| Wednesday, 4th November 2020, 2:20 pm

പ്രതിപക്ഷത്തിരിക്കുമ്പോള്‍ മാത്രം മനുഷ്യാവകാശത്തെപ്പറ്റി വാചാലരായാല്‍ മതിയോ; കോണ്‍ഗ്രസ് നേതാക്കളെ തടഞ്ഞ പൊലീസ് നടപടിക്കെതിരെ എം.കെ രാഘവന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: കൊല്ലപ്പെട്ട മാവോയിസ്റ്റ് സെല്‍വന്റെ മൃതദേഹം കാണാന്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലെത്തിയ കോണ്‍ഗ്രസ് നേതാക്കളെ തടഞ്ഞ പൊലീസ് നടപടിക്കെതിരെ വിമര്‍ശനവുമായി എം.കെ രാഘവന്‍ എം.പി

കോണ്‍ഗ്രസ് നേതാക്കളെ തടഞ്ഞ നടപടിയിലൂടെ സംസ്ഥാനത്ത് പോലീസ് രാജാണ് നടക്കുന്നതെതെന്ന് വ്യക്തമാണെന്നും ജനപ്രതിനിധികള്‍ അടക്കമുള്ള പൊതുപ്രവര്‍ത്തകരെ തടയുന്നത് പലതും മറച്ചു വെക്കാനെന്ന സംശയത്തെ കൂടുതല്‍ ബലപ്പെടുത്തുകയാണെന്നും അദ്ദേഹംപറഞ്ഞു.

പൊലീസ് കൊലപ്പെടുത്തിയ വ്യക്തിയുടെ മൃതദേഹം കാണണമെന്നാവശ്യപ്പെട്ടാണ് തങ്ങള്‍ എത്തിയത്. വളരെ സമാധാനാന്തരീക്ഷത്തില്‍ കടന്നെത്തിയായ തങ്ങളെ ഒന്നും മറച്ചുവെക്കാനില്ലെങ്കില്‍ പിന്നെന്തിനാണ് പൊലീസ് തടഞ്ഞത്?

സംഭവ സ്ഥലം സന്ദര്‍ശിച്ച് റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യപ്രവര്‍ത്തകരെയും ഇന്നലെ കിലോമീറ്ററുകള്‍ക്കപ്പുറം തടഞ്ഞതില്‍ ദുരൂഹതയുണ്ട്.
പ്രതിപക്ഷത്തിരിക്കുമ്പോള്‍ മാത്രം മനുഷ്യാവകാശത്തെപ്പറ്റി വാചാലരാകുന്നവര്‍ ഇപ്പോള്‍ പലവിഷയങ്ങളില്‍ നിന്നും ശ്രദ്ധ തിരിക്കാന്‍ വ്യാജ ഏറ്റുമുട്ടലുകള്‍ സൃഷ്ടിക്കുകയാണെന്നും എം.കെ രാഘവന്‍ പറഞ്ഞു.

ഡിസിസി പ്രസിഡന്റ് രാജീവന്‍ മാസ്റ്റര്‍, കെ.പി.സി.സി വൈസ് പ്രസിഡന്റ് അഡ്വ ടി സിദ്ദിഖ് , ജനറല്‍ സെക്രട്ടറിമാരായ എന്‍. സുബ്രഹ്മണ്യന്‍, അഡ്വ. പ്രവീണ്‍ കുമാര്‍ തുടങ്ങിയവരെയാണ് പൊലീസ് തടഞ്ഞത്.

സംസ്ഥാന സര്‍ക്കാര്‍ പ്രതിസന്ധിയില്‍ അകപ്പെടുപ്പോഴെല്ലാം വ്യാജഏറ്റുമുട്ടല്‍ ഉണ്ടാകുന്നുവെന്ന ആരോപണങ്ങള്‍ നേരത്തെ തന്നെ പ്രതിപക്ഷം ഉയര്‍ന്നിരുന്നു.

എല്‍.ഡി.എഫ് അധികാരത്തില്‍ വന്ന ശേഷം 10 വ്യാജ ഏറ്റുമുട്ടലുകള്‍ നടന്നുവെന്ന് കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ ആരോപിച്ചിരുന്നു.

ഇടത് സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം വയനാട്ടിലും മഞ്ചകണ്ടിയിലും അടക്കും നിരവധി മാവോയിസ്റ്റ് വേട്ടകള്‍ പൊലീസ് നടത്തിയിട്ടുണ്ട്. സര്‍ക്കാരും പൊലീസും പ്രതിക്കൂട്ടില്‍ നില്‍ക്കുന്ന ഘട്ടങ്ങളിലാണ് ഏറ്റുമുട്ടല്‍ കൊലപാതകങ്ങള്‍ പലതും നടന്നിട്ടുള്ളതെന്നും മുല്ലപ്പള്ളി പറഞ്ഞിരുന്നു.

ബാണാസുര വനമേഖലയില്‍ മാവോയിസ്റ്റ് സംഘവും പൊലീസും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ തമിഴ്‌നാട് തേനി ജില്ലയിലെ പെരിയകുളം അണ്ണാനഗര്‍ കോളനി സ്വദേശി വേല്‍മുരുകന്‍ (33) ആണ് മരിച്ചതെന്ന് പൊലീസ് അറിയിച്ചിരുന്നു.

വയനാട് ജില്ലയിലെ പടിഞ്ഞാറേത്തറ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ചൊവ്വാഴ്ച രാവിലെ കോമ്പിങ് നടത്തിവന്ന പൊലീസ് സംഘത്തിനുനേരെ മാവോവാദികളായ ഒരു സംഘത്തിന്റെ ആക്രമണം ഉണ്ടായെന്നും ആത്മരക്ഷാര്‍ഥം പൊലീസ് തിരിച്ചു വെടിവെച്ചതില്‍ മാവോവാദിസംഘത്തിലെ ഒരാള്‍ മരിച്ചെന്നുമാണ് പൊലീസ് വിശദീകരിച്ചത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: MK Raghavan against Maoist encounter

We use cookies to give you the best possible experience. Learn more