| Thursday, 10th November 2022, 9:21 pm

'ടീമുകള്‍ തോറ്റാല്‍ ഫ്‌ളക്‌സ് എടുത്ത് മാറ്റണം'; ആരാധകര്‍ക്ക് മുന്നറിയിപ്പുമായി മന്ത്രി എം.ബി. രാജേഷ്

സ്പോര്‍ട്സ് ഡെസ്‌ക്

സംസ്ഥാനം മുഴുവന്‍ ലോകകപ്പിന്റെ ആവേശത്തില്‍ നില്‍ക്കുകയാണ്. വിവിധ ടീമുകളുടെ ആരാധകര്‍ മത്സരത്തോളം ആവേശത്തിലാണ് പ്രിയ താരങ്ങളുടെ ഫ്‌ളക്‌സുകളും കട്ടൗട്ടുകളും നഗര-ഗ്രാമ വ്യത്യാസമില്ലാതെ സ്ഥാപിക്കുന്നത്.

ലോകകപ്പ് മത്സരവുമായി ബന്ധപ്പെട്ട് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഉയര്‍ന്നിട്ടുളള ഫ്‌ളക്‌സുകള്‍ ഫൈനല്‍ മത്സരം കഴിഞ്ഞാല്‍ മാറ്റണമെന്ന് ആരാധകര്‍ക്ക് നിര്‍ദേശവുമായി എത്തിയിരിക്കുകയാണ് തദ്ദേശ സ്വയം ഭരണവകുപ്പ് മന്ത്രി എം.ബി. രാജേഷ്.

ടീമുകള്‍ പുറത്താകുന്നതിന് അനുസരിച്ച് ബോര്‍ഡുകള്‍ നീക്കം ചെയ്യാന്‍ ആരാധകര്‍ തയ്യാറാകണം. പ്ലാസ്റ്റിക് അധിഷ്ഠിത പ്രിന്റിങ് രീതികള്‍ കഴിവതും ഒഴിവാക്കണം. കോട്ടണ്‍ തുണി, പേപ്പര്‍ അധിഷ്ഠിത പ്രിന്റിങ് രീതികള്‍ എന്നിവക്ക് പരിഗണന നല്‍കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

ലോകകപ്പിന്റെ പ്രചരണാര്‍ത്ഥം നിരോധിത വസ്തുക്കള്‍ ഉപയോഗിക്കുന്നത് ഒഴിവാക്കണം. ഫൈനല്‍ കഴിഞ്ഞാല്‍ ഫ്‌ളക്‌സുകള്‍ നീക്കം ചെയ്‌തെന്ന് അതാത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ഉറപ്പുവരുത്തണമെന്നും മന്ത്രി നിര്‍ദേശിച്ചു.

ഈ ലോകകപ്പ് മയക്കുമരുന്ന് വിരുദ്ധവും മാലിന്യമുക്തവുമായി ആഘോഷിക്കണം. ഹരിത ചട്ടം പാലിച്ച് ഫുട്‌ബോള്‍ ആഘോഷം സംഘടിപ്പിക്കുന്ന കൂട്ടായ്മകളെ ശുചിത്വമിഷന്റെ നേതൃത്വത്തില്‍ ജില്ലാ തലത്തില്‍ ആദരിക്കുമെന്നും മന്ത്രി പറഞ്ഞു.

കേന്ദ്ര സര്‍ക്കാരും സംസ്ഥാന സര്‍ക്കാരും ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കുും, പി.വി.സി ഫ്‌ളക്‌സുകളും നിരോധിച്ചിട്ടുണ്ടെന്ന് മന്ത്രി ഓര്‍മിപ്പിച്ചു.

പി.വി.സി ഫ്‌ളക്‌സുകള്‍ക്ക് പകരമായി പുനചംക്രമണത്തിന് സാധ്യമാകുന്ന പോളി എഥിലിന്‍ മെറ്റീരിയലുകള്‍ ഉപയോഗിച്ച് പരസ്യം ചെയ്യാം. ബോര്‍ഡുകളും ഫ്‌ളക്‌സുകളും യാത്ര മറയ്ക്കുന്ന തരത്തില്‍ സ്ഥാപിക്കരുത്. നിരോധിത പി.വി.സി ഫ്‌ളക്‌സുകള്‍ പ്രിന്റ് ചെയ്യുന്ന സ്ഥലങ്ങളില്‍ പരിശോധന കര്‍ശനമാക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ശുചിത്വ കേരളത്തിനായി സര്‍ക്കാര്‍ നടത്തുന്ന ഇടപെടലുകള്‍ക്കൊപ്പം അണിനിരക്കാന്‍ ഓരോ ആരാധകനും സന്നദ്ധരാകണമെന്നും മന്ത്രി അഭ്യര്‍ഥിച്ചു.

Content Highlight: Minister MB Rajesh says Flex should change as teams lose in world cup

We use cookies to give you the best possible experience. Learn more