| Wednesday, 17th January 2024, 11:03 am

അബ്രഹാം ഓസ്ലറിന്റെ രണ്ടാം ഭാഗവും ഇമോഷണല്‍ ക്രൈം ത്രില്ലറാകുമോ? മറുപടിയുമായി മിഥുന്‍ മാനുവല്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ജയറാമിനെ നായകനാക്കി മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമാണ് അബ്രഹാം ഓസ്ലര്‍. അഞ്ചാം പാതിരക്ക് ശേഷം മിഥുന്‍ സംവിധാനം ചെയ്ത ചിത്രമാണിതെന്ന പ്രത്യേകതയുമുണ്ട്.

അഞ്ചാം പാതിര എന്ന വലിയ വിജയ ചിത്രത്തിന് ശേഷം മിഥുന്‍ സംവിധാനം ചെയ്യുന്ന ചിത്രമായതിനാല്‍ വലിയ പ്രതീക്ഷയോടെയാണ് പ്രേക്ഷകര്‍ അബ്രഹാം ഓസ്ലറിന് വേണ്ടി കാത്തിരുന്നത്. അഞ്ചാം പാതിര ഒരു ക്രൈം ത്രില്ലര്‍ ചിത്രമാണെങ്കില്‍ അബ്രഹാം ഓസ്ലര്‍ ഒരു ഇമോഷണല്‍ ക്രൈം ത്രില്ലറാണ്.

തന്റെ ഈ സിനിമയില്‍ ഇമോഷനാണ് കൂടുതലെന്നും അഞ്ചാം പാതിരയില്‍ നിന്നും മാറി നില്‍ക്കുന്നതിനാലാണ് താന്‍ ഈ സിനിമ ചെയ്യാന്‍ തീരുമാനിച്ചതെന്നും മിഥുന്‍ ചിത്രത്തിന്റെ റിലീസിന് ശേഷം നടന്ന വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ചിത്രത്തിന്റെ ട്രെയ്ലര്‍ പുറത്ത് വിട്ടപ്പോള്‍ അതില്‍ ഇമോഷണല്‍ ക്രൈം ത്രില്ലര്‍ ഡ്രാമ എന്ന ഒരു കാര്‍ഡ് വെച്ചിരുന്നെന്നും എന്നാല്‍ അത് മാത്രം ആരും കണ്ടില്ലെന്നും അദ്ദേഹം പറയുന്നു.

ഓസ്ലറില്‍ എന്തുകൊണ്ടായിരുന്നു വയലന്‍സ് ഉണ്ടാവാതിരുന്നതെന്നും ഇന്‍വെസ്റ്റിഗേഷന്‍ മൂഡിലുള്ള ക്രൈം ത്രില്ലര്‍ ആകാന്‍ കാരണം എന്തായിരുന്നെന്നുമുള്ള ചോദ്യത്തിന് മറുപടിയായാണ് ഇത് പറഞ്ഞിരുന്നത്.

വാര്‍ത്താ സമ്മേളനത്തില്‍ ഓസ്ലറിന്റെ രണ്ടാം ഭാഗത്തെ കുറിച്ചും മിഥുന്‍ സംസാരിച്ചു. ‘ആദ്യ ഭാഗം ഇമോഷണല്‍ ക്രൈം ത്രില്ലര്‍ ഡ്രാമയായിരുന്നു. ഇനി ഓസ്ലറിന്റെ അടുത്ത ഭാഗം എങ്ങനെയുള്ളതാകും?’ എന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മിഥുന്‍.

‘ഞാന്‍ അതിനും (രണ്ടാം ഭാഗത്തിന്) ഒരു കാര്‍ഡ് വെക്കും. നിങ്ങള്‍ അത് നോക്കിയിട്ട് വന്നാല്‍ മതി. ഈ സിനിമയില്‍ (ഒന്നാം ഭാഗം) ഇമോഷന്‍ ആണ് കൂടുതല്‍. അഞ്ചാം പാതിരയില്‍ നിന്നും മാറി നില്‍ക്കുന്നു എന്ന കാരണത്താല്‍ തന്നെയായിരുന്നു ഞാന്‍ ഈ സിനിമ ചെയ്യാന്‍ തീരുമാനിച്ചത്.

പിന്നെ സിനിമയുടെ ട്രെയ്ലര്‍ പുറത്ത് വിട്ടപ്പോള്‍ ഞാന്‍ അതില്‍ ‘ഇമോഷണല്‍ ക്രൈം ത്രില്ലര്‍ ഡ്രാമ’ എന്ന ഒരു കാര്‍ഡ് വെച്ചിരുന്നു. അത് മാത്രം ആരും കണ്ടില്ല. അതിന് ശേഷം എല്ലാ അഭിമുഖങ്ങളിലും ഞാന്‍ ഇമോഷണല്‍ എന്ന വാക്ക് പറഞ്ഞതാണ്,’ മിഥുന്‍ മാനുവല്‍ പറഞ്ഞു.

Content Highlight: Midhun Manual Thomas Talks About Abraham Ozler Second Part

We use cookies to give you the best possible experience. Learn more