'ക്യാമറ മറയ്ക്കുന്നത് ഞാന്‍ സഹിക്കില്ല'; ക്യാമറ മറഞ്ഞുനിന്ന ഉദ്യോഗസ്ഥനെ മാറ്റി മോദി; പിറന്നാള്‍ ദിനത്തിലെ മോദിയുടെ വീഡിയോ
India
'ക്യാമറ മറയ്ക്കുന്നത് ഞാന്‍ സഹിക്കില്ല'; ക്യാമറ മറഞ്ഞുനിന്ന ഉദ്യോഗസ്ഥനെ മാറ്റി മോദി; പിറന്നാള്‍ ദിനത്തിലെ മോദിയുടെ വീഡിയോ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 18th September 2019, 11:38 am

അഹമ്മദാബാദ്: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്യാമറാ ഭ്രമത്തെ കുറിച്ച് അറിയാത്തവരില്ല.

ഏത് പരിപാടിയില്‍ പങ്കെടുത്താലും ഏത് ചര്‍ച്ചയില്‍ പങ്കെടുത്താലും കൃത്യമായി ക്യാമറ നോക്കി നില്‍ക്കുന്ന മോദി വിവിധ അവസരങ്ങളില്‍ പരിഹസിക്കപ്പെട്ടിട്ടുണ്ട്.

ലോക നേതാക്കളെ കാണുമ്പോള്‍ തന്നെ കെട്ടിപ്പിടിച്ച് ക്യാമറ നോക്കുന്നതും കുട്ടികളുമായി ചിത്രങ്ങള്‍ എടുക്കാന്‍ നില്‍ക്കുമ്പോള്‍ അവരുടെ ചെവി വലിച്ചു പിടിച്ച് അനങ്ങാതെ നില്‍ക്കുന്നതും വിദേശ മാധ്യമങ്ങളുള്‍പ്പെടെ റിപ്പോര്‍ട്ട് ചെയ്ത് പരിഹസിച്ചതാണ്.

ഇതില്‍ ഏറ്റവും ഒടുവിലത്തെ സംഭവമാണ് ഇന്നലെ നടന്നത്. ഗുജറാത്തിലെ നര്‍മദ ജില്ലയിലെ കാല്‍വനി എക്കോ ടൂറിസം മേഖലയില്‍ ഇന്നലെ മോദി നടത്തിയ സന്ദര്‍ശനത്തിനിടെയായിരുന്നു സംഭവം. തികച്ചും സ്വാഭാവികമെന്ന് വീഡിയോ കാണുമ്പോള്‍ തോന്നുമെങ്കിലും ഒരു തവണ കൂടി വീഡിയോ കാണുന്ന ആള്‍ക്ക് മോദിയുടെ ക്യാമറാ ഭ്രമത്തെ മനസിലാക്കാനാവും.

എക്കോ ടൂറിസം പദ്ധതിയുമായി ബന്ധപ്പെട്ട് പുറത്ത് സ്ഥാപിച്ച ആര്‍ട് വര്‍ക്കുകള്‍ പ്രധാനമന്ത്രിക്ക് ഒരാള്‍ വിശദീകരിച്ചുകൊടുക്കുന്നു. ഈ സമയത്ത് ക്യാമറ മറഞ്ഞാണ് അദ്ദേഹം നില്‍ക്കുന്നത്. മോദിയെ കൃത്യമായി വീഡിയോയില്‍ കാണാന്‍ സാധിക്കുന്നില്ല.

എന്നാല്‍ ആര്‍ട് വര്‍ക്കുകള്‍ അദ്ദേഹം വിശദീകരിക്കുന്നത് ശ്രദ്ധിക്കുന്നതിന് പകരം മോദി അദ്ദേഹത്തോട് എന്തോ പറയുകയും ഇത് കേട്ടയുടനെ അദ്ദേഹം മറുവശത്തേക്ക് പെട്ടെന്ന് തന്നെ മാറിനില്‍ക്കുകയുമാണ്. ഫ്രെയിമില്‍ നിന്ന് മാറി നില്‍ക്കാന്‍ മോദി ആവശ്യപ്പെട്ട പ്രകാരമായിരുന്നു ഇതെന്ന് വീഡിയോയില്‍ വ്യക്തമാണ്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ഇതിന് പിന്നാലെ മോദിക്കൊപ്പം പാലത്തിന് മുകളിലേക്ക് എല്ലാവരും കയറാന്‍ ഒരുങ്ങുമ്പോള്‍ കര്‍ട്ടന് പിറകില്‍ നിന്ന് ആരോ നിര്‍ദേശിച്ചിട്ടെന്ന പോലെ പെട്ടെന്ന് എല്ലാവരും നില്‍ക്കുന്നുണ്ട്. അതിന് ശേഷം മുന്നില്‍ നടക്കുന്ന മോദിയെയാണ് പിന്നീട് വീഡിയോയില്‍ കാണുന്നത്.

അതിന് ശേഷം പാലത്തിന് മുകളിലൂടെ പെട്ടെന്ന് നടന്നുനീങ്ങാതെ നടുവില്‍ നിന്ന് കയാക്കിങ് കാണുകയാണ് മോദി. ഈ സമയവും അദ്ദേഹം ക്യാമറ ശ്രദ്ധിക്കുന്നുണ്ട്.

നേരത്തെ ഫേസ്ബുക്ക് ആസ്ഥാനത്ത് മാര്‍ക് സുക്കര്‍ബര്‍ഗുമായുള്ള കൂടിക്കാഴ്ചക്കിടെ ക്യാമറ മറഞ്ഞുനിന്ന് സംസാരിച്ച അദ്ദേഹത്തെ തള്ളിമാറ്റുന്ന മോദിയുടെ വീഡിയോയും ഏറെ വിമര്‍ശിക്കപ്പെട്ടിരുന്നു.

വിദേശസന്ദര്‍ശനത്തിനിടെ ക്യാമറ മാന്‍ എത്താത്തതിനെ തുടര്‍ന്ന് കാറില്‍ നിന്നും ഇറങ്ങാന്‍ തയ്യാറാകാതിരുന്ന മോദിയുടെ നടപടിയും പരിഹസിക്കപ്പെട്ടിരുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

അടുത്തിടെ അസമില്‍ ഇന്ത്യയിലെ ഏറ്റവും നീളമുള്ള റെയില്‍ റോഡ് പാലം ഉദ്ഘാടനം ചെയ്യവെ ക്യാമറയ്ക്ക് മുന്‍പില്‍ കൈവീശി മുന്നോട്ട് നീങ്ങുന്ന മോദിയുടെ വീഡിയോയും പരിഹസിക്കപ്പെട്ടിരുന്നു.

ക്യാമറയുടേയും ട്രോളിയുടേയും ചിത്രീകരിക്കുന്ന ആളുടേയും നിഴല്‍ പതിഞ്ഞതായിരുന്നു പ്രധാനമന്ത്രിക്ക് വിനയായത്.

1987-88 കാലഘട്ടത്തില്‍ ഡിജിറ്റല്‍ ക്യാമറയും ഇ മെയിലും താന്‍ ഉപയോഗിച്ചിരുന്നുവെന്ന മോദിയുടെ തള്ളിനെയും അടുത്തിടെ സോഷ്യല്‍ മീഡിയ പൊളിച്ചിരുന്നു.

ഉത്തരാഖണ്ഡിലെ കേദാര്‍നാഥ് ക്ഷേത്രത്തിലെത്തിയശേഷം വിവിധ തരത്തിലുള്ള ഫോട്ടോകള്‍ പുറത്തുവിട്ട മോദിയുടെ നടപടിയും കണക്കിന് പരിഹസിക്കപ്പെട്ടു രുദ്ര ഗുഹയില്‍ കണ്ണടച്ച് ധ്യാനത്തിലിരിക്കുന്ന മോദി ക്യാമറാമാനേയും കൂട്ടി ഗുഹയ്ക്കുള്ളില്‍ കടന്നതായിരുന്നു പരിഹസിക്കപ്പെട്ടത്.