| Friday, 19th November 2021, 2:57 pm

കര്‍ഷകക്ഷേമത്തെക്കാള്‍ മോദിക്ക് വലുത് രാഷ്ട്രീയം'; മോദിയുടെ പ്രഖ്യാപനത്തിനെതിരെ സുപ്രീം കോടതി നിയോഗിച്ച പാനല്‍ അംഗം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ദല്‍ഹി: കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാനുള്ള സര്‍ക്കാരിന്റെ തീരുമാനം പിന്തിരിപ്പനെന്ന് കാര്‍ഷിക നിയമങ്ങള്‍ പഠിക്കാന്‍ സുപ്രീം കോടതി നിയോഗിച്ച പാനല്‍ അശോക് ഗണ്‍വാത്. മഹാരാഷ്ട്രയില്‍ നിന്നുള്ള കര്‍ഷക യൂണിയന്റെ പ്രസിഡന്റ് കൂടിയാണ് ഇദ്ദേഹം.

‘ഇത് നരേന്ദ്രമോദിയുടെ ഏറ്റവും പിന്തിരിപ്പനായ നടപടികളിലൊന്നാണ്. കര്‍ഷകരുടെ ക്ഷേമത്തിന് മേല്‍ രാഷ്ട്രീയത്തിനാണ് മോദി പ്രാധാന്യം കൊടുത്തത്. ഞങ്ങളുടെ സമിതി കാര്‍ഷിക നിയമങ്ങള്‍ക്ക് മേല്‍ തിരുത്തലുകളും പരിഹാരങ്ങളും നിര്‍ദേശിച്ചിരുന്നു. പ്രതിസന്ധി പരിഹരിക്കുന്നതിന് പകരം മോദിയും ബി.ജെ.പിയും പിന്നോട്ട് നടക്കുകയാണുണ്ടായത്. വരാനിരിക്കുന്ന ഉത്തര്‍പ്രദേശ്, പഞ്ചാബ് തെരഞ്ഞെടുപ്പുകള്‍ ജയിക്കുന്നതിനപ്പുറം അവര്‍ക്ക് മറ്റൊന്നിലും താല്‍പര്യമില്ല’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കാര്‍ഷിക നിയമങ്ങള്‍ റദ്ദാക്കാനുള്ള ഈ തീരുമാനം കാര്‍ഷിക-വിപണന മേഖലയില്‍ സംഭവിക്കേണ്ടിയിരുന്ന എല്ലാതരം പരിഷ്‌കാരങ്ങളേയും റദ്ദ് ചെയ്തിരിക്കുകയാണ്. ബി.ജെ.പിയുടെ രാഷ്ട്രീയ താല്‍പ്പര്യത്തിന് മുകളില്‍ കര്‍ഷകരുടെ താത്പര്യം ബലികഴിക്കപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു.

ഗുരുനാനാക്ക് ജയന്തിയായ ഇന്ന് ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കവേയാണ് മൂന്ന് കാര്‍ഷിക നിയമങ്ങളും പിന്‍വലിക്കാന്‍ തീരുമാനിച്ചതായി നരേന്ദ്ര മോദി പ്രഖ്യാപിച്ചത്. ഇന്ത്യയോടും കര്‍ഷകരോടും ക്ഷമ ചോദിച്ച മോദി കാര്‍ഷിക നിയമങ്ങള്‍ കര്‍ഷകരെ പറഞ്ഞ് മനസിലാക്കാന്‍ സാധിച്ചില്ലെന്നും കൂട്ടിച്ചേര്‍ത്തു.

സംസ്ഥാന സര്‍ക്കാരുകളേയും, കര്‍ഷകരേയും ശാസ്ത്രജ്ഞരേയും, സാമ്പത്തിക ശാസ്ത്രജ്ഞരും ചേര്‍ന്ന് താങ്ങുവില സമ്പ്രദായം കൂടുതല്‍ കാര്യക്ഷമമാക്കാനുള്ള നടപടികള്‍ ചെയ്യുമെന്നും മോദി പറഞ്ഞു.

‘മുന്‍സര്‍ക്കാരുകളും കാര്‍ഷിക നിയമങ്ങള്‍ നടപ്പിലാക്കാന്‍ തീരുമാനിച്ചിരുന്നു. ഈ വിഷയത്തിന്മേല്‍ ഒരുപാട് ചര്‍ച്ചകള്‍ നടത്തുകയും നിയമങ്ങള്‍ നടപ്പിലാക്കാന്‍ ഒരുങ്ങിയതുമായിരുന്നു. എന്നാല്‍ കര്‍ഷകരെ അത് പറഞ്ഞ് മനസിലാക്കുന്നതില്‍ ഞങ്ങള്‍ പരാജയപ്പെട്ടു. കര്‍ഷകര്‍ സമരം മതിയാക്കി ഭവനങ്ങളിലേക്ക് മടങ്ങണമെന്ന് അഭ്യര്‍ത്ഥിക്കുകയാണ്’ മോദി പറഞ്ഞു.

ഒരു വര്‍ഷത്തോളമായി രാജ്യതലസ്ഥാനത്ത് സമരം ചെയ്യുന്ന കര്‍ഷകര്‍ക്ക് വലിയ ആശ്വാസമാണ് കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ച പ്രഖ്യാപനം നല്‍കിയത്. ഉത്തര്‍പ്രദേശും, പഞ്ചാബും ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന പശ്ചാത്തലത്തില്‍ കൂടിയാണ് മോദിയുടെ പ്രഖ്യാപനം എന്നതും ശ്രദ്ധേയമാണ്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

We use cookies to give you the best possible experience. Learn more