ലോകകപ്പ് കഴിഞ്ഞ് നാല് ദിവസത്തിനുള്ളില്‍ ഇന്ത്യ-ഓസ്‌ട്രേലിയ പരമ്പര; വിമര്‍ശനവുമായി ഇംഗ്ലണ്ട് മുന്‍ താരം
Cricket
ലോകകപ്പ് കഴിഞ്ഞ് നാല് ദിവസത്തിനുള്ളില്‍ ഇന്ത്യ-ഓസ്‌ട്രേലിയ പരമ്പര; വിമര്‍ശനവുമായി ഇംഗ്ലണ്ട് മുന്‍ താരം
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 17th November 2023, 1:15 pm

ഐ.സി.സി ഏകദിന ലോകകപ്പ് ഫൈനലില്‍ നവംബര്‍ 19ന് അഹമ്മദാബാദ് സ്റ്റേഡിയത്തില്‍ ഇന്ത്യയും ഓസ്‌ട്രേലിയയും ഏറ്റുമുട്ടും. സെമിയില്‍ ന്യൂസിലാന്‍ഡിന് തകര്‍ത്താണ് ഇന്ത്യന്‍ ടീമിന്റെ വരവ് മറുഭാഗത്ത് സൗത്ത് ആഫ്രിക്കയെ വീഴ്ത്തിയാണ് ഓസീസിന്റെ മുന്നേറ്റം.

ലോകകപ്പ് ഫൈനല്‍ കഴിഞ്ഞാല്‍ നാല് ദിവസത്തിനുള്ളില്‍ ഇന്ത്യയും ഓസ്‌ട്രേലിയന്‍ തമ്മില്‍ അഞ്ച് മത്സരങ്ങളുടെ ടി-20 പരമ്പര നടക്കും.

നീണ്ട ലോകകപ്പിന് ശേഷം അടുത്ത ദിവസങ്ങളില്‍ തന്നെ വീണ്ടും ഇന്ത്യ-ഓസ്‌ട്രേലിയ പരമ്പര ഷെഡ്യൂള്‍ ചെയ്തതിനെതിരെ പ്രതികരിച്ച് രംഗത്തെത്തിരിക്കുകയാണ് ഇംഗ്ലണ്ട് മുന്‍ ക്രിക്കറ്റ് താരവും കമന്റേറ്ററുമായ മൈക്കല്‍ വോണ്‍.

ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡിനെയും ക്രിക്കറ്റ് ഓസ്‌ട്രേലിയയെയും വിമര്‍ശിക്കുകയായിരുന്നു വോണ്‍.

‘ലോകകപ്പ് കഴിഞ്ഞ നാല് ദിവസത്തിനുശേഷം ഫൈനലില്‍ എത്തിയ രണ്ട് ടീമുകളും വീണ്ടും ടി-20 പരമ്പര കളിക്കുന്നത് ശരിയല്ല. എന്തുകൊണ്ടാണ് ഒരു ലോകകപ്പ് കഴിഞ്ഞതിനു ശേഷം കളിക്കാര്‍ക്ക് വിശ്രമം അനുവദിക്കാതെയും ലോകകപ്പ് വിജയിച്ചാല്‍ താരങ്ങള്‍ക്ക് ആഘോഷിക്കാനുള്ള അവസരങ്ങള്‍ നല്‍കാത്തതും. ലോകകപ്പ് വിജയിച്ചവര്‍ക്ക് രണ്ടാഴ്ചയെങ്കിലും ജയം ആഘോഷിക്കണം. എന്നാല്‍ ഇത് തീര്‍ത്തും മോശമാണ്,’ മൈക്കല്‍ വോണ്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

ലോകകപ്പിന് ശേഷമുള്ള ഇന്ത്യയുമായുള്ള ടി-20 പരമ്പരക്കുള്ള ഓസ്‌ട്രേലിയന്‍ ടീമിനെ നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. ഡേവിഡ് വാര്‍ണര്‍, ഗ്ലെന്‍ മാക്‌സ്വെല്‍, ട്രാവിസ് ഹെഡ്, സ്റ്റീവ് സ്മിത്ത്, ആദം സാമ്പാ എന്നീ ലോകകപ്പ് കളിച്ച താരങ്ങളും ടീമില്‍ ഉണ്ട്. പരമ്പരക്കുള്ള ഇന്ത്യന്‍ ടീമിനെ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.

ഓസ്ട്രേലിയ ടീം: മാത്യു വെയ്ഡ് (c), ജേസണ്‍ ബെഹ്റന്‍ഡോര്‍ഫ്, സീന്‍ അബോട്ട്, ടിം ഡേവിഡ്, നഥാന്‍ എല്ലിസ്, ട്രാവിസ് ഹെഡ്, ജോഷ് ഇംഗ്ലിസ്, സ്‌പെന്‍സര്‍ ജോണ്‍സണ്‍, ഗ്ലെന്‍ മാക്സ്വെല്‍, തന്‍വീര്‍ സംഗ, മാത്യു ഷോര്‍ട്ട്, സ്റ്റീവ് സ്മിത്ത്, മാര്‍കസ് സ്റ്റോണിസ്, ഡേവിഡ് വാര്‍ണര്‍, ആദം സാംപ

Content Highlight: Michael Vaughan criticize BCCI and cricket Australia for scheduling India vs Australia t20 series after the world cup.