| Monday, 5th December 2022, 10:44 pm

എസ്.എഫ്.ഐ വനിതാ നേതാവിനെതിരെയുള്ള അക്രമം; മാധ്യമങ്ങള്‍ തുടരുന്ന മൗനം ഞെട്ടിക്കുന്നു, ലഹരി മാഫിയക്കെതിരെ ശക്തമായ നടപടി സ്വീകരിക്കും: എം.ബി. രാജേഷ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: എസ്.എഫ്.ഐയുടെ വയനാട് ജില്ലാ ജോയിന്റ് സെക്രട്ടറി അപര്‍ണ ഗൗരിക്ക് നേരെയുള്ള മയക്കുമരുന്ന് മാഫിയയുടെ ആക്രമണത്തിനെതിരെ ശക്തമായ ബഹുജനപ്രതിഷേധം ഉയര്‍ന്നുവരണമെന്ന് മന്ത്രി എം.ബി. രാജേഷ്.

ഒരു പെണ്‍കുട്ടിയെ മുപ്പതോളം യു.ഡി.എസ്.എഫുകാരും മയക്കുമരുന്ന് മാഫിയാ സംഘാംഗങ്ങളും ചേര്‍ന്ന് മര്‍ദ്ദിച്ചുവെന്നത് ഞെട്ടിക്കുന്ന കാര്യമാണ്.
വയനാട്ടിലെ മേപ്പാടി പോളിടെക്‌നിക്ക് കോളേജിലെ ഉള്‍പ്പെടെയുള്ള ലഹരി മാഫിയാ സംഘങ്ങള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കും. ഇതിനുള്ള നിര്‍ദേശം എക്‌സൈസ് കമ്മീഷണര്‍ക്ക് നല്‍കിക്കഴിഞ്ഞുവെന്നും എം.ബി. രാജേഷ് പറഞ്ഞു.

ഒരു വനിതാ വിദ്യാര്‍ത്ഥി നേതാവ് ഇത്ര ക്രൂരമായി ആക്രമിക്കപ്പെട്ടിട്ടും മലയാള മാധ്യമങ്ങള്‍ തുടരുന്ന മൗനം ഞെട്ടിക്കുന്നതാണെന്നും, മയക്കുമരുന്ന് മുക്ത ക്യാമ്പസിനായി എസ്.എഫ്.ഐ നടത്തുന്ന ഇടപെടലുകള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നുവെന്നും എം.ബി. രാജേഷ് കൂട്ടിച്ചേര്‍ത്തു.

അതേസമയം, അപര്‍ണ ഗൗരിക്കെതിരെ നടന്നത് ആസൂത്രിതമായ വധശ്രമമാണെന്ന് സി.പി.ഐ.എം കേന്ദ്ര കമ്മിറ്റി അംഗം ഡോ. തോമസ് ഐസക് ആരോപിച്ചു. അക്രമത്തിന് പിന്നില്‍ യു.ഡി.എഫ് അനുകൂല വിദ്യാര്‍ത്ഥി സംഘടനയുടെ നേതാക്കളാണ്. അവരില്‍ പലരും മയക്കുമരുന്ന് ഉപയോഗിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്തു വന്നിട്ടുണ്ട്. ഒരുപക്ഷേ, സഹപാഠികള്‍ ഓടിയെത്തിയില്ലായിരുന്നുവെങ്കില്‍, അപര്‍ണയുടെ ജീവന്‍ തന്നെ അപായത്തിലാകുമായിരുന്നുവെന്നും തോമസ് ഐസക് പറഞ്ഞു.

തങ്ങളുമായി ബന്ധപ്പെട്ട വിദ്യാര്‍ത്ഥി സംഘടനയില്‍പ്പെട്ടവര്‍ ഇത്തരമൊരു ക്രൂരകൃത്യം ചെയ്തിട്ടും ഏതെങ്കിലുമൊരു യു.ഡി.എഫ് നേതാവ് സംഭവത്തെ തള്ളിപ്പറയാന്‍ തയ്യാറായിട്ടുണ്ടോ എന്നും, അതല്ലേ സമൂഹം അവരില്‍ നിന്ന് പ്രതീക്ഷിക്കുന്നതെന്നും തോമസ് ഐസക് ചോദിച്ചു.

ഈ വിഷയത്തില്‍ മാധ്യമങ്ങളുടെ നിശബ്ദത ഞെട്ടിപ്പിക്കുന്നതാണെന്നും, സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങളടക്കം പുറത്തുവന്നിട്ടും മാധ്യമങ്ങളില്‍ നിശബ്ദത കനത്തുനില്‍ക്കുകയാണെന്നും, വാര്‍ത്തകളും വിശകലനങ്ങളും ചര്‍ച്ചകളും നടക്കുന്നില്ലെന്നും ഐസക് ആരോപിച്ചു.

അക്രമത്തിന് ഇരയാവുന്നത് എസ്.എഫ്.ഐയോ ഇടതുപക്ഷത്തുള്ളവരോ ആണെങ്കില്‍ ഈ നിശബ്ദതയുടെ ഗൂഢാലോചന പതിവുള്ളതാണ്. മറിച്ചാണെങ്കിലുള്ള വാദകോലാഹലം ഊഹിക്കാവുന്നതും. നിഷ്പക്ഷ നാട്യങ്ങളൊക്കെ വെറുതെയാണെന്നും തോമസ് ഐസക് കൂട്ടിച്ചേര്‍ത്തു.

അതേസമയം, എസ്.എഫ്.ഐവയനാട് ജില്ലാ ജോയിന്റ് സെക്രട്ടറി അപര്‍ണ ഗൗരിയെ ആക്രമിച്ച സംഭവത്തില്‍ മേപ്പാടി പോളിടെക്‌നിക് കോളേജിലെ വിദ്യാര്‍ത്ഥികളായ മൂന്ന് പേര്‍ റിമാന്‍ഡിലാണ്.

മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥികളായ മുഹമ്മദ് ഷിബില്‍, അതുല്‍ കെ.ഡി, കിരണ്‍ രാജ് എന്നിവരെയാണ് റിമാന്‍ഡിലായിരിക്കുന്നത്. ഇന്‍സ്‌പെക്ടര്‍ എ.ബി. വിപിനെ മര്‍ദ്ദിച്ച കേസില്‍ അലന്‍ ആന്റണി എന്ന വിദ്യാര്‍ത്ഥിയെയും റിമാന്‍ഡ് ചെയ്തിട്ടുണ്ട്.

ഇതേ കോളേജിലെ വിദ്യാര്‍ത്ഥിയായ അപര്‍ണക്ക് നേരെ വെള്ളിയാഴ്ചയായിരുന്നു ആക്രമണമുണ്ടായത്. യൂണിയന്‍ തെരഞ്ഞെടുപ്പിനിടെയാണ് സംഭവം. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ അപര്‍ണ മേപ്പാടി വിംസ് കോളേജ് ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തില്‍ തുടരുകയാണ്. തലക്കും നെഞ്ചിനും കഴുത്തിനുമാണ് പരിക്കേറ്റിരിക്കുന്നത്.

മുപ്പതോളം വരുന്ന പുരുഷന്മാരുടെ സംഘമാണ് അപര്‍ണയെ ആക്രമിച്ചത്. അപര്‍ണയെ രക്ഷിക്കാനെത്തിയ ശരത്, വിഷ്ണു എന്നീ വിദ്യാര്‍ത്ഥികള്‍ക്കും പരിക്കേറ്റിരുന്നു. യു.ഡി.എസ്.എഫും ട്രാബിയോക്ക് എന്ന മയക്കുമരുന്ന് സംഘവും ചേര്‍ന്നാണ് ആക്രമണം നടത്തിയതെന്നും അപര്‍ണയെ കൊലപ്പെടുത്തുകയായിരുന്നു ലക്ഷ്യമെന്നുമാണ് എസ്.എഫ്.ഐയുടെ പ്രതികരണം.

തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് മയക്കുമരുന്നിനെതിരെ എസ്.എഫ്.ഐ പ്രചാരണം നടത്തിയിരുന്നെന്നും, ഇതാണ് മയക്കുമരുന്ന് സംഘത്തിനേയും ഇവരോടൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന യു.ഡി.എസ്.എഫിനേയും പ്രകോപിച്ചതെന്നുമാണ് എസ്.എഫ്.ഐയുടെ ആരോപണം.

അതേസമയം സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നതിനാല്‍ കോളേജ് അടച്ചിട്ടിരിക്കുകയാണ്. പൊലീസ് ഉദ്യോഗസ്ഥനെ മര്‍ദ്ദിച്ച സംഭവമടക്കം കണ്ടാലറിയുന്ന 40 വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസും എടുത്തിട്ടുണ്ട്.

എം.ബി. രാജേഷിന്റെ കുറിപ്പ്:

എസ്.എഫ്.ഐയുടെ വയനാട് ജില്ലാ ജോയിന്റ് സെക്രട്ടറി സഖാവ് അപര്‍ണ ഗൗരിക്ക് നേരെയുള്ള മയക്കുമരുന്ന് മാഫിയയുടെ ആക്രമണത്തിനെതിരെ ശക്തമായ ബഹുജനപ്രതിഷേധം ഉയര്‍ന്നുവരണം. ഒരു പെണ്‍കുട്ടിയെ മുപ്പതോളം യു.ഡി.എസ്.എഫുകാരും മയക്കുമരുന്ന് മാഫിയാ സംഘാംഗങ്ങളും ചേര്‍ന്ന് മര്‍ദ്ദിച്ചുവെന്നത് ഞെട്ടിക്കുന്ന കാര്യമാണ്.

വയനാട്ടിലെ മേപ്പാടി പോളിടെക്‌നിക്ക് കോളേജിലെ ഉള്‍പ്പെടെയുള്ള ലഹരി മാഫിയാ സംഘങ്ങള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കും. ഇതിനുള്ള നിര്‍ദ്ദേശം എക്‌സൈസ് കമ്മീഷണര്‍ക്ക് നല്‍കിക്കഴിഞ്ഞു. മയക്കുമരുന്ന് മുക്ത ക്യാമ്പസിനായി എസ്.എഫ്.ഐ നടത്തുന്ന ഇടപെടലുകള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നു.

ഒരു വനിതാ വിദ്യാര്‍ത്ഥി നേതാവ് ഇത്ര ക്രൂരമായി ആക്രമിക്കപ്പെട്ടിട്ടും മലയാള മാധ്യമങ്ങള്‍ തുടരുന്ന മൗനം ഞെട്ടിക്കുന്നതാണ്. കേരളീയ പൊതുസമൂഹം ഈ വിഷയത്തില്‍ സജീവമായ ഇടപെടല്‍ നടത്തണമെന്ന് അഭ്യര്‍ത്ഥിക്കുകയാണ്. അപര്‍ണയും പ്രിയ സഖാക്കളും നടത്തുന്ന പോരാട്ടത്തിന് എല്ലാ പിന്തുണയും ഒരിക്കല്‍ക്കൂടി അറിയിക്കുന്നു

Content Highlight: Minister MB Rajesh’s Reaction on attack against SFI Leader Aparna Gowri

We use cookies to give you the best possible experience. Learn more