| Friday, 25th December 2020, 1:53 pm

'കേരളത്തില്‍ നിന്നും ചിലര്‍ സമരം ചെയ്യാനെത്തുന്നു, അവിടെ ഇടതുപക്ഷ സര്‍ക്കാരാണ്'; കര്‍ഷക പ്രക്ഷോഭത്തില്‍ ഇടതുപക്ഷത്തെ പഴിചാരി മോദി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കാര്‍ഷക പ്രക്ഷോഭത്തില്‍ ഇടതുപക്ഷത്തെ പഴിചാരി പ്രധാനമന്ത്രി നരേന്ദ്ര മോദി. കേരളത്തിലെ ഇടതുപക്ഷം പഞ്ചാബില്‍ പോയി രാഷ്ട്രീയം കളിക്കുകയാണെന്നും മോദി ആരോപിച്ചു.

‘കേരളത്തില്‍ നിന്നും ചിലര്‍ സമരം ചെയ്യാനായെത്തുന്നുണ്ട്. കേരളത്തില്‍ ഇടതുപക്ഷ സര്‍ക്കാരാണ്. കേരളത്തില്‍ എന്തുകൊണ്ട് എ.പി.എം.സി നിയമമില്ല? കോണ്‍ഗ്രസായിരുന്നില്ലേ നേരത്തെ ഭരിച്ചിരുന്നത്? അവിടെ എന്തുകൊണ്ട് എ.പി.എം.സിയും മണ്ഡിയും സമരം ചെയ്ത് നടപ്പാക്കുന്നില്ല. അതുകൊണ്ട് ഇത് രാഷ്ട്രീയം കലര്‍ത്തിയുള്ള സമരമാണ്,’ മോദി പറഞ്ഞു.

ഇടതുപക്ഷം നടത്തുന്നത് ഇവന്റ് മാനേജ്‌മെന്റാണ്. ബംഗാളിലെ കര്‍ഷകര്‍ എന്തുകൊണ്ട് സമരം ചെയ്തില്ല? കര്‍ഷകരുടെ പേരില്‍ സമരം നടത്തുന്നവര്‍ രാഷ്ട്രീയം കളിക്കുകയാണെന്നും മോദി പറഞ്ഞു.

ഇന്ന് പ്രധാനമന്ത്രി ആറ് സംസ്ഥാനങ്ങളിലെ കര്‍ഷകരുമായാണ് സംവദിക്കുന്നത്. രാജ്യത്തെ ഒമ്പത് കോടി കര്‍ഷകരെയാണ് മോദി അഭിസംബോധന ചെയ്യുന്നത്.

ഒമ്പത് കോടി കര്‍ഷകര്‍ക്ക് പ്രധാനമന്ത്രി കിസാന്‍ പദ്ധതിയുടെ കീഴില്‍ 18,000 കോടി നല്‍കുമെന്ന് കഴിഞ്ഞ ദിവസം സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു.

2022 ഓടെ കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കുമെന്നും പുതിയ കാര്‍ഷിക നിയമത്തില്‍ കര്‍ഷകര്‍ മോദിക്ക് നന്ദിപറയുമെന്നുമാണ് കേന്ദ്രമന്ത്രി അനുരാഗ് താക്കൂര്‍ ഇന്ന് പറഞ്ഞത്.

അതേസമയം സമരത്തില്‍ നിന്ന് പിന്മാറില്ലെന്ന് കര്‍ഷകര്‍ ഇന്നും ആവര്‍ത്തിച്ചു. അമിത് ഷാ കര്‍ഷകരുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് പറഞ്ഞതിന്റെ പിന്നാലെയായിരുന്നു കര്‍ഷകര്‍ നിലപാട് വ്യക്തമാക്കിയത്.

നിലവിലെ കര്‍ഷക നിയമത്തില്‍ അര്‍ത്ഥശൂന്യമായ ഭേദഗതികള്‍ വരുത്തി ചര്‍ച്ചയ്ക്കായി വരേണ്ടതില്ലെന്ന് കേന്ദ്രത്തോട് കര്‍ഷക സംഘടനകള്‍ അറിയിച്ചിട്ടുണ്ട്.

രേഖാമൂലം തയ്യാറാക്കിയ വ്യക്തമായ നിര്‍ദ്ദേശം കൈയ്യിലുണ്ടെങ്കില്‍ മാത്രം അടുത്ത ഘട്ട ചര്‍ച്ചകള്‍ക്ക് തങ്ങള്‍ തയ്യാറാകാമെന്നും കര്‍ഷക സംഘടനകള്‍ അറിയിച്ചു.

കേന്ദ്രം തങ്ങള്‍ക്കു മുന്നില്‍വെച്ച ബില്ലിന്റെ രൂപരേഖയില്‍ എം.എസ്.പി, വൈദ്യുതി ഉപഭോഗത്തിന്റെ വില, എന്നിവ സംബന്ധിച്ച് യാതൊരു വ്യക്തതയും ഇല്ലെന്ന് കര്‍ഷകര്‍ ചൂണ്ടിക്കാട്ടിയിരുന്നു.

തങ്ങളുമായുള്ള ചര്‍ച്ചകളെ വളരെ ലാഘവത്തോടെയാണ് സര്‍ക്കാര്‍ കാണുന്നതെന്നും ഗൗരവതരമായ വിഷയമായി കര്‍ഷക പ്രക്ഷോഭത്തെ അവര്‍ കാണുന്നില്ലെന്നും കര്‍ഷകര്‍ പറഞ്ഞിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Modi against Kerala Left activists who protesting along with farmers

We use cookies to give you the best possible experience. Learn more