എട്ടുവര്‍ഷവും 10 മാസവും 11 ദിവസവും; സ്റ്റാര്‍ക്ക് തിരുമ്പി വന്തിട്ടേ സൊല്ല്
Sports News
എട്ടുവര്‍ഷവും 10 മാസവും 11 ദിവസവും; സ്റ്റാര്‍ക്ക് തിരുമ്പി വന്തിട്ടേ സൊല്ല്
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 4th April 2024, 10:41 am

ഐ.പി.എല്ലില്‍ കഴിഞ്ഞദിവസം നടന്ന മത്സരത്തില്‍ ദല്‍ഹി ക്യാപ്പിറ്റല്‍സിനെതിരെ 106 റണ്‍സിന്റെ കൂറ്റന്‍ വിജയമാണ് കൊല്‍ക്കത്ത സ്വന്തമാക്കിയത്.

വിശാഖപട്ടണത്ത് നടന്ന മത്സരത്തില്‍ ടോസ് നേടിയ കൊല്‍ക്കത്ത ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത് 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 272 റണ്‍സ് ആണ് നേടിയത്. പടുകൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ക്യാപ്പിറ്റല്‍സ് 17.2 ഓവറില്‍ 166 റണ്‍സിന് പുറത്താവുകയായിരുന്നു.

ഐ.പി.എല്ലില്‍ ആവേശകരമായ മത്സരമായിരുന്നു കൊല്‍ക്കത്തയും ദല്‍ഹിയും തമ്മിലുള്ളത്. നേരത്തെ കടുത്ത വിമര്‍ശനം ഏറ്റുവാങ്ങിയ മിച്ചല്‍ സ്റ്റാര്‍ക്ക് വമ്പന്‍ തിരിച്ചുവരവാണ് കൊല്‍ക്കത്തക്ക് വേണ്ടി സമ്മാനിച്ചത്. മൂന്ന് ഓവറില്‍ 25 റണ്‍സ് വിട്ടുകൊടുത്ത് രണ്ട് വിക്കറ്റുകള്‍ ആണ് സ്റ്റാര്‍ക്ക് സ്വന്തമാക്കിയത്. 8.33 എന്ന എക്കണോമിയില്‍ ആണ് താരം ബോള്‍ എറിഞ്ഞത്. രണ്ടാമത്തെ ഓവറിന്റെ അവസാന പന്തില്‍ മിച്ചല്‍ മാഷിനെ പുറത്താക്കി കൊണ്ടാണ് സ്റ്റാര്‍ക്ക് തന്റെ ആദ്യത്തെ വിക്കറ്റ് സ്വന്തമാക്കുന്നത്.

പ്രത്യേകത എന്തെന്നാല്‍ എട്ടു വര്‍ഷത്തിനും പത്തുമാസത്തിനും 11 ദിവസത്തിനും ശേഷം സ്റ്റാര്‍ക് ഐ.പി.എല്ലില്‍ വിക്കറ്റ് നേടുന്നു എന്ന എന്ന സവിശേഷതയാണ് മത്സരത്തില്‍ ഉള്ളതും. ചുരുക്കം പറഞ്ഞാല്‍ 3239 ദിവസങ്ങള്‍ക്ക് ശേഷമാണ് സ്റ്റാര്‍ക്കിന്റെ വിക്കറ്റ് വേട്ട ആരംഭിക്കുന്നത്.

കഴിഞ്ഞ രണ്ടു മത്സരങ്ങളിലും മോശം പ്രകടനം കാഴ്ചവച്ച സ്റ്റാര്‍ക്ക് വെറും 8 ഓവറില്‍ നൂറിലേറെ റണ്‍സ് വിട്ടുകൊടുത്തിരുന്നു. ഇതിനെ തുടര്‍ന്ന് താരത്തിന് പലരില്‍ നിന്നും വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങേണ്ടി വന്നിരുന്നു. ഐപിഎല്‍ ചരിത്രത്തിലെ തന്നെ ഏറ്റവും വിലകൂടിയ താരമായത്തിനാല്‍ കേട്ട പഴിക്കെല്ലാം മറുപടി എന്നോണം ആണ് സ്റ്റാര്‍ക്കിന്റെ തിരിച്ചുവരവ്.

കൊല്‍ക്കത്തയുടെ ബാറ്റിങ്ങില്‍ 39 പന്തില്‍ 85 റണ്‍സ് നേടിയാണ് സുനില്‍ നരേന്‍ തകര്‍ത്തടിച്ചു. ഏഴു വീതം ഫോറുകളും സിക്‌സുകളും ആണ് വെസ്റ്റ് ഇന്‍ഡീസ് താരം അടിച്ചെടുത്തത്. അന്‍ക്രിഷ് രഘുവാംഷി 27 പന്തില്‍ 54 റണ്‍സും ആന്ദ്രേ റസല്‍ 19 പന്തില്‍ 41 റണ്‍സും റിങ്കു സിങ് എട്ട് പന്തില്‍ 26 റണ്‍സും നേടി മിന്നിത്തിളങ്ങിയപ്പോള്‍ കൊല്‍ക്കത്ത കൂറ്റന്‍ സ്‌കോറിലേക്ക് നീങ്ങുകയായിരുന്നു.

 

Content Highlight: Mitchell Starc Wonderful Comeback