| Thursday, 16th December 2021, 2:56 pm

മകന്റെ ചെയ്തികള്‍ക്ക് അച്ഛനെ ശിക്ഷിക്കാനൊന്നും വയ്യ; അജയ് മിശ്രയെ സംരക്ഷിച്ച് ബി.ജെ.പി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: പ്രതിഷേധം ശക്തിപ്പെടുമ്പോഴും കേന്ദ്ര മന്ത്രി അജയ് മിശ്രയെ പുറത്താക്കന്‍ തയ്യാറാവാതെ കേന്ദ്രം.

അജയ് മിശ്രയെ പുറത്താക്കേണ്ടതില്ലെന്നാണ് ബി.ജെ.പി നേതൃത്വത്തിന്റെ തീരുമാനമെന്നാണ് വൃത്തങ്ങള്‍ പറയുന്നത്.

അജയ് മിശ്രയ്‌ക്കെതിരെ നടപടിയെടുക്കുന്നതില്‍ മുതിര്‍ന്ന നേതാക്കള്‍ക്ക് താല്‍പര്യമില്ലെന്നാണ് വിവരം.

മകന്‍ ചെയ്ത തെറ്റിന് അച്ഛനെ എന്തിനാണ് ശിക്ഷിക്കു്ന്നതെന്ന വാദമാണ് ബി.ജെ.പി മുന്നോട്ടുവെക്കുന്നത്.

കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ നടന്ന കര്‍ഷകരുടെ പ്രതിഷേധത്തിനിടയിലേക്ക് കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ മകന്‍ ആശിഷ് മിശ്ര വാഹനം ഇടിച്ചുകയറ്റി നാല് കര്‍ഷകരുള്‍പ്പെടെ എട്ടുപേരെ കൊലപ്പെടുത്തിയിരുന്നു.

അറസ്റ്റിലായ ആശിഷിനെതിരെ പുതിയ കേസ് കൂടി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ആയുധം ഉപയോഗിച്ചുളള വധശ്രമത്തിനാണ് കേസെടുത്തിരിക്കുന്നത്.

ഒക്ടോബര്‍ മൂന്നിന് ലഖീംപൂരില്‍ നടന്ന ആക്രമണത്തില്‍ മനഃപൂര്‍വവും കരുതിക്കൂട്ടി ഉള്ളതുമാണെന്നും കേസില്‍ പിടിയിലായ പ്രതികള്‍ക്കെതിരെ കൊലക്കുറ്റം അടക്കമുള്ള വകുപ്പുകള്‍ കൂടി ചേര്‍ക്കണമെന്നും പ്രത്യേക അന്വേഷണ സംഘം കോടതിയെ അറിയിക്കുകയായിരുന്നു.

സ്ഥലത്ത് വെടിവെപ്പ് നടന്നുവെന്ന് അന്വേഷണ സംഘം സ്ഥിരീകരിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഐ.പി.സി 307, 326, 334 എന്നീ വകുപ്പുകള്‍ കൂടി ചേര്‍ത്തത്. കൊലപാതകം, ക്രിമിനല്‍ ഗൂഢാലോചനയടക്കമുള്ള വകുപ്പുകള്‍ നേരത്തെ ചേര്‍ത്തിരുന്നു.

അമിത വേഗത്തില്‍ വാഹനമോടിക്കല്‍, അശ്രദ്ധ കാരണം മരണം സംഭവിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ എടുത്ത് മാറ്റിയാണ് എഫ്.ഐ.ആര്‍ പുതുക്കിയത്. മറ്റ് 12 പ്രതികള്‍ക്കെതിരെയും പുതിയ വകുപ്പുകള്‍ ചുമത്തിയിട്ടുണ്ട്.

സംഭവം ആസൂത്രതമായിരുന്നുവെന്ന അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ കേന്ദ്രമന്ത്രി അജയ് മിശ്ര കഴിഞ്ഞ ദിവസം ജയിലിലെത്തി ആശിഷ് മിശ്രയെ കണ്ടത് വിവാദമായിരുന്നു.

ആശിഷ് കുറ്റക്കാരനാണെന്ന് തെളിഞ്ഞിട്ടും മകനെ സംരക്ഷിക്കാനാണ് അജയ് മിശ്ര ശ്രമിച്ചത്.

കേന്ദ്രമന്ത്രിയെ എത്രയും വേഗം പുറത്താക്കണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. പാര്‍ലമെന്റില്‍ ഈ ആവശ്യം പ്രതിപക്ഷം ഉയര്‍ത്തുകയും ചെയ്തു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlights: Minister Can’t Be Punished For Son’s Deed: BJP Sources Amid Sacking Calls

We use cookies to give you the best possible experience. Learn more