| Tuesday, 5th December 2023, 5:59 pm

മ്യാന്‍മര്‍, മണിപ്പൂര്‍ അഭയാര്‍ത്ഥികളെ സ്വീകരിക്കുന്നത് തുടരും: സോറം പീപ്പിള്‍സ് മൂവ്‌മെന്റ് നേതാവ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഐസ്വാള്‍: മണിപ്പൂരില്‍ നിന്നും മ്യാന്‍മറില്‍ നിന്നുമുള്ള അഭയാര്‍ത്ഥികളെ സ്വീകരിക്കുന്നത് തങ്ങളുടെ സര്‍ക്കാര്‍ തുടരുമെന്ന് സോറം പീപ്പിള്‍സ് മൂവ്മെന്റ് നേതാവ് ലാല്‍ഹുദോമ.

കഴിഞ്ഞ ദിവസം മിസോറാമിലെ 40 നിയമസഭാ മണ്ഡലങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ 27 സീറ്റുകള്‍ നേടി സോറം പീപ്പിള്‍ മുവ്‌മെന്റ്‌സ് ഭരണകക്ഷിയായ മിസോ നാഷണല്‍ ഫ്രണ്ടിനെ തോല്‍പ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അഭയാര്‍ത്ഥികളോടുള്ള മുന്‍ സര്‍ക്കാറിന്റെ നയം തങ്ങള്‍ പിന്തുടരുമെന്ന് ലാല്‍ഹുദോമ അറിയിച്ചത്.

സ്ഥാനമൊഴിഞ്ഞ മുഖ്യമന്ത്രിയും മിസോ നാഷണല്‍ ഫ്രണ്ട് നേതാവുമായ സോറംതംഗ മ്യാന്‍മറില്‍ നിന്നുള്ള അഭയാര്‍ത്ഥികളെയും വംശീയ കലാപം നടക്കുന്ന മണിപ്പൂരില്‍ നിന്ന് പലായനം ചെയ്‌തെത്തിയ കുകി -സോ ജനതയെയും സ്വീകരിച്ചിരുന്നു. മണിപ്പൂരിലെ കുകി, മിസോറാമിലെ ചിന്‍ ഗോത്രവിഭാഗങ്ങളുമായി മിസോകള്‍ക്ക് വംശീയപരമായ ബന്ധമുണ്ടെന്ന് അദ്ദേഹം പറഞ്ഞിരുന്നു.

മിസോറാമില്‍ ആദ്യമായി നിയമസഭാ തെരഞ്ഞെടുപ്പില്‍ ഔദ്യോഗിക അംഗീകാരത്തോടെ മത്സരിച്ച പുതിയ പ്രാദേശിക പാര്‍ട്ടിയായ ലാല്‍ദുഹോമയുടെ സോറം പീപ്പിള്‍സ് മൂവ്‌മെന്റ് ഭരണകക്ഷിയായ മിസോ നാഷണല്‍ ഫ്രണ്ടിനെതിരെ ഉജ്ജ്വല വിജയമാണ് കൈവരിച്ചിരിക്കുന്നത്. സെര്‍പ്പിച്ച് മണ്ഡലത്തില്‍ നിന്ന് 2982 വോട്ടുകളുടെ ഭൂരിപക്ഷത്തോടെയാണ് ലാല്‍ഹുദാമ വിജയിച്ചത്. 40 സീറ്റുകളില്‍ സോറം പീപ്പിള്‍ മുവ്‌മെന്റ്‌സ് 27 സീറ്റുകള്‍ നേടിയപ്പോള്‍ ബി.ജെ.പി രണ്ടും കോണ്‍ഗ്രസ് ഒരു സീറ്റും നേടി. അതേസമയം ഭരണകക്ഷിയായ മിസോ നാഷണല്‍ ഫ്രണ്ട് പത്ത് സീറ്റിലേക്ക് ഒതുങ്ങുകയും ചെയ്തു.

മിസോറാമില്‍ ഡിസംബര്‍ എട്ടിന് ലാല്‍ഹുദാമയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്യുമെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

content highlight : Mizoram’s stance on refugees from Myanmar, Manipur will not change Lalduhoma

We use cookies to give you the best possible experience. Learn more