മോദിയെ തടഞ്ഞ് മഹാരാഷ്ട്ര; പാർട്ടി പിളർത്തിയിട്ടും അജയ്യരായി ഉദ്ധവ് താക്കറെയും ശരത് പവാറും

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: മഹാരാഷ്ട്രയിൽ ബി.ജെ.പിക്കും എൻ.ഡി.എക്കും തിരിച്ചടി. ശിവസേന, എൻ.സി.പി എന്നീ പാർട്ടികളെ പിളർത്തികൂടെ നിർത്തിയിട്ടും വോട്ടിങ്ങിൽ ലീഡ് നേടാനാവാത്ത അവസ്ഥയാണ് നിലവിൽ മഹാരാഷ്ട്രയിൽ എൻ.ഡി. എക്കുള്ളത്.

ഇന്ത്യ സഖ്യത്തിനൊപ്പമുള്ള ഉദ്ധവ് താക്കറെയുടെ ശിവസേന 11 സീറ്റുകളിലും ശരത് പവാറിന്റെ എൻ.സി.പി 6 സീറ്റുകൾ മുന്നിട്ട് നിൽക്കുകയാണ്. 11 സീറ്റുകളിൽ ലീഡ് നേടി ഇന്ത്യൻ നാഷണൽ കോൺഗ്രസും മുന്നിട്ട് നിൽക്കുന്നുണ്ട്.

ബി.ജെ.പിക്ക് 13 സീറ്റുകളിലും ബി.ജെ.പിയുടെ സഖ്യകക്ഷിയായ ഏക്നാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള ശിവസേനയ്ക്ക് അഞ്ച് സീറ്റുകളിലുമാണ് ലീഡിങ് ഉള്ളത്.

മഹാരാഷ്ട്രയിലെ പ്രധാന പാർട്ടിയായ ശിവസേന പിളർന്നതോടെ വോട്ടുകളിലും വലിയ വിഭജനമുണ്ടാകുമെന്നായിരുന്നു ബി.ജെ.പിയുടെ പ്രതീക്ഷ. എന്നാൽ പ്രതീക്ഷകൾക്കെല്ലാം വിപരീതമാണ് നിലവിലെ ലീഡിങ്.

നനദുർബർ, അകോല, അമരാവതി, റാംറ്റക്ക്, കടച്ചിലോറി ചിമുർ, ചന്ദ്രപുർ, നന്ദേദ്, ചലന, ലാറ്റർ, സോലാപൂർ, കോലാപ്പൂർ എന്നിവിടങ്ങളിലാണ് ഇന്ത്യൻ നാഷണൽ കോൺഗ്രസിന് ലീഡ് ഉള്ളത്.

യവത്മാൽ വാസിം, ഹിങ്കോലി, പ്രഭാനി, നാസിക്, മുംബൈ നോർത്ത് വെസ്റ്റ്, മുംബൈ നോർത്ത് ഈസ്റ്റ്, മുബൈ സൗത്ത്, ഷിർദി, ഒസ്മാനാബാദ്, ഹാറ്റ്കാനാഗലീ എന്നിവിടങ്ങളിൽ ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള ശിവസേനയ്ക്ക് ലീഡ് ഉണ്ട്.

വാർദ്ധ, ടിൻഡറി, ഭിവാന്ദി, ബർമാറ്റി, ഷിരൂർ, ബീഡ്, മേധ, സതാര തുടങ്ങിയ മണ്ഡലങ്ങളിലാണ് ശരത് പവാറിന്റെ എൻ.സി.പിക്ക് ലീഡ് ഉള്ളത്.

തെരഞ്ഞെടുപ്പ് നടക്കാൻ മാസങ്ങൾ മാത്രം നിലനിൽക്കവെയാണ് പാർട്ടി പിളർത്തി ശിവസേനയിലെ ഷിൻഡെ വിഭാഗം ബി.ജെ.പിയോട് ചേർന്നത്. ശിവസേനയുടെ ചിഹ്നമായ അമ്പും വില്ലും ഷിൻഡെ സ്വന്തമാക്കിയിരുന്നു. തുടർന്ന് ഉദ്ധവ് താക്കറെ ഇന്ത്യ മുന്നണിയോടൊപ്പം സഖ്യം ചേരുകയായിരുന്നു.

ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള ശിവസേന മത്സരിക്കുന്ന നാലിടങ്ങളിൽ എതിർ സ്ഥാനാർഥികൾ ഷിൻഡെ വിഭാഗത്തിൽ നിന്നാണ്.

Content Highlight: Modi couldn’t achieve desired lead in Maharashtra

Latest Stories