| Saturday, 29th May 2021, 9:16 pm

ന്യൂനപക്ഷാനുകൂല്യം 100 ശതമാനവും മുസ്‌ലിങ്ങള്‍ക്ക് മാത്രമായി നല്‍കണം; വിഷയത്തില്‍ മുസ്‌ലിം- ക്രിസ്ത്യന്‍ സൗഹാര്‍ദം തകര്‍ക്കുന്ന ശക്തികള്‍ക്കെതിരെ നടപടിയെടുക്കണമെന്ന് സമസ്ത

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: ന്യൂനപക്ഷാനുകൂല്യങ്ങളുമായി ബന്ധപ്പെട്ട് കേരള ഹൈക്കോടതിയുടെ വിധി പ്രബല ന്യൂനപക്ഷ വിഭാഗമായ മുസ്‌ലിങ്ങളില്‍ കടുത്ത ആശങ്കയുളവാക്കുന്നതാണെന്ന് ഇ.കെ സമസ്ത. 80:20 എന്ന അനുപാതം റദ്ദു ചെയ്ത കോടതി വിധിക്കെതിരെ സര്‍ക്കാര്‍ അപ്പീല്‍ നല്‍ണമെന്നും സമസ്ത നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി അബ്ദുസമദ് പൂക്കോട്ടൂര്‍ ആവശ്യപ്പെട്ടു.

മുസ്‌ലിം സമുദായത്തിനു മാത്രം നടപ്പാക്കിയ പദ്ധതികളില്‍ 80:20 എന്ന അനുപാതം ഒഴിവാക്കി 100 ശതമാനവും മുസ്‌ലിങ്ങള്‍ക്ക് മാത്രമായി നല്‍കണമെന്നും ഈ വിഷയത്തില്‍ മുസ്‌ലിം- ക്രിസ്ത്യന്‍ സൗഹാര്‍ദം തകര്‍ക്കുന്ന ശക്തികളെ കണ്ടെത്തി നടപടി സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

‘യു.പി.എ സര്‍ക്കാരിന്റെ കാലത്ത് മുസ്‌ലിം സമുദായത്തിന്റെ വിദ്യഭ്യാസ, സാമൂഹ്യ മേഖലയിലെ പിന്നോക്കാവസ്ഥ പഠിക്കുന്നതിന് വേണ്ടി നിയമിച്ച രജീന്ദ്ര സിംഗ് സച്ചാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ പാലോളി മുഹമ്മദ് കുട്ടിയുടെ നേതൃത്വത്തിലുള്ള സമിതിയുടെ നിര്‍ദ്ദേശപ്രകാരം മുസ്‌ലിം സമുദായത്തിന് മാത്രമായി വിദ്യാഭ്യാസ മേഖലയില്‍ ചില പദ്ധതികള്‍ പ്രഖ്യാപിച്ചിരുന്നു.

പിന്നീട് ഈ ആനുകൂല്യങ്ങളില്‍ വെള്ളം ചേര്‍ത്ത് 20 ശതമാനം ക്രിസ്തീയ വിഭാഗത്തിലെ പിന്നോക്കക്കാരായ ലത്തീന്‍ വിഭാഗത്തിനും ഹിന്ദു, മുസ്‌ലിം തുടങ്ങിയ മതങ്ങളില്‍ നിന്ന് പരിവര്‍ത്തനം ചെയ്ത ക്രിസ്ത്യാനികള്‍ക്കും സര്‍ക്കാര്‍ അനുവദിക്കുകയായിരുന്നു.
മുസ്‌ലിം മത വിഭാഗത്തിന് പൂര്‍ണമായും അര്‍ഹതപ്പെട്ട അവകാശം അന്യായമായി കവര്‍ന്നെടുത്ത് നല്‍കുകയായിരുന്നു. ഇതാണ് 80:20 കോടതി വിധിക്ക് ആധാരമായ പശ്ചാത്തലം,’ ഇ.കെ സമസ്ത നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

യഥാര്‍ത്ഥ വസ്തുതകളെന്തെന്ന് പഠിക്കുകയും വിശകലനം ചെയ്യുകയും ചെയ്യാതെയാണ് ഹൈക്കോടതി 80:20 വിഷയത്തില്‍ വിധി നടത്തിയിട്ടുള്ളത്. വിഷയത്തെ നിയമപരമായി നേരിടാന്‍ സമസ്ത സംവരണ സമിതിയെ തീരുമാനിച്ചതായും സമാനമനസ്‌കരുമായി ചേര്‍ന്ന് ആവശ്യമായ പ്രക്ഷോഭ പരിപാടികള്‍ക്ക് സമസ്ത സംവരണ സമിതി നേതൃത്വം നല്‍കുമെന്നും അറിയിച്ചു.

CONTENT HIGHLIGHTS : Minority benefits should be 100 per cent for Muslims says samstha 

We use cookies to give you the best possible experience. Learn more