| Friday, 30th August 2024, 4:54 pm

ക്യാപ്റ്റനെന്ന നിലയില്‍ എനിക്ക് അവനെ ഇഷ്ടമല്ല; വിമര്‍ശലവുമായി മൈക്കല്‍ വോണ്‍!

സ്പോര്‍ട്സ് ഡെസ്‌ക്

ഇംഗ്ലണ്ടും ശ്രീലങ്കയും തമ്മിലുള്ള രണ്ടാം ടെസ്റ്റ് മത്സരം ലോഡ്സില്‍ ആരംഭിച്ചിരിക്കുകയാണ്. മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇംഗ്ലണ്ട് ആദ്യ ഇന്നിങ്‌സില്‍ 427 റണ്‍സിന് ഇംഗ്ലണ്ട് ഓള്‍ ഔട്ട് ആയിരിക്കുകയാണ്.

ആദ്യ ദിനത്തില്‍ ഓപ്പണറായ ബെന്‍ ഡക്കറ്റ് 40 റണ്‍സ് നേടിയപ്പോള്‍, ഡാന്‍ ലോറന്‍സിനെയും മൂന്നാം നമ്പറില്‍ കളത്തിലിറങ്ങിയ ക്യാപ്റ്റന്‍ ഒല്ലി പോപ്പിനെയും ഒരു റണ്‍സിന് നഷ്ടമായി.
ക്യാപ്റ്റനെന്ന നിലയില്‍ ടീമിന് വേണ്ടി സ്‌കോര്‍ ചെയ്യാനാവാതെയാണ് താരം പുറത്തായത്.

ആദ്യ ടെസ്റ്റിലെ രണ്ട് ഇന്നിങ്‌സിലും മൂന്നാം നമ്പറില്‍ ഇറങ്ങിയ ഒല്ലി ആറ് റണ്‍സിനാണ് കൂടാരം കയറിയത്. ഇപ്പോള്‍ ക്യാപ്റ്റന്‍ ഒല്ലിയെക്കുറിച്ച് സംസാരിച്ച് രംഗത്ത് വന്നിരിക്കുകയാണ് മുന്‍ ഇംഗ്ലണ്ട് താരം മൈക്കല്‍ വോണ്‍. ഒരു ക്യാപ്റ്റന്‍ എന്ന നിലയില്‍ പോപ്പിനെ കാണാന്‍ സാധിക്കില്ലെന്നാണ് വോണ്‍ പറഞ്ഞത്.

‘ക്യാപ്റ്റനെന്ന നിലയില്‍ എനിക്ക് അവനെ ഇഷ്ടമല്ല. അവനെ ഇംഗ്ലണ്ട് ക്യാപ്റ്റനാക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. കാരണം അവന്‍ ആ സ്‌പോട്ടില്‍ ഒരിക്കലും തികച്ചും സുരക്ഷിതനാവില്ല. ക്യാപ്റ്റന്‍സി അവനെ കൂടുതല്‍ സമ്മര്‍ദത്തിലാക്കും. അവനത് കണ്‍ഡ്രോള്‍ ചെയ്യാനാകില്ല.

മൂന്നാം നമ്പറില്‍ മികച്ച പ്രകടനമാണ് അദ്ദേഹം നടത്തിയത്. ഹാരി ബ്രൂക്ക്, എന്നെ സംബന്ധിച്ചിടത്തോളം ഒരു ഇംഗ്ലണ്ട് ക്യാപ്റ്റനാണ്. ഒല്ലി പോപ്പിനെ അങ്ങനെ ആവാന്‍ കഴിയില്ല,’ മൈക്കല്‍ വോണ്‍ ബി.ബി.സിയുടെ ടെസ്റ്റ് മാച്ച് സ്‌പെഷ്യല്‍ പോഡ്കാസ്റ്റില്‍ പറഞ്ഞു.

ഇംഗ്ലണ്ടിന് സൂപ്പര്‍ താരം ജോ റൂട്ടിന്റെയും ഗസ് ആറ്റ്കിന്‍സന്റെയും സെഞ്ച്വറിയാണ് തുണയായത്. 206 പന്തില്‍ 18 ഫോര്‍ നേടിയാണ് താരം 143 റണ്‍സ് അടിച്ചുകൂട്ടിയത്. ലങ്കന്‍ പേസര്‍ മിലന്‍ രത്നയാകെയുടെ പന്തില്‍ പാത്തും നിസങ്കയയ്ക്ക് ക്യാച്ച് കൊടുത്താണ് റൂട്ട് മടങ്ങിയത്. ടെസ്റ്റ് ഫോര്‍മാറ്റിലെ 33ാം സെഞ്ച്വറിയാണ് റൂട്ട് ലോര്‍ഡ്‌സില്‍ കുറിച്ചത്.

താരത്തിന് പുറമെ എട്ടാം നമ്പറില്‍ ഇറങ്ങിയ ഗസ്സ് ആറ്റ്കിന്‍സന്‍ 115 പന്തില്‍ 118 റണ്‍സ് നേടിയത് നാല് സിക്സറും 14 ഫോറും ഉള്‍പ്പെടെയാണ്. താരത്തിന്റെ ആദ്യത്തെ ഇന്റര്‍നാഷണല്‍ ടെസ്റ്റ് സെഞ്ച്വറിയാണ് ഇത്.

ലങ്കയ്ക്ക് വേണ്ടി മിന്നും പ്രകടനം കാഴ്ചവെച്ചത് പേസര്‍ അസിത ഫെര്‍ണാണ്ടോയാണ്. അഞ്ച് വിക്കറ്റുകളാണ് താരം നേടിയത്. മിലാന്‍ രത്‌നയാകെ, ലഹിരു കുമാര എന്നിവര്‍ രണ്ട് വിക്കറ്റും നേടി. പ്രഭത് ജയസൂര്യ ഒരു വിക്കറ്റും ടീമിന് വേണ്ടി നേടി.

Content Highlight: Michael Vaughan Talking About Ollie Pope

We use cookies to give you the best possible experience. Learn more