| Friday, 10th May 2019, 11:54 am

'പദ്ധതി തടഞ്ഞാല്‍ ജനം കൈവയ്ക്കും'; ശാന്തിവനത്തില്‍ കെ.എസ്.ഇ.ബി നിര്‍മാണ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകുമെന്ന് സര്‍ക്കാര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: ശാന്തിവനത്തിലെ കെ.എസ്.ഇ.ബിയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെയ്ക്കണമെന്ന ശാന്തിവനം സംരക്ഷണ സമിതിയുടെ ആവശ്യം വൈദ്യുതി മന്ത്രി എം.എം മണി തള്ളി. മന്ത്രി എം.എം മണിയുമായി ഒന്നര മണിക്കൂറോളം നടത്തിയ ചര്‍ച്ചയിലാണ് ശാന്തിവനം സംരക്ഷണ സമിതി ഈ ആവശ്യം ഉയര്‍ത്തിയത്.

ശാന്തിവനവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ഇപ്പോഴാണ് അറിയുന്നതെന്നും ഈ ഘട്ടത്തില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെയ്ക്കാന്‍ കഴിയില്ലെന്നുമാണ് മന്ത്രി പറഞ്ഞത്. വിഷയം ഇന്നു തന്നെ പഠിക്കും. പഠിച്ചശേഷം തീരുമാനം അറിയിക്കാമെന്നും മന്ത്രി അറിയിക്കുകയായിരുന്നു.

’20 വര്‍ഷം മുമ്പ് തയ്യാറാക്കിയ പ്രോജക്ടാണിത്. ഏഴു കോടി രൂപയാണ് അതിന്റെ എസ്റ്റിമേറ്റ്. ഇപ്പോള്‍ മുപ്പതു കോടി രൂപ മുടക്കി അതിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. ഇനി ചെറിയ ജോലിയും കൂടിയേ നടക്കാനുള്ളൂ. അതിനിടെയില്‍ അവര് എന്നെ ഇതുവരെ സമീപിച്ചിട്ടില്ല. അവര് ഹൈക്കോടതിയില്‍ പോയി ഹൈക്കോടതി വിധി അവര്‍ക്ക് എതിരായി വന്നു. പത്തുനാല്‍പ്പതിനായിരത്തിലധികം ആളുകള്‍ക്ക് പ്രയോജനപ്രെടുന്ന ഒരു പ്രോജക്ടാണ്. അത് നിര്‍ത്തിവെക്കാന്‍ പറയാന്‍ എനിക്കു കഴിയില്ല.’ മന്ത്രി എം.എം മണി പറഞ്ഞു.

സ്ഥലം സന്ദര്‍ശിക്കാന്‍ മന്ത്രിയോട് ആവശ്യപ്പെട്ടിട്ട് അദ്ദേഹം അതിന് സമയമില്ലെന്നാണ് പറഞ്ഞതെന്ന് ശാന്തിവനം ഉടമ മീന ശാന്തിവനം മാധ്യമങ്ങളോട് പറഞ്ഞു. അന്വേഷിക്കാമെന്നു മാത്രമാണ് മന്ത്രി പറഞ്ഞതെന്നും അവര്‍ പറഞ്ഞു.

എറണാകുളം ജില്ലയിലെ വടക്കന്‍ പറവൂരില്‍ രണ്ടു ഏക്കറിലായി കഴിഞ്ഞ 200 വര്‍ഷമായി പരിപാലിച്ചു പോരുന്ന സ്വകാര്യ വനമാണ് ശാന്തിവനം. മന്നത്ത് നിന്നും ചെറായിലേയ്ക്കുള്ള കെ.എസ്.ഇ.ബിയുടെ 110 കെ.വി വൈദ്യുത ലൈന്‍ കടന്നു പോകുന്നതും അതിനു വേണ്ട ടവര്‍ നിര്‍മിക്കുന്നതും ശാന്തിവനത്തിലാണ്.

കേവലം അര സെന്റു ഭൂമി മാത്രമാണ് ടവര്‍ നിര്‍മാണത്തിന് വേണ്ടി ഉപയോഗിക്കൂ എന്നായിരുന്നു കെ.എസ്.ഇ.ബിയുടെ വാദം. എന്നാല്‍ 50 സെന്റ് സ്ഥലം ഇതിനു വേണ്ടി കെ.എസ്.ഇ.ബി എടുത്തെന്നും 12 മരങ്ങള്‍ മുറിച്ചു മാറ്റിയെന്നും ശാന്തിവനത്തിന്റെ ഉടമ മീന മേനോന്‍ ചൂണ്ടിക്കാട്ടിയിരുന്നു. 48 മരങ്ങള്‍ മുറിക്കാനുള്ള കത്തും കെ.എസ്.ഇ.ബി നല്‍കിയതായും മീന മേനോന്‍ പറഞ്ഞിരുന്നു.

കെ.എസ്.ഇ.ബിയില്‍ മുന്‍ ചെയര്‍മാന്‍ ആയിരുന്ന വ്യക്തിയുടെ മകന്റെ സ്ഥലത്തിലൂടെ കടന്നു പോകേണ്ട വൈദ്യുത ലൈന്‍ ശാന്തിവനത്തിലൂടെ മാറ്റുകയായിരുന്നു. ഇതിനെതിരെ പൊതുസമൂഹത്തില്‍ നിന്നും വലിയ തോതിലുള്ള പ്രതിഷേധം ഉയര്‍ന്നതോടെ ശാന്തിവനത്തില്‍ കെ.എസ്.ഇ.ബി നടത്തുന്ന ടവര്‍ നിര്‍മാണം നിര്‍ത്തിവെക്കണമെന്ന് എറണാകുളം ജില്ലാ കലക്ടര്‍ മുഹമ്മദ് സഫീറുള്ള ഉത്തരവിട്ടിരുന്നു.

എന്നാല്‍ നിര്‍ദേശം മറികടന്ന് വീണ്ടും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങാന്‍ ബോര്‍ഡ് നീക്കം നടത്തിയിരുന്നു. വന്‍ പൊലീസ് സന്നാഹത്തോടെയാണ് കെ.എസ്.ഇ.ബി ശാന്തിവനത്തില്‍ നിര്‍മാണങ്ങള്‍ പുനരാരംഭിക്കാന്‍ എത്തിയത്. ഇതിനെതിരെ ശാന്തിവനം സംരക്ഷണ സമിതി ശക്തമായ പ്രതിഷേധവുമായി മുന്നോട്ടുവന്നിരുന്നു.

സമരത്തിലേയ്ക്ക് കേരളത്തിലെ പരിസ്ഥിതി പ്രവര്‍ത്തകരെയും എഴുത്തുകാരെയും സാമൂഹ്യ പ്രവര്‍ത്തകരെയും ക്ഷണിച്ചു കൊണ്ടുള്ള അഭ്യര്‍ത്ഥന ശാന്തിവനം സംരക്ഷണ സമിതി പുറത്തിറക്കിയിരുന്നു.

മൂന്ന് കാവുകളും മൂന്ന് കുളങ്ങളും ഉള്‍ക്കൊള്ളുന്ന രണ്ടേക്കര്‍ ഭൂമി മീനാ മേനോന്‍ എന്ന സ്ത്രീയും അവരുടെ ഒന്‍പതാം ക്ലാസ്സുകാരിയായ മകളും ചേര്‍ന്നാണ് സംരക്ഷിക്കുന്നത്.

ഏപ്രില്‍ ആറാം തിയ്യതി മുതലാണ് ശാന്തിവനത്തില്‍ കെ.എസ്.ഇ.ബി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. കോടതി വിധി തെറ്റായി വ്യാഖ്യാനിച്ച് കെ.എസ്.ഇ.ബി കാടിനുള്ളിലേക്ക് വേലി പൊളിച്ച് കയറി. ജെ.സി.ബി കയറ്റി അടിക്കാടും ചെറു മരങ്ങളും തകര്‍ത്തു കളഞ്ഞു. അപൂര്‍വ്വമായ, വളരെ വലിയ ഒരു വെള്ള പൈന്‍ മരം മുറിച്ചു തള്ളി. ഒരു മരം മാത്രമേ മുറിക്കൂ അര സെന്റ് സ്ഥലമേ ആവശ്യമുള്ളു എന്ന് പറഞ്ഞു തുടങ്ങിയവര്‍ പന്ത്രണ്ട് മരങ്ങള്‍ മുറിച്ച് നീക്കി. പതിനഞ്ച് സെന്റിലധികം തരിശാക്കി. അമ്പത് മീറ്റര്‍ താഴ്ചയില്‍ അഞ്ച് പൈലിങ്ങ് നടത്തി. ഭൂമിയുടെ അഗാധത്തില്‍ നിന്ന് വന്ന വെള്ളവും ചളിയും കലര്‍ന്ന സ്ലറി വലിയ ഹോസ് ഉപയോഗിച്ച് കാവിനുള്ളിലേക്ക് തള്ളി. മീന അത് ആവശ്യപ്പെട്ടു എന്ന് കള്ളം പറഞ്ഞു കൊണ്ടാണ് കെ.എസ്.ഇ.ബി അത് ചെയ്തത്.

ഈ ഘട്ടത്തിലാണ് ഏപ്രില്‍ 22 മുതല്‍ ശാന്തിവനം സംരക്ഷണ സമിതി രൂപീകരിച്ച് സമരം ആരംഭിച്ചത്. രാഷ്ട്രീയ നേതാക്കളെയും ജനപ്രതിനിധികളെയും പരിസ്ഥിതി സാമൂഹ്യ പ്രവര്‍ത്തകരെയും മാധ്യമങ്ങളെയും ജില്ലാ ഭരണകൂടത്തെയും ശാന്തിവനത്തില്‍ എത്തിക്കുന്നതിന് സമിതിക്ക് സാധിച്ചു.

We use cookies to give you the best possible experience. Learn more