു.പി.എ സര്‍ക്കാര്‍ വിമര്‍ശനങ്ങള്‍ക്ക് വിധേയമായിട്ടുണ്ടെന്നും, എന്നാല്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ തങ്ങള്‍ക്കെതിരായ അഴിമതി ആരോപണങ്ങള്‍ വിശദീകരിക്കാന്‍ തയ്യാറായിട്ടില്ലെന്നും സിങ് ചൂണ്ടിക്കാട്ടി.

കൂട്ടായ വളര്‍ച്ചയില്‍ വിശ്വാസിമില്ലാത്ത ബി.ജെ.പിക്ക് പുറത്തേക്കുള്ള വഴി കാണിച്ചു കൊടുക്കണമെന്നും സിങ് പറഞ്ഞു.