| Monday, 7th December 2020, 6:12 pm

ആദ്യം നിലപാട് വ്യക്തമാക്കട്ടെ, എന്നിട്ട് പ്രതികരിക്കാം; രജനിയുമായുള്ള സഖ്യസാധ്യത തള്ളാതെ എം.കെ സ്റ്റാലിന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചെന്നൈ: നടന്‍ രജനികാന്ത് നിലപാട് വ്യക്തമാക്കിയ ശേഷം മാത്രമേ പ്രതികരിക്കാനുള്ളുവെന്ന് ഡി.എം.കെ അധ്യക്ഷന്‍ എം.കെ സ്റ്റാലിന്‍. ഡി.എം.കെയെ രജനികാന്ത് തളളിപറഞ്ഞതായി അറിവില്ലെന്നും സ്റ്റാലിന്‍ പറഞ്ഞു.

ആദ്യം രജനി നിലപാട് വ്യക്തമാക്കട്ടെ, പാര്‍ട്ടി പ്രഖ്യാപനത്തിന് ശേഷം കൂടുതല്‍ പ്രതികരിക്കാം എന്നായിരുന്നു സ്റ്റാലിന്‍ പറഞ്ഞത്. അതേസമയം ഡി.എം.കെയുമായി സഹകരിക്കില്ലെന്ന് പറഞ്ഞ രജനികാന്തിന്റെ പാര്‍ട്ടി സംഘാടകനായ തമിഴരുവി മണിയനെ എം.കെ സ്റ്റാലിന്‍ വിമര്‍ശിക്കുകയും ചെയ്തു.

തമിഴരുവി മണിയനെ പോലുള്ള ഒരാളെ എന്തിനാണ് രജനികാന്ത് കൂടെ നിര്‍ത്തുന്നതെന്നും സ്റ്റാലിന്‍ ചോദിച്ചു. ഡി.എം.കെയുടെ സഖ്യകക്ഷിയായ കോണ്‍ഗ്രസ് രൂക്ഷ ഭാഷയില്‍ രജനിയെ വിമര്‍ശിക്കുമ്പോഴാണ് സ്റ്റാലിന്റെ ഇത്തരത്തിലുള്ള പ്രതികരണം എന്നത് ശ്രദ്ധേയമാണ്.

രജനിമായുള്ള സഖ്യസാധ്യതകള്‍ അദ്ദേഹം തള്ളിയിട്ടില്ല. നേരത്തെ ഡി.എം.കെ, എ.ഡി.എം.കെ പാര്‍ട്ടികളെ താന്‍ വിമര്‍ശിക്കില്ലെന്നും, പകരം തനിക്ക് എന്ത് ചെയ്യാന്‍ സാധിക്കുമെന്ന് പറഞ്ഞുകൊണ്ടായിരിക്കും പ്രചരണമെന്നും രജനികാന്ത് വ്യക്തമാക്കിയിരുന്നു.

തെരഞ്ഞെടുപ്പില്‍ മുഴുവന്‍ സീറ്റിലേക്കും ഒറ്റയ്ക്ക് മത്സരിക്കാനാണ് രജനികാന്തിന്റെ തീരുമാനം. ബി.ജെ.പിയടക്കമുള്ള പാര്‍ട്ടികള്‍ സഖ്യ സാധ്യതകള്‍ ആരായുന്നതിനിടെയാണ് ഒറ്റയ്ക്ക് മത്സരിക്കാന്‍ രജനി തീരുമാനിച്ചിരിക്കുന്നത്.

നേരത്തെ രജനികാന്തുമായി സഖ്യ ചര്‍ച്ചകള്‍ക്ക് കമല്‍ഹാസന്റെ പാര്‍ട്ടിയായ മക്കള്‍ നീതി മയ്യവും ശ്രമിച്ചിരുന്നു. രജനിയുടേത് ഗാന്ധിയുടെ മാര്‍ഗമാണെന്നും ആത്മീയ രാഷ്ട്രീയവും മത രാഷ്ട്രീയവും രണ്ടാണെന്നുമാണ് രജനികാന്തിന്റെ പാര്‍ട്ടി വൃത്തങ്ങള്‍ മാധ്യമങ്ങളോട് പറഞ്ഞത്.

അതേസമയം ബി.ജെ.പിയുടെ കളിപാവയാണ് രജനികാന്ത് എന്നാണ് കോണ്‍ഗ്രസ് പറഞ്ഞത്. എന്നാല്‍ തങ്ങളുടെ സഖ്യകക്ഷിയായ ഡി.എം.കെയുടെ വോട്ട് ചോര്‍ന്ന് പോകുമോ എന്ന പേടിയാണ് കോണ്‍ഗ്രസിനെന്ന് ബി.ജെ.പി പറഞ്ഞു.

ഡിസംബര്‍ 31 നാണ് രജനികാന്തിന്റെ പുതിയ പാര്‍ട്ടിയുടെ പ്രഖ്യാപനം. ജനുവരിയിലാണ് പാര്‍ട്ടിയുടെ പ്രവര്‍ത്തനം ആരംഭിക്കുക.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights:  MK Stalin does not rule out alliance with Rajinikanth

We use cookies to give you the best possible experience. Learn more