| Thursday, 25th July 2019, 1:50 pm

ആള്‍ക്കൂട്ട ആക്രമണം പകര്‍ച്ചവ്യാധി പോലെ പടരുകയാണെന്ന് സ്വര ഭാസ്‌കര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: ആള്‍ക്കൂട്ട ആക്രമണം പകര്‍ച്ചവ്യാധി പോലെയാണെന്ന് നടി സ്വര ഭാസ്‌കര്‍. ഈ യാഥാര്‍ഥ്യത്തില്‍ നിന്നു രാജ്യത്തിന് മുഖം തിരിക്കാനാവില്ലെന്നും സ്വര ഭാസ്‌കര്‍ മുംബൈയില്‍ ഒരു ചടങ്ങിനിടെ പറഞ്ഞു.

ആക്രമണങ്ങള്‍ വ്യാജമാണെന്ന് പറയുന്നതില്‍ യാതൊരു അര്‍ഥവുമില്ല. വിഷയത്തില്‍ കര്‍ശന നടപടി ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ച 49 പ്രമുഖരെ അഭിനന്ദിക്കുന്നുവെന്നും സ്വര ഭാസ്‌കര്‍ പറഞ്ഞു.

‘എന്താണ് നമ്മുടെ സമൂഹത്തില്‍ സംഭവിക്കുന്നതെന്ന് കത്തില്‍ പറയുന്നുണ്ട്. ഇത്തരം ദാരുണ സംഭവങ്ങളെ ഉള്‍ക്കൊള്ളിക്കാന്‍ ശക്തമായ നിയമം വേണമെന്നത് കാലത്തിന്റെ ആവശ്യമാണ്. കഴിഞ്ഞ നാല് – അഞ്ച് വര്‍ഷമായി ആള്‍ക്കൂട്ട അക്രമണത്തെ കുറിച്ച് ഞാന്‍ സംസാരിക്കുന്നുണ്ട്. എന്നാല്‍ മെച്ചപ്പെടുകയല്ല, സംഭവം കൂടുതല്‍ കൂടുതല്‍ മോശമാവുകയാണെന്നും’ സ്വര പറഞ്ഞു.

ആള്‍ക്കൂട്ട അക്രമണം, മതവിദ്വേഷത്തിന്റെ പേരിലുള്ള ആക്രമണം എന്നിവയില്‍ ആശങ്ക രേഖപ്പെടുത്തി അടൂര്‍ ഗോപാലകൃഷ്ണന്‍, മണി രത്‌നം, അനുരാഗ് കശ്യപ്, അപര്‍ണ സെന്‍, കൊങ്കണ സെന്‍ ശര്‍മ്മ, സൗമിത്ര ചാറ്റര്‍ജി, രേവതി, ശ്യാം ബെനഗല്‍, റിദ്ധി സെന്‍, ബിനായക് സെന്‍ തുടങ്ങിയവരാണ് പ്രധാനമന്ത്രിക്ക് കത്തയച്ചത്.

അതേസമയം കത്തയച്ച ബംഗാളി നടന്‍ കൗഷിക് സെന്നിന് വധഭീഷണി മുഴക്കി ഫോണ്‍ സന്ദേശം ലഭിച്ചിരുന്നു.

‘ഇന്നലെയാണ് എനിക്ക് അജ്ഞാത നമ്പരില്‍ നിന്നും ഫോണ്‍ സന്ദേശം ലഭിച്ചത്. അസഹിഷ്ണുതയ്ക്കും ആള്‍ക്കൂട്ട അക്രമങ്ങള്‍ക്കുമെതിരേ ശബ്ദമുയര്‍ത്തുന്നത് നിര്‍ത്തണമെന്നായിരുന്നു ആവശ്യം. അല്ലെങ്കില്‍ കൊലപ്പെടുത്തുമെന്നായിരുന്നു ഭീഷണി’- കൗഷിക് പറഞ്ഞിരുന്നു.

‘മുസ്‌ലിങ്ങള്‍, ദളിതര്‍, മറ്റ് ന്യൂനപക്ഷ സമുദായങ്ങള്‍ എന്നിവര്‍ക്കെതിരായ ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ എത്രയും പെട്ടെന്ന് ഇല്ലാതാക്കണം. 2016ല്‍ ദളിതര്‍ക്കെതിരായ അതിക്രമവുമായി ബന്ധപ്പെട്ട് 840ലേറെ കേസുകളാണ് റിപ്പോര്‍ട്ടു ചെയ്തതെന്നും അതില്‍ ശിക്ഷിക്കപ്പെട്ടവരുടെ ശതമാനത്തില്‍ വന്‍ ഇടിവുണ്ടെന്നുമുള്ള ദേശീയ ക്രൈം റെക്കോര്‍ഡ് ബ്യൂറോയുടെ കണക്കുകള്‍ കണ്ട് ഞങ്ങള്‍ ഞെട്ടിയിരിക്കുകയാണ്.’ സാംസ്‌ക്കാരിക പ്രവര്‍ത്തകരയച്ച കത്തില്‍ പറയുന്നു.

‘2009 ജനുവരി 1നും 2018 ഒക്ടോബര്‍ 29നും ഇടയില്‍ മതവുമായി ബന്ധപ്പെട്ട 254 വിദ്വേഷ കുറ്റകൃത്യങ്ങളാണ് റിപ്പോര്‍ട്ടു ചെയ്തിരിക്കുന്നത്. അതില്‍ 91 പേരെങ്കിലും കൊല്ലപ്പെട്ടിട്ടുണ്ട്. 579 പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. 63% കേസുകളിലും മുസ്ലീങ്ങളാണ് പ്രധാന ഇരകളെന്നാണ് ഹെയ്റ്റ് ക്രൈം വാച്ച് റെക്കോര്‍ഡ് ചെയ്തിരിക്കുന്നത്.’ എന്നും കത്തില്‍ ചൂണ്ടിക്കാട്ടുന്നു.

‘ഇത്തരം ആള്‍ക്കൂട്ട ആക്രമണങ്ങളെ പാര്‍ലമെന്റില്‍ നിങ്ങള്‍ വിമര്‍ശിച്ചിട്ടുണ്ട്. പക്ഷേ അതുകൊണ്ടായില്ല! കുറ്റവാളികള്‍ക്കെതിരെ എന്ത് നടപടിയാണ് നിങ്ങള്‍ കൈക്കൊണ്ടത്?’ എന്നും ഇവര്‍ ചോദിച്ചിരുന്നു.

ALSO WATCH

Latest Stories

We use cookies to give you the best possible experience. Learn more