| Sunday, 26th May 2019, 1:43 pm

മോദിയ്‌ക്കെതിരെ പോരാട്ടം മുന്നില്‍ നിന്ന് നയിക്കുക സ്റ്റാലിനോ?; ഡിഎംകെ അദ്ധ്യക്ഷന്റെ വാക്കുകളെ ഏറ്റെടുത്ത് ദക്ഷിണേന്ത്യ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഡിഎംകെ അദ്ധ്യക്ഷന്‍ എംകെ സ്റ്റാലിനാണിപ്പോള്‍ ദക്ഷിണേന്ത്യയിലെ മോഡി, ബിജെപി വിരുദ്ധരുടെ ഹീറോ. മോഡിയുടെ നേതൃത്വത്തില്‍ ബിജെപിയും എന്‍ഡിഎയും വന്‍വിജയം നേടി രണ്ട് ദിവസം പൂര്‍ത്തിയാകുന്നതിന് മുമ്പേ തന്നെ ഇപ്പുറത്ത് ശക്തമായ പ്രതിരോധവുമായി തങ്ങളുണ്ടാവും എന്ന പ്രതിപക്ഷ ശബ്ദമായി മാറുകയാണ് എം.കെ സ്റ്റാലിന്‍.
ഇന്ത്യയെന്നത് ഹിന്ദി സംസാരിക്കുന്ന ചില സംസ്ഥാനങ്ങള്‍ മാത്രമല്ലെന്നും കേന്ദ്രത്തിലുള്ളൊരു സര്‍ക്കാറിന് ഒരു സംസ്ഥാനത്തെയും അവഗണിക്കാന്‍ കഴിയില്ലെന്ന സ്റ്റാലിന്റെ വാക്കുകള്‍ക്ക് സോഷ്യല്‍ മീഡിയയില്‍ വന്‍വരവേല്‍പ്പാണ് ലഭിക്കുന്നത്. സ്റ്റാലിന്‍ നേരത്തെ പറഞ്ഞ മോഡി, ബിജെപി വിരുദ്ധ പ്രസ്താവനകളുടെ വാര്‍ത്താ ലിങ്കുകളും ഇപ്പോള്‍ വ്യാപകമായി ഷെയര്‍ ചെയ്യപ്പെടുന്നുണ്ട്.

ബി.ജെ.പി സര്‍ക്കാറിന് തമിഴ്നാടിനെ അവഗണിച്ച് മുന്നോട്ട് പോകാന്‍ സാധിക്കില്ലെന്ന വ്യക്തമായ സൂചന നല്‍കിയാണ് ഡി.എം.കെ അധ്യക്ഷന്‍ എം.കെ സ്റ്റാലിന്‍ ഇന്നലെ പ്രതികരിച്ചത്.
ദേശീയതലത്തിലെ യു.പി.എയുടെ തിരിച്ചടി മൂലം തമിഴ്നാട്ടിലെ വിജയം കൊണ്ട് കാര്യമില്ലാതായെന്ന പ്രവര്‍ത്തകരുടെ അഭിപ്രായങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു സ്റ്റാലിന്‍. ഈ മറുപടിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമാവുന്നത്. പ്രതിപക്ഷത്ത് ശക്തനായി താനുണ്ടാവുമെന്ന സൂചനയാണ് സ്റ്റാലിന്‍ നല്‍കുന്നതെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നു.

തമിഴ്‌നാട്ടില്‍ 38-ല്‍ 37 മണ്ഡലങ്ങളിലും പുതുച്ചേരിയിലെ ഒരുമണ്ഡലത്തിലും തിളക്കമാര്‍ന്ന വിജയം ഡി.എം.കെയുടെ നേതൃത്വത്തിലുള്ള യു.പി.എ കൈവരിച്ചിരുന്നു.
മത്സരിച്ച 19 സീറ്റുകളിലും വിജയിച്ചാണ് ഡി.എം.കെ തമിഴ്നാട്ടില്‍ തിരിച്ചുവരവ് നടത്തിയത്. 2014-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എ.ഐ.എ.ഡി.എം.കെ. 37 സീറ്റുകളില്‍ വന്‍വിജയംകൊയ്തപ്പോള്‍ ഒരുസീറ്റുപോലും നേടാതെ നിര്‍ജീവമായ പാര്‍ട്ടിയെയാണ് അഞ്ചുവര്‍ഷംകൊണ്ട് സ്റ്റാലിന്‍ തിരിച്ചുപിടിച്ചത്.

We use cookies to give you the best possible experience. Learn more