| Thursday, 4th July 2024, 7:41 pm

'മുസ്‌ലിമാണെന്ന് അറിഞ്ഞതിന് പിന്നാലെ ചീത്തവിളിയും മര്‍ദനവും'; യു.പിയില്‍ ഡോക്ടർക്ക് നേരെ ഹിന്ദുത്വ പ്രവര്‍ത്തകരുടെ ആക്രമണം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ യുവ ഡോക്ടര്‍ക്ക് ഹിന്ദുത്വ പ്രവര്‍ത്തകരുടെ ക്രൂരമര്‍ദനം. 25കാരനായ ഡോക്ടര്‍ ഇസ്‌തേഖറാണ് ഹിന്ദുത്വ പ്രവര്‍ത്തകരുടെ മര്‍ദനത്തിന് ഇരയായത്.

ജൂണ്‍ 30ന് ഉത്തര്‍പ്രദേശിലെ മൊറാദാബാദ് ജില്ലയിലാണ് സംഭവം നടന്നത്. ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് ആക്രമണം ഉണ്ടായതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

വാഹനത്തില്‍ പെട്രോളടിച്ച് വീട്ടിലേക്ക് മടങ്ങുന്നതിനെ ഒരുകൂട്ടം ആളുകള്‍ തടഞ്ഞുനിര്‍ത്തി പേര് ചോദിച്ചെന്ന് അദ്ദേഹം പറഞ്ഞു. മുസ്‌ലിമാണെന്ന് അറിഞ്ഞതിന് പിന്നാലെ ആള്‍ക്കൂട്ടം ചീത്തവിളിക്കുകയും ആക്രമിക്കുകയും ചെയ്‌തെന്ന് ഡോക്ടര്‍ പറഞ്ഞു.

പിന്നീട് മറ്റൊരു ജീപ്പില്‍ കൂടുതല്‍ ആളുകള്‍ എത്തി തന്നെ മര്‍ദിച്ചെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘ഞാന്‍ എന്റെ ക്ലിനിക്കില്‍ നിന്ന് മടങ്ങുകയായിരുന്നു. ബൈക്കിലെ പെട്രോള്‍ തീര്‍ന്നപ്പോള്‍ പമ്പില്‍ കയറി. പെട്രോളടിച്ച് മടങ്ങുമ്പോള്‍ രണ്ടുപേര്‍ എന്നെ തടഞ്ഞുനിര്‍ത്തി പേര് ചോദിച്ചു. പിന്നാലെ അവർ എന്നെ അസഭ്യം പറയുകയും മര്‍ദിക്കുകയും ചെയ്തു. അവര്‍ കൂടുതല്‍ ആളുകളെ വിളിച്ചു. എന്നാല്‍ അവരെ ഒറ്റക്ക് നേരിടാന്‍ എന്നെ കൊണ്ട് കഴിഞ്ഞില്ല,’ ഇസ്തഖേര്‍ പറഞ്ഞു.

പിന്നീട് പൊലീസെത്തിയാണ് ഇവരെ പിരിച്ചുവിട്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ആക്രമികള്‍ ആരാണെന്ന് തനിക്ക് അറിയില്ലെന്നും പേര് ചോദിച്ചതിന് പിന്നാലെയാണ് ഇവര്‍ തന്നെ മര്‍ദിച്ചതെന്നും ഡോക്ടര്‍ പറഞ്ഞു.

സംഭവത്തില്‍ ഇതുവരെ ആറുപേരെ അറസ്റ്റ് ചെയ്‌തെന്ന് യു.പി പൊലീസ് അറിയിച്ചു. അറസ്റ്റിലായവരില്‍ ഒരാളുടെ കൈവശം ബി.ജെ.പി മെട്രോപൊളിറ്റന്‍ പ്രസിഡന്റ് എന്ന് സ്റ്റിക്കര്‍ പതിച്ച ബൈക്കുണ്ടായിരുന്നെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

Content Highlight: Mob assaults 25-yr-old doctor, Istekhar, after learning his name

We use cookies to give you the best possible experience. Learn more