| Tuesday, 19th May 2020, 10:58 am

ദല്‍ഹിയില്‍ നിന്നും ബീഹാറിലേക്കെത്തിയ അതിഥി തൊഴിലാളികളില്‍ നാലിലൊരാള്‍ക്ക് കൊവിഡ്; ഇതുവരെ രോഗം സ്ഥിരീകരിച്ചത് 218 പേര്‍ക്ക്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ദല്‍ഹിയില്‍ നിന്നും ബീഹാറിലേക്കെത്തിയ അതിഥി തൊഴിലാളികളില്‍ നാലിലൊരാള്‍ക്ക് കൊവിഡ് സ്ഥിരീകരിക്കുന്നുവെന്ന് സര്‍ക്കാര്‍ കണക്കുകള്‍. ദല്‍ഹിയില്‍ നിന്നും സംസ്ഥാനത്തേക്കെത്തിയ 835 അതിഥി തൊഴിലാളികളില്‍ 218 പേര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചുവെന്നാണ് സര്‍ക്കാര്‍ കണക്കുകളില്‍ രേഖപ്പെടുത്തയത്.

റാന്‍ഡം സാംപ്ലിംഗിലാണ് ഇത്രയും പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതെന്ന് ബീഹാറിലെ ദേശീയ ആരോഗ്യ മിഷന്റെ ഡയറക്ടര്‍ മനോജ് കുമാര്‍ വ്യക്തമാക്കി.

‘റാന്‍ഡം സാംപ്ലിംഗിലാണ് ഇത്രയും കേസുകള്‍ സ്ഥിരീകരിച്ചത്. ഇവരില്‍ ആര്‍ക്കും തന്നെ രോഗലക്ഷണങ്ങള്‍ കാണിച്ചിരുന്നില്ല,’ മനോജ് കുമാര്‍ പറഞ്ഞു.

കഴിഞ്ഞ ആഴ്ച മുതലാണ് മറ്റു സംസ്ഥാനങ്ങളില്‍ നിന്നും ബീഹാറിലേക്കെത്തിയ അതിഥിതൊഴിലാളികളില്‍ രോഗലക്ഷണമില്ലാത്തവരിലും പരിശോധന നടത്താന്‍ തുടങ്ങിയത്.

മെയ് 17 വരെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നും മടങ്ങി വന്ന 8,337 പേരെയാണ് കൊവിഡ് പരിശോധനയക്ക് വിധേയമാക്കിയത്. അതില്‍ 651 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചവരില്‍ കൂടുതലും ദല്‍ഹിയില്‍ നിന്നുള്ളവരാണ്.

ദല്‍ഹിയില്‍ നിന്നും വന്ന 26 ശതമാനം പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. പശ്ചിമ ബംഗാളില്‍ നിന്നും വന്ന 12 ശതമാനം പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.

അതേസമയം 26 ശതമാനമെന്നത് ഉയര്‍ന്ന നിരക്കാണെന്നും എന്നാല്‍ അതില്‍ ഭൂരിഭാഗവും യാത്രാമധ്യേ പകര്‍ന്നതാവാമെന്നുമാണ് ദല്‍ഹി ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Latest Stories

We use cookies to give you the best possible experience. Learn more