| Tuesday, 15th October 2024, 10:16 pm

പുതിയ വ്യവസായയുഗത്തിന് കേരളത്തിലെ സഹകാരികള്‍ സജ്ജരാകണം: മന്ത്രി വി.എന്‍. വാസവന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: പുതിയ വ്യവസായയുഗം സൃഷ്ടിക്കപ്പെടുമ്പോള്‍ അതിലേക്ക് കടന്നുവരുന്ന നൂതനാശയങ്ങള്‍, സാങ്കേതികവിദ്യകള്‍, സാമൂഹികപ്രത്യാഘാതങ്ങള്‍ എന്നിവ സംബന്ധിച്ച് ദീര്‍ഘവീക്ഷണത്തോടെയുള്ള കാഴ്ചപ്പാടുകള്‍ വികസിപ്പിക്കണമെന്ന് സഹകരണമന്ത്രി വി. എന്‍. വാസവന്‍.

കേരളത്തിന്റെ പുരോഗതിക്ക് അനുയോജ്യമായ മികച്ച അന്താരാഷ്ട്രമാതൃകകള്‍ കണ്ടെത്താനും പുത്തന്‍ കാഴ്ചപ്പാടുകള്‍ വികസിപ്പിക്കാനും ശ്രമിക്കേണ്ടത് വളരെ പ്രധാനമാണെന്നും മന്ത്രി പറഞ്ഞു. ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്റ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ ശതാബ്ദിയാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന നാലുദിവസത്തെ രാജ്യാന്തര സഹകരണസമ്മേളനം യു.എല്‍ സൈബര്‍ പാര്‍ക്കില്‍ ഉദ്ഘാടനം ചെയ്യവെയാണ് പരാമര്‍ശം.

അന്താരാഷ്ട്ര സഹകരണസമ്മേളനം ആസൂത്രണം ചെയ്ത ഊരാളുങ്കല്‍ സൊസൈറ്റിയെ അദ്ദേഹം അഭിനന്ദിക്കുകയും ചെയ്തു. സമ്മേളനത്തിന്റെ ആദ്യദിവസം ‘അടുത്ത വ്യവസായവിവത്തില്‍ സഹകരണമേഖല’ എന്ന വിഷയത്തില്‍ രാജ്യാന്തരസെമിനാറും ഉപസെമിനാറുകളുമായിരുന്നു ഊരാളുങ്കല്‍ സൊസൈറ്റി സംഘടിപ്പിച്ചത്.

അടുത്ത മൂന്ന് ദിവസങ്ങളിലായി ഇന്റര്‍നാഷണല്‍ കോ-ഓപ്പറേറ്റീവ് അലയന്‍സിന്റെ ഏഷ്യ-പസഫിക് ഗവേഷണസമ്മേളനവും യുവസംരംഭകര്‍ക്കും ഗവേഷകര്‍ക്കുമുള്ള ശില്‍പശാലകളും നടക്കും. കോഴിക്കോട് ഐ.ഐ.എമ്മില്‍ വെച്ചാണ് സമ്മേളനം നടക്കുക.

കേരളത്തിലെ സംഘങ്ങള്‍ ‘സഹകരണസ്ഥാപനങ്ങള്‍ തമ്മിലുള്ള സഹകരണം എന്ന തത്വം’ സ്വീകരിക്കണമെന്ന് അന്താരാഷ്ട്ര സെമിനാറിന്റെ മുഖ്യവിഷയം അവതരിപ്പിച്ച മുന്‍മന്ത്രി ഡോ. തോമസ് ഐസക്ക് പറഞ്ഞു.

സഹകരണസ്ഥാപനങ്ങള്‍ തമ്മില്‍ സമ്പത്തിന്റെയും വിഭവങ്ങളുടെയും ഏകോപനം, സാങ്കേതിക ഏകോപനം, നിര്‍വഹണാനുഭവങ്ങളുടെ പങ്കിടല്‍ എന്നിവ നടക്കണമെന്നും സഹകരണസ്ഥാപനങ്ങള്‍ക്ക് വിഭവവും സാങ്കേതികവൈദ്യഗ്ധ്യവും എങ്ങനെ ലഭ്യമാക്കാമെന്നും അതിനുള്ള സംഘടനാരൂപം എന്തായിരിക്കണമെന്നുമുള്ള പ്രഖ്യാപനവും സമ്മേളനത്തില്‍ ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.

മേയര്‍ ഡോ. ബീന ഫിലിപ്പ് അധ്യക്ഷത വഹിച്ച സമ്മേളനത്തില്‍ ആസൂത്രണബോര്‍ഡ് വൈസ് ചെയര്‍മാന്‍ ഡോ. വി.കെ. രാമചന്ദ്രന്‍ പ്രത്യേകപ്രഭാഷണവും കോഴിക്കോട് ഐ.ഐ.എം ഡയറക്ടര്‍ പ്രൊഫ. ദേബാഷിഷ് ചാറ്റര്‍ജി മുഖ്യപ്രഭാഷണവും നടത്തി.

ഐ.സി.എ ഏഷ്യ-പസഫിക് റീജ്യണല്‍ ഡയറക്റ്റര്‍ ബാലസുബ്രഹ്‌മണ്യന്‍ അയ്യര്‍ ‘അന്താരാഷ്ട്രസഹകരണവര്‍ഷം 2025: പൊതുദര്‍ശനവും പ്രസക്തിയും’ എന്ന വിഷയം അവതരിപ്പിച്ചു. ഐ.എല്‍.ഒ എന്റര്‍പ്രൈസ് ഡെവലപ്മെന്റ് സ്‌പെഷ്യലിസ്റ്റ് ഭാര്‍തി ബിര്‍ള വിഷയാധിഷ്ഠിതപ്രഭാഷണം നിര്‍വഹിച്ചു.

ഇന്ത്യന്‍ സഹകരണസ്ഥാപനങ്ങളില്‍ നാഷണല്‍ കോ-ഓപ്പറേറ്റീവ് യൂണിയന്റെ പങ്കിനെപ്പറ്റി എന്‍.സി.യു.ഐ ചീഫ് എക്‌സിക്യൂട്ടീവ് ഡോ. സുധീര്‍ മഹാജന്‍ സംസാരിച്ചു.

നെതര്‍ലാന്‍ഡ്‌സിലെ കാര്‍ഷികസ്ഥാപനമയ അഗ്രിഗേഡിന്റെ ഡയറക്ടര്‍ സീസ് വാന്‍ റിച്ച് ‘അടുത്ത വ്യവസായവിപ്ലവത്തില്‍ കാര്‍ഷികസംഘങ്ങള്‍’ എന്ന വിഷയവും മോന്ദ്രാഗണ്‍ കോര്‍പ്പറേഷന്റെ കോ-ഓപ്പറേഷന്‍ ഡിസെമിനേഷന്‍ മുന്‍ ഡയറക്ടര്‍ മീക്കെല്‍ ലെസാമിസ് ’21-ആം നൂറ്റാണ്ടില്‍ സഹകരണപ്രസ്ഥാനങ്ങളുടെ പങ്ക്’ എന്ന വിഷയവും അവതരിപ്പിച്ചു.

മുന്‍ മന്ത്രി എം.കെ. മുനീര്‍, കലക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിങ്, ലേബര്‍ കോ-ഓപ്പറേറ്റീവ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ എം.ഡി വി.കെ. ചൗഹാന്‍, ഡിജിറ്റല്‍ സര്‍വകലാശാല വൈസ് ചാന്‍സിലര്‍ ഡോ. സജി ഗോപിനാഥ്, സഹകരണ ജോയിന്റ് രജിസ്ട്രാര്‍ എന്‍.എം. ഷീജ, കണ്‍സ്യൂമര്‍ഫെഡ് ചെയര്‍മാന്‍ എം. മെഹബൂബ്, കേരളാ കോ-ഓപ്പറേറ്റീവ് ഹോസ്പിറ്റല്‍ ഫെഡറേഷന്‍ ചെയര്‍പേഴ്സണ്‍ കെ.കെ. ലതിക, കാരശേരി സര്‍വീസ് കോ-ഓപ്പറേറ്റിവ് ബാങ്ക് ചെയര്‍മാന്‍ എന്‍.കെ. അബ്ദുറഹിമാന്‍, കേരള ലേബര്‍ഫെഡ് ചെയര്‍മാന്‍ എ.സി. മാത്യു, കൗണ്‍സിലര്‍ സുജാത കൂടത്തിങ്കല്‍, ഐ.സി.എ ഏഷ്യ-പസഫിക് ഓന്ത്രപ്രണര്‍ഷിപ് ഡയറക്ടര്‍ ഗണേഷ് ഗോപാല്‍ എന്നിവര്‍ സംസാരിച്ചു.

Content Highlight: Minister V.N.Vasavan says cooperatives in Kerala should be prepared for the new industrial era

We use cookies to give you the best possible experience. Learn more