| Monday, 19th December 2022, 10:15 am

ഭൂമി ഉള്ളിടത്തോളംകാലം ഈ ലോകകപ്പിന്റെ കഥകള്‍ പ്രചരിക്കും, തളര്‍ന്നുപോകുന്ന മനുഷ്യര്‍ മെസ്സിയെ നോക്കി ആശ്വാസം കണ്ടെത്തും

സന്ദീപ് ദാസ്

ഇന്ത്യയുടെ മഹാകവിയായ രവീന്ദ്രനാഥ് ടഗോറിന്റെ ജീവിതത്തില്‍ നടന്നിട്ടുള്ള ഒരു സംഭവത്തെപ്പറ്റി വായിച്ചറിഞ്ഞിട്ടുണ്ട്. കുട്ടിയായിരുന്ന ടഗോര്‍ താന്‍ എഴുതിയ കവിതകള്‍ അച്ഛനെ ചൊല്ലിക്കേള്‍പ്പിക്കുകയുണ്ടായി. അച്ഛന്റെ പ്രതികരണം ഇങ്ങനെയായിരുന്നു-

”ഞാന്‍ ഒരു രാജാവായിരുന്നുവെങ്കില്‍ നിനക്ക് മുന്തിയ സമ്മാനങ്ങള്‍ നല്‍കുമായിരുന്നു. നീ അര്‍ഹിക്കുന്നത് തരാന്‍ എനിക്ക് സാധിക്കുന്നില്ലല്ലോ മകനേ…!”

ആ വാക്കുകള്‍ ഉച്ചരിക്കുമ്പോള്‍ ടഗോറിന്റെ പിതാവ് കരയുകയായിരുന്നു. ടഗോറിന് ലഭിച്ച ഏറ്റവും വലിയ പ്രതിഫലം ആ കണ്ണുനീര്‍ തന്നെയായിരുന്നു…!

ലയണല്‍ മെസ്സിയെക്കുറിച്ച് ആലോചിക്കുമ്പോള്‍ ഈ കഥയാണ് ഓര്‍മ്മവരുന്നത്. ആയുസ്സുള്ള കാലത്തോളം ആഘോഷിക്കാനുള്ള നിമിഷങ്ങളാണ് മെസ്സി തന്നിരിക്കുന്നത്! ലോകകപ്പ് ഫൈനലില്‍ മെസ്സി നമുക്കുവേണ്ടി ചെയ്തത് മനുഷ്യസാദ്ധ്യമായ കാര്യങ്ങളല്ല! പകരം നല്‍കാന്‍ നമ്മുടെ കൈവശം എന്താണുള്ളത്!?

ലോകകപ്പില്‍ ചുംബിച്ചുനില്‍ക്കുന്ന മെസ്സിയെ കാണുമ്പോള്‍ കണ്ണുനിറയുന്നുണ്ട്. പ്രിയപ്പെട്ടവരില്‍ പ്രിയപ്പെട്ടവനായ മെസ്സീ,നിങ്ങള്‍ക്ക് തരാന്‍ ഈ ആനന്ദക്കണ്ണീര്‍ മാത്രമേയുള്ളൂ…

മെസ്സിയുടെ പരാജയത്തിനുവേണ്ടി വിധി പോലും പരിശ്രമിക്കുന്നു എന്ന നിലയിലായിരുന്നു കാര്യങ്ങള്‍! അര്‍ജന്റീന രണ്ടുതവണ ഫ്രാന്‍സിന്റെ വലകുലുക്കിയപ്പോള്‍ എല്ലാം ശുഭകരമായി പര്യവസാനിക്കുകയാണ് എന്ന് വിചാരിച്ചതാണ്. പക്ഷേ ഇടിമിന്നലായി മാറിയ എംബാപ്പെ കളിയെ അധിക സമയത്തിലേയ്ക്ക് കൊണ്ടുപോയി.

എക്‌സ്ട്രാടൈമിലെ അത്ഭുത ഗോളിലൂടെ മെസ്സി അര്‍ജന്റീനയെ വീണ്ടും മുന്നിലെത്തിച്ചതാണ്. പക്ഷേ നിര്‍ഭാഗ്യം ഹാന്‍ഡ്‌ബോളിന്റെ രൂപത്തില്‍ വന്നു. എംബാപ്പെ വീണ്ടും സ്‌കോര്‍ ചെയ്തു. അങ്ങനെ പെനാല്‍റ്റി ഷൂട്ടൗട്ടിന് കളമൊരുങ്ങി.

അര്‍ജന്റീനയുടെ ആദ്യത്തെ കിക്ക് എടുത്തത് മെസ്സിയാണ്. ഒരു മനുഷ്യന് സഹിക്കാന്‍ കഴിയുന്നതിലേറെ അയാള്‍ അതിനോടകം അനുഭവിച്ചിരുന്നു. ഉന്നം പിഴച്ചാല്‍ പോലും നാം മെസ്സിയോട് ക്ഷമിക്കുമായിരുന്നു. പക്ഷേ മെസ്സി ഐസ് കൂള്‍ ആയിരുന്നു. ഫ്രഞ്ച് ഗോളി ലോറിസിനെ പരിഹസിക്കുന്ന രീതിയില്‍ മെസ്സി പന്തിനെ തഴുകിവിട്ട് ഗോളാക്കി മാറ്റി!

ആ ചങ്കുറപ്പിന്റെ മുമ്പില്‍ വിധിയ്ക്ക് തോറ്റുകൊടുക്കാതെ നിവൃത്തിയില്ലായിരുന്നു. ലോകകപ്പ് ജയിക്കാനുള്ള അര്‍ഹത മെസ്സിയ്ക്കുണ്ടായിരുന്നു. അതുകൊണ്ടാണ് മാര്‍ട്ടിനേസ് തകര്‍പ്പന്‍ സേവ് നടത്തിയത്. അതിനാലാണ് ഫ്രഞ്ച് പെനാല്‍റ്റി പോസ്റ്റിന്റെ പുറത്തേയ്ക്ക് പോയത്. യഥാര്‍ത്ഥ കാവ്യനീതി.

മെസ്സി ഒരുപാട് അനുഭവിച്ചിട്ടുണ്ട്. രാജ്യത്തിനുവേണ്ടി കളിക്കുമ്പോള്‍ ആത്മാര്‍ത്ഥത കാണിക്കുന്നില്ല എന്ന വിമര്‍ശനം കേട്ടുതഴമ്പിച്ച കാതുകളാണ് അയാളുടേത്. ‘ക്ലബ്ബ് ശശി’ എന്ന വിശേഷണം ഒരു മുള്‍ക്കിരീടം പോലെ മെസ്സി കൊണ്ടുനടന്നിട്ടുണ്ട്.
അര്‍ജന്റീനയെ സ്‌നേഹിക്കുന്നവരും ഒത്തിരി സങ്കടങ്ങള്‍ സഹിച്ചിട്ടുണ്ട്.

”ലോകകപ്പ് വിജയം കളര്‍ ടി.വിയില്‍ കാണാന്‍ യോഗമില്ലാത്ത ആരാധകര്‍” എന്ന പരിഹാസം അവര്‍ എത്രയോ കേട്ടിരിക്കുന്നു! 2016-ലെ കോപ്പ അമേരിക്ക ഫൈനലിലെ പരാജയത്തിനുശേഷം മെസ്സി പൊട്ടിക്കരഞ്ഞിരുന്നു. ആ ഫോട്ടോ ചിലര്‍ മെസ്സിയെ പുച്ഛിക്കാന്‍ ഉപയോഗിച്ചപ്പോഴെല്ലൊം അര്‍ജന്റീന ഫാന്‍സിന്റെ നെഞ്ച് തകര്‍ന്നിരുന്നു!

സംഭവിച്ചതെല്ലാം നല്ലതിനായിരുന്നുവെന്ന് ഇപ്പോള്‍ തോന്നുന്നു. മുന്‍കാല വേദനകള്‍ ഇല്ലായിരുന്നുവെങ്കില്‍ ഖത്തറിലെ ലോകകപ്പ് വിജയം ഇത്രയേറെ മധുരതരമായി അനുഭവപ്പെടുമായിരുന്നോ!?

ഒരുപക്ഷേ ചരിത്രത്തിലെ ഏറ്റവും മികവുറ്റ മോട്ടിവേഷണല്‍ സ്റ്റോറിയ്ക്കാണ് മെസ്സി ജന്മം കൊടുത്തിട്ടുള്ളത്. ഭൂമി ഉള്ളിടത്തോളംകാലം ഈ ലോകകപ്പിന്റെ കഥകള്‍ പ്രചരിക്കും. തളര്‍ന്നുപോകുന്ന മനുഷ്യര്‍ മെസ്സിയെ നോക്കി ആശ്വാസം കണ്ടെത്തും.

ലോകകപ്പ് ഫൈനലിനെ ഫ്രാന്‍സ് ഒരു യുദ്ധം പോലെയാണ് സമീപിച്ചത്. ഫ്രാന്‍സ് ടീമിന്റെ ഒഫീഷ്യല്‍ ഫെയ്‌സ്ബുക്ക് പേജ് സ്വന്തം കളിക്കാരെ വിശേഷിപ്പിച്ചത് ‘സൈനികര്‍’ എന്നാണ്!

പക്ഷേ കളിയുടെ ആദ്യ പകുതിയില്‍ ഫ്രാന്‍സിന്റെ പൊടിപോലും കണ്ടുപിടിക്കാനുണ്ടായിരുന്നില്ല. ഒരു ഷോട്ട് പോലും ഗോളിയുടെ നേര്‍ക്ക് പായിക്കാന്‍ അവര്‍ക്ക് സാധിച്ചിരുന്നില്ല. അര്‍ജന്റീന സ്‌കോര്‍ ചെയ്ത രണ്ട് ഗോളുകള്‍ ആ സമഗ്രാധിപത്യത്തിന്റെ ഫലമായിരുന്നു.

മെസ്സിയുടെ പെനാല്‍റ്റി ഗോള്‍ സുന്ദരമായ കാഴ്ച്ചയായിരുന്നു. ലോറിസ് മനസ്സില്‍ കണ്ടത് മെസ്സി മാനത്ത് കണ്ടു! ഗോള്‍കീപ്പര്‍ വലതുഭാഗത്തേയ്ക്ക് ഡൈവ് ചെയ്തപ്പോള്‍ മെസ്സിയുടെ കിക്ക് എതിര്‍ദിശയിലേയ്ക്ക് സഞ്ചരിച്ചു! ഡി മരിയ നേടിയ രണ്ടാമത്തെ ഗോളിന്റെ ആരംഭവും മെസ്സിയുടെ കാലില്‍നിന്നായിരുന്നു.

നിശ്ചിതസമയത്ത് അര്‍ജന്റീന ജയിക്കാതിരുന്നത് ഏറ്റവും വലിയ അനുഗഹമായിരുന്നു. അനര്‍ഹമായ പെനാല്‍റ്റിയിലൂടെ മെസ്സിയും കൂട്ടരും വിജയം കൊള്ളയടിച്ചു എന്ന പരാതി നാം കേള്‍ക്കേണ്ടിവരുമായിരുന്നു. ഇപ്പോള്‍ അര്‍ജന്റീന പഴുതടച്ച വിജയം കരസ്ഥമാക്കിയിരിക്കുന്നു!

ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിന്റെ മുന്‍ നായകനായ ജെഫ് ബോയ്‌ക്കോട്ട് ഒരിക്കല്‍ അഭിപ്രായപ്പെട്ടിരുന്നു- ”സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ മഹാനായ ബാറ്ററായിരിക്കാം. പക്ഷേ അദ്ദേഹം ലോര്‍ഡ്‌സില്‍ സെഞ്ച്വറി അടിച്ചിട്ടില്ല…!”

നമ്മുടെ സ്വന്തം ഹര്‍ഷ ഭോഗ്ലെ അതിനൊരു ക്ലാസിക് മറുപടി കൊടുത്തിരുന്നു-”സത്യത്തില്‍ ആരുടെ നഷ്ടമാണ് അത്? സച്ചിന്റെയോ അതോ ലോര്‍ഡ്‌സിന്റെയോ….!?’

മെസ്സിയുടെ കാര്യവും സമാനമാണ്. ലോകകപ്പ് വിജയത്തോടെ മെസ്സി പൂര്‍ണ്ണനായി എന്ന വിലയിരുത്തല്‍ ഉചിതമാകുമോ? ”Greatest of all time” എന്ന പ്രശംസ മെസ്സി എന്നേ നേടിക്കഴിഞ്ഞതാണ്. മെസ്സിയിലൂടെ പൂര്‍ണ്ണത കൈവന്നിരിക്കുന്നത് ലോകകപ്പിനാണ്!

പണ്ട് സാക്ഷാല്‍ മറഡോണ മെസ്സിയുടെ നായകത്വത്തെ ചോദ്യം ചെയ്തിരുന്നു. മറഡോണയ്ക്ക് തന്റെ പിന്‍ഗാമിയോട് വിരോധമൊന്നുമുണ്ടായിരുന്നില്ല. താന്‍ ആഗ്രഹിച്ചത് നേടാതിരുന്ന മകനോട് പരിഭവിച്ച പിതാവിനെപ്പോലെയായിരുന്നു മറഡോണ!

ജീവിച്ചിരിപ്പുണ്ടായിരുന്നുവെങ്കില്‍ മറഡോണ ഒരു വാചകം പറയുമായിരുന്നു. ഒരേയൊരു വരി!-”നീ എന്നോട് ക്ഷമിക്കണം ലിയോ…!”

സെമിഫൈനലില്‍ മെസ്സിയ്ക്കുമുമ്പില്‍ നിഷ്പ്രഭനായിപ്പോയ ക്രൊയേഷ്യയുടെ ജോസ്‌കോ ഗ്വാര്‍ഡിയോള്‍ മത്സരശേഷം മനസ്സ് തുറന്നിരുന്നു-
”ചരിത്രത്തിലെ ഏറ്റവും മികച്ച കളിക്കാരനോടാണ് തോറ്റത് എന്ന് ഞാന്‍ എന്റെ കുഞ്ഞുങ്ങളോട് പറയും…!”

നമുക്കും നമ്മുടെ കുട്ടികളോട് ചിലത് പറയാനുണ്ട്. ഖത്തര്‍ ലോകകപ്പ് നാം അഭിമാനപൂര്‍വ്വം കണ്ടിരുന്നു. മെസ്സി എന്ന ഒറ്റയാള്‍പട്ടാളം ഒരു രാജ്യത്തെ എവറസ്റ്റിനോളം ഉയര്‍ത്തിയത് നാം കണ്ണുനിറയെ കണ്ടിരുന്നു.

സന്ദീപ് ദാസ്

എഴുത്തുകാരന്‍

We use cookies to give you the best possible experience. Learn more