| Friday, 29th October 2021, 10:11 am

അന്ന് പലരും പറഞ്ഞു, മമ്മൂട്ടിക്ക് എന്റെ ശബ്ദം ചേരില്ലെന്ന്, പില്‍ക്കാലത്ത് കൊച്ചുപിള്ളേര്‍ വരെ മമ്മൂട്ടിക്ക് വേണ്ടി പാടി; എം.ജി. ശ്രീകുമാര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മോഹന്‍ലാലിനോട് സാമ്യമുള്ള ശബ്ദമെന്ന നിലയില്‍ ചേര്‍ത്തുവെക്കപ്പെട്ട പേരാണ് എം.ജി. ശ്രീകുമാറിന്റേത്. എം.ജി പാടിയ പാട്ടുകളില്‍ ലാല്‍ അഭിനയിക്കുമ്പോള്‍ അത് പാടുന്നത് മോഹന്‍ലാല്‍ അല്ലെന്ന് വിശ്വസിക്കാന്‍ ഒരു തലമുറയ്ക്ക് കഴിഞ്ഞിരുന്നില്ലെന്ന് വേണമെങ്കില്‍ പറയാം. അത്രയേറെ സാമ്യത രണ്ടുപേരുടേയും ശബ്ദത്തില്‍ ആരാധകര്‍ക്ക് തോന്നിയിരുന്നു.

തന്റെ തുടക്ക കാലം മുതല്‍ ഇന്നു വരെ ലാലിന് വേണ്ടി താന്‍ പാടിയിട്ടുണ്ടെന്നും അത് അങ്ങനെ ആയിത്തീര്‍ന്നതാണെന്നുമാണ് ഇക്കാര്യത്തില്‍ എം.ജി. പറയുന്നത്. ചിത്രം എന്ന സിനിമയില്‍ താന്‍ പാടിയപ്പോള്‍ എല്ലാവരും പറഞ്ഞു ലാലിന്റെ ശബ്ദവുമായി സാമ്യമുണ്ടെന്ന്. അത് ഇന്നും തുടര്‍ന്നു പോരുന്നു.

എന്തുകൊണ്ടാണ് മമ്മൂട്ടിക്ക് വേണ്ടി അധികം പാടാഞ്ഞത് എന്ന ചോദ്യത്തിന് മോഹന്‍ലാലിന് വേണ്ടി പാടിയത് ആള്‍ക്കാരങ്ങ് സമ്മതിച്ചപ്പോള്‍ താന്‍ ലാലിന്റെ പാട്ടുകാരനായി എന്നായിരുന്നു എം.ജിയുടെ മറുപടി.

മറ്റ് നടന്‍മാര്‍ക്കു വേണ്ടിയും ഞാന്‍ കുറെ പാടിയിട്ടുണ്ട്. അന്നൊക്കെ ദാസേട്ടനായിരുന്നു മമ്മൂട്ടിക്ക് വേണ്ടി പാടിയിരുന്നത്. അന്ന് പലരും പറയും, മമ്മൂട്ടിക്ക് എന്റെ ശബ്ദം ചേരില്ലെന്ന്. പക്ഷേ പില്‍ക്കാലത്ത് കൊച്ചുപിള്ളേര്‍ വരെ മമ്മൂക്കയ്ക്ക് വേണ്ടി പാടി.

അപ്പോഴൊക്കെ ഞാനിരുന്ന് ചിരിക്കാറുണ്ട്. എന്റെ ശബ്ദം മാത്രമെന്താ മമ്മൂട്ടിക്ക് ചേരില്ലെന്ന് പറയുന്നതെന്ന് ആലോചിക്കാറുണ്ട്. എന്നാലും ഒരു സത്യം പറയാം. മമ്മൂട്ടിപൗരുഷത്തിന്റെ പര്യായമാണ്. അദ്ദേഹത്തിന് ദാസേട്ടന്‍ പാടുന്നതു പോലെ വേറെ ആര് പാടിയാലും ചേരില്ല. അതാണ് യാഥാര്‍ത്ഥ്യം, എം.ജി. ശ്രീകുമാര്‍ പറഞ്ഞു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: MG Sreekumar About Mammootty

We use cookies to give you the best possible experience. Learn more