|

ഇത് അഫ്ഗാനിസ്ഥാനോട് കാണിച്ച നെറികേടാണ്; ഐ.സി.സിക്കെതിരെ പൊട്ടിത്തെറിച്ച് മൈക്കല്‍ വോണ്‍

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ന് നടന്ന ആദ്യ സെമിഫൈനല്‍ മത്സരത്തില്‍ അഫ്ഗാനിസ്ഥാനെ ഒമ്പത് വിക്കറ്റിന് പരാജയപ്പെടുത്തി പ്രോട്ടിയാസ് ഫൈനലില്‍ എത്തിയിരിക്കുകയാണ്. ബ്രയാന്‍ ലാറ ക്രിക്കറ്റ് അക്കാദമിയില്‍ ടോസ് നേടിയ അഫ്ഗാന്‍ 11.5 ഓവറില്‍ 56 റണ്‍സിന് ഓള്‍ ഔട്ട് ആവുകയായിരുന്നു.

8.5 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 60 റണ്‍സ് നേടിയാണ് പ്രോട്ടിയാസ് വിജയം സ്വന്തമാക്കിയത്. റീസ ഹെന്‍ട്രിക്‌സും ക്യാപ്റ്റന്‍ എയ്ഡന്‍ മാര്‍ക്രവുമാണ് ടീമിനെ വിജയത്തില്‍ എത്തിച്ചത്.

എന്നാല്‍ 2024ലില്‍ ക്രിക്കറ്റ് ലോകത്തെ അമ്പരപ്പിച്ചുകൊണ്ടായിരുന്നു അഫ്ഗാനിസ്ഥാന്‍ന്റെ വരവ്. ഓസീസിനെ അടക്കം തറപറ്റിച്ച് സെമിയില്‍ എത്തിയ അഫ്ഗാനിസ്ഥാനെ ഏറെ പ്രതീക്ഷയോടെയാണ് ആരാധകര്‍ ഉറ്റുനോക്കിയത്. എന്നാല്‍ ക്യാപ്റ്റന്‍ റാഷിദ് ഖാനും സംഘവും സൗത്ത് ആഫ്രിക്കയോട് പരജയപ്പെടുകയായിരുന്നു.

ഈ പരാജയത്തില്‍ ഐ.സി.സി.ക്ക് എതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്ത് വന്നിരിക്കുകയാണ് മുന്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ മൈക്കിള്‍ വോണ്‍. മോശം പിച്ചില്‍ അഫ്ഗാന്‍ താരങ്ങള്‍ക്ക് വേണ്ടത്ര തയ്യാറെടുപ്പ് നടത്താന്‍ പോലും സമയം ഉണ്ടായില്ലെന്ന് വോണ്‍ ചൂണ്ടിക്കാട്ടി.

‘തിങ്കളാഴ്ച രാത്രി സെന്റ് വിന്‍സെന്റില്‍ നടക്കുന്ന ടി-20 ലോകകപ്പ് സെമിയില്‍ അഫ്ഗാനിസ്ഥാന്‍ യോഗ്യത നേടിയിരുന്നു. എന്നാല്‍ ആദ്യ സെമിക്കായി ട്രിനിഡാഡിലേക്ക് ചൊവ്വാഴ്ച 4 മണിക്കൂര്‍ ഫ്‌ലൈറ്റ് വൈകി, അതിനാല്‍ പരിശീലനത്തിനോ പുതിയ സ്റ്റേഡിയത്തെ മനസിലാക്കാനോ അവര്‍ക്ക് സമയമില്ലായിരുന്നു. കളിക്കാരോട് തികഞ്ഞ ബഹുമാനക്കുറവാണ് കാണിച്ചത്, ഇത് ശരിക്കും ഭയപ്പെടുത്തുന്നതാണ്,’ വോണ്‍ തന്റെ എക്‌സ് അക്കൗണ്ടില്‍ എഴുതി.

അതേസമയം ആദ്യമായാണ് സൗത്ത് ആഫ്രിക്ക ഒരു ഐ.സി.സി ലോകകപ്പിന്റെ ഫൈനലില്‍ എത്തുന്നത്. എയ്ഡന്‍ മാര്‍ക്രത്തിന്റെ ക്യാപ്റ്റന്‍സിയിലാണ് ടീമിന്റെ വിജയക്കുതിപ്പ്. ഒരു ഐ.സി.സി. ഇവന്റില്‍ സൗത്ത് ആഫ്രിക്കയെ ഫൈനലില്‍ എത്തിക്കുന്ന ആദ്യ ക്യാപ്റ്റനും മാര്‍ക്രം ആണ്.

ഇനി ഇന്ന് നടക്കാനിരിക്കുന്ന രണ്ടാം സെമി ഫൈനല്‍ മത്സരത്തില്‍ ഇന്ത്യ ഇംഗ്ലണ്ടിനെ നേരിടും. വിജയിക്കുന്ന ടീമും സൗത്ത് ആഫ്രിക്കയും ഫൈനലില്‍ കൊമ്പുകോര്‍ക്കും. കെന്‍സിങ്ടണ്‍ ഓവല്‍ സ്‌റ്റേഡിയത്തിലാണ് മത്സരം.

Content Highlight: Michael Vaughan Slams ICC For Afghanistan