| Wednesday, 25th September 2024, 3:20 pm

ക്രിക്കറ്റിലെ മൂന്ന് ഫോര്‍മാറ്റിലെയും ലോകത്തിലെ ഏറ്റവും മികച്ച താരം; തെരഞ്ഞെടുത്ത് വോണ്‍

സ്പോര്‍ട്സ് ഡെസ്‌ക്

മുന്‍ ഇന്ത്യന്‍ നായകനും മോഡേണ്‍ ഡേ ലെജന്‍ഡുമായ വിരാട് കോഹ്‌ലിയെ അഭിനന്ദിച്ച് മുന്‍ ഇംഗ്ലണ്ട് നായകന്‍ മൈക്കല്‍ വോണ്‍. ലോകത്തിലെ ഏറ്റവും മികച്ച ബാറ്റര്‍ വിരാട് കോഹ്‌ലി ആണെന്നാണ് വോണ്‍ താരത്തെ പുകഴ്ത്തി സംസാരിച്ചത്. വെര്‍ ക്രിക്കറ്റിന് നല്‍കിയ അഭിമുഖത്തിലാണ് വോണ്‍ വിരാടിനെ ലോകത്തിലെ ഏറ്റവും മികച്ച ബാറ്റര്‍ എന്ന് വിശേഷിപ്പിച്ചത്.

‘ക്രിക്കറ്റിലെ എല്ലാ ഫോര്‍മാറ്റിലെയും ഏറ്റവും മികച്ച താരം വിരാട് കോഹ്‌ലിയാണ്,’ ഒറ്റ വാക്യത്തില്‍ വോണ്‍ പറഞ്ഞു.

നിലവില്‍ ഇന്ത്യ – ബംഗ്ലാദേശ് പരമ്പരുടെ ഭാഗമാണ് വിരാട് കോഹ്‌ലി. പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യ വിജയിച്ചപ്പോള്‍ വിരാട് അടക്കമുള്ള സൂപ്പര്‍ താരങ്ങള്‍ക്ക് മികച്ച പ്രകടനം പുറത്തെടുക്കാന്‍ സാധിച്ചിരുന്നില്ല.

പരമ്പരയിലെ ആദ്യ ഇന്നിങ്‌സില്‍ ആറ് പന്ത് നേരിട്ട വിരാടിന് ആറ് റണ്‍സ് മാത്രമാണ് കണ്ടെത്താന്‍ സാധിച്ചത്. രണ്ടാം ഇന്നിങ്‌സില്‍ 37 പന്ത് ക്രീസില്‍ തുടര്‍ന്ന് 17 റണ്‍സ് കൂട്ടിച്ചേര്‍ക്കാനും വിരാടിനായി.

രണ്ടാം മത്സരത്തില്‍ മികച്ച പ്രകടനം നടത്തി ഫോമിലേക്ക് മടങ്ങിയെത്താനും ഒരു പിടി അന്താരാഷ്ട്ര റെക്കോഡുകള്‍ സ്വന്തമാക്കാനുമാണ് വിരാട് കോഹ്‌ലി ഒരുങ്ങുന്നത്.

അതേസമയം, നാളുകള്‍ക്ക് ശേഷം വിരാടിന്റെ ആഭ്യന്തര ഫോര്‍മാറ്റിലേക്കുള്ള തിരിച്ചുവരവിന് കൂടിയാണ് കളമൊരുങ്ങുന്നത്. ഈ വര്‍ഷം നടക്കാനിരിക്കുന്ന രഞ്ജി ട്രോഫിയില്‍ ദല്‍ഹിയുടെ സാധ്യതാ ലിസ്റ്റില്‍ ഇടം നേടിയതിന് പിന്നാലെയാണ് വിരാടിന്റെ ഡൊമസ്റ്റിക് റിട്ടേണ്‍ വീണ്ടും ചര്‍ച്ചായകുന്നത്.

ദല്‍ഹി ക്രിക്കറ്റ് അസോസിയേഷന്‍ പുറത്തുവിട്ട 84 താരങ്ങളുടെ പട്ടികയിലാണ് വിരാട് ഇടം നേടിയത്. കോഹ്‌ലിക്ക് പുറമെ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ റിഷബ് പന്തും പേസര്‍ നവ്ദീപ് സൈനിയും ഇടം നേടി. 2019ന് ശേഷം ഇതാദ്യമായാണ് വിരാട് രഞ്ജി ട്രോഫിക്കുള്ള ആദ്യ ടീമില്‍ ഇടം നേടുന്നത്.

പക്ഷേ ഇന്ത്യക്ക് ഈ വര്‍ഷം ഇനി രണ്ട് ടെസ്റ്റ് പരമ്പരകള്‍ കൂടി കളിക്കാനുണ്ട് എന്നിരിക്കെ വിരാട് ദല്‍ഹിക്ക് വേണ്ടി കളിക്കുമോ എന്ന ചോദ്യവും ഉയരുന്നുണ്ട്.

ഒക്ടോബര്‍ 11നാണ് രഞ്ജി ട്രോഫി ആരംഭിക്കുന്നത്. 16 മുതല്‍ ന്യൂസിലാന്‍ഡിന്റെ ഇന്ത്യന്‍ പര്യടനത്തിലെ ടെസ്റ്റ് മത്സരങ്ങളും ആരംഭിക്കും. ഈ സാഹചര്യത്തില്‍ വിരാട് രഞ്ജി കളിക്കാനുള്ള സാധ്യതകളും മങ്ങുകയാണ്. ഇതിന് പുറമെ രഞ്ജി ഗ്രൂപ്പ് ഘട്ട മത്സരങ്ങളുടെ സമയത്ത് തന്നെയാണ് ഇന്ത്യ-ഓസ്‌ട്രേലിയ ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയും ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്.

കരുത്തരായ തമിഴ്‌നാടിനും സൗരാഷ്ട്രക്കുമൊപ്പം എലീറ്റ് ഗ്രൂപ്പ് ഡിയിലാണ് ദല്‍ഹി ഇടം നേടിയിരിക്കുന്നത്. ഒക്ടോബര്‍ 11 മുതല്‍ 14 വരെ നടക്കുന്ന ആദ്യ മത്സരത്തില്‍ ഛത്തീസ്ഗഢാണ് എതിരാളികള്‍.

രഞ്ജി ട്രോഫി ടീമുകള്‍

എലീറ്റ് ഗ്രൂപ്പ് എ

  1. ബറോഡ
  2. ജമ്മു കശ്മീര്‍
  3. മഹാരാഷ്ട്ര
  4. മേഘാലയ
  5. മുംബൈ
  6. ഒഡീഷ
  7. സെര്‍വീസസ്
  8. തമിഴ്നാട്

എലീറ്റ് ഗ്രൂപ്പ് ബി

  1. ആന്ധ്ര പ്രദേശ്
  2. ഗുജറാത്ത്
  3. ഹിമാചല്‍ പ്രദേശ്
  4. ഹൈദരാബാദ്
  5. പുതുച്ചേരി
  6. രാജസ്ഥാന്‍
  7. ഉത്തരാഖണ്ഡ്
  8. വിദര്‍ഭ

എലീറ്റ് ഗ്രൂപ്പ് സി

  1. ബംഗാള്‍
  2. ബീഹാര്‍
  3. ഹരിയാന
  4. കര്‍ണാടക
  5. കേരളം
  6. മധ്യപ്രദേശ്
  7. പഞ്ചാബ്
  8. ഉത്തര്‍പ്രദേശ്

എലീറ്റ് ഗ്രൂപ്പ് ഡി

  1. അസം
  2. ചണ്ഡിഗഢ്
  3. ഛത്തീസ്ഗഢ്
  4. ദല്‍ഹി
  5. ജാര്‍ഖണ്ഡ്
  6. റെയില്‍വേയ്സ്
  7. സൗരാഷ്ട്ര
  8. തമിഴ്നാട്

പ്ലേറ്റ് ഗ്രൂപ്പ്

  1. അരുണാചല്‍ പ്രദേശ്
  2. ഗോവ
  3. മണിപ്പൂര്‍
  4. മിസോറാം
  5. നാഗാലാന്‍ഡ്
  6. സിക്കിം

Content highlight: Michael Vaughn praises Virat Kohli

We use cookies to give you the best possible experience. Learn more