| Sunday, 5th February 2023, 11:03 am

ഖത്തർ ഭരണാധികാരി അണിയിച്ച ബിശ്ത് എന്ത് ചെയ്തെന്ന് വെളിപ്പെടുത്തി മെസി

സ്പോര്‍ട്സ് ഡെസ്‌ക്

ലോകകപ്പ് ഫൈനലിൽ വിജയിച്ച് കിരീടം ചൂടിയതിന് പിന്നാലെ ട്രോഫി ഏറ്റുവാങ്ങുന്ന ചടങ്ങിൽ ഖത്തർ അമീർ ഷെയ്ഖ് തമീം അൽ താനി മെസിയെ ബിശ്ത് എന്ന പേരിലുള്ള മേൽ വസ്ത്രം അണിയിച്ചിരുന്നു.

കറുത്ത നിറത്തിലുള്ള ബിശ്ത് അണിഞ്ഞുകൊണ്ടാണ് മെസി ലോകകപ്പ് ട്രോഫി ഉൾപ്പെടെ ഉയർത്തിയത്. എന്നാൽ മെസി ബിശ്ത് ധരിച്ച് ലോകകപ്പ് ഉയർത്തിയതിനെതിരെ വലിയ അഭിനന്ദനവും അതിനൊപ്പം വിമർശനങ്ങളും പല കോണുകളിൽ നിന്നും ഉയർന്ന് വന്നിരുന്നു.

ബിശ്ത് എന്നറിയപ്പെടുന്ന ഈ വസ്ത്രം അറബ് ലോകത്തെ രാജ കുടുംബത്തിൽപെട്ട പുരുഷന്മാരോ, അല്ലെങ്കിൽ സമൂഹത്തിലെ ഉന്നത ശ്രെണിയിലുള്ളവരോ  മതപരമായ ആഘോഷങ്ങൾ, വിവാഹം, പെരുന്നാള്‍ നമസ്‌കാരം, ജുമുഅ നമസ്‌കാരം  തുടങ്ങിയ വിശേഷാവസരങ്ങളിൽ ധരിക്കുന്നതാണ്.

ഒട്ടകത്തിന്‍റെയും ആടിന്‍റെയും രോമങ്ങള്‍കൊണ്ടാണ്  ഇത് നിര്‍മിച്ചിരിക്കുന്നത്. ബിശ്തിന്റെ ഗുണമേൻന്മയും നിലവാരവും വർധിക്കുന്നതിനനുസരിച്ച് അത് ധരിക്കുന്ന വ്യക്തികളുടെ അന്തസ്സും വർധിക്കും എന്നാണ് അറബ് സമൂഹത്തിലെ വിശ്വാസം.
ജീവിതത്തിലെ ഏറ്റവും പ്രധാനപെട്ട അവസരങ്ങളിലാന്ന് സമൂഹത്തിലെ ഉന്നത ശ്രെണിയിലുള്ള അറബികൾ ബിശ്ത് ധരിക്കുന്നത്.
ഫിഫ പ്രസിഡന്റിനെ സാക്ഷി നിർത്തിയാണ് ഷെയ്ഖ് തമീം മെസിയെ ബിശ്ത് ധരിപ്പിച്ചത്.

എന്നാലിപ്പോൾ ലോകകപ്പ് ഫൈനലിൽ ലഭിച്ച ബിശ്ത് എന്ത് ചെയ്‌തെന്നുള്ള ചോദ്യത്തിന് മറുപടിയുമായി രംഗത്ത് വന്നിരിക്കുകയാണ് ലയണൽ മെസി.
ബിശ്ത് ലോകകപ്പ് ഫൈനലിൽ കിട്ടിയ മറ്റു വിശേഷ വസ്തുക്കൾക്കൊപ്പം സൂക്ഷിച്ചു വെച്ചിട്ടുണ്ടെന്നാണ് മെസി അറിയിച്ചിരിക്കുന്നത്.
ഒലെ മാഗസിന് നൽകിയ അഭിമുഖത്തിലാണ് മെസി ഇക്കാര്യം തുറന്ന് പറഞ്ഞത്.

“ഞാൻ ലോകകപ്പിൽ ലഭിച്ച എല്ലാ വസ്തുക്കളും സൂക്ഷിച്ചു വെച്ചിട്ടുണ്ട്. ബൂട്ട്സ്, ടി-ഷർട്ട്, ബിശ്ത് എല്ലാം എന്റെ കൈ വശം ഭദ്രമായിട്ടുണ്ട്,’ മെസി പറഞ്ഞു.
കൂടാതെ ലോകകപ്പിലെ അമൂല്യ വസ്തുക്കൾ സൂക്ഷിക്കുന്ന കൂട്ടത്തിൽ ബാഴ്സലോണയിലെ വീട്ടിൽ ബിശ്ത് സുരക്ഷിതമായി വെച്ചിട്ടുണ്ടെന്നും മെസി കൂട്ടിച്ചേർത്തു.

അതേസമയം ലോകകപ്പ് വിജയിച്ചതിന് ശേഷം തന്റെ ക്ലബ്ബായ പി.എസ്.ജിയിൽ മികച്ച പ്രകടനമാണ് മെസി കാഴ്ച വെക്കുന്നത്. ശനിയാഴ്ച നടന്ന മത്സരത്തിൽ ടോളോസിനെതിരെ നിർണായകമായ ഒരു ഗോൾ സ്വന്തമാക്കാൻ മെസിക്ക് സാധിച്ചിരുന്നു.

ലീഗ് വണ്ണിൽ 22 മത്സരങ്ങളിൽ നിന്നും 17 വിജയം ഉൾപ്പെടെ 54 പോയിന്റുമായി ലീഗ് വണ്ണിൽ ഒന്നാം സ്ഥാനത്താണ് പി.എസ്.ജി.
ഫെബ്രുവരി 9ന് ഫ്രഞ്ച് കപ്പിൽ ചിര വൈരികളായ മാഴ്സലെക്കെതിരെയാണ് പി.എസ്.ജിയുടെ അടുത്ത മത്സരം.

Content Highlights:Messi revealed what he did with the Bisht worn by the ruler of Qata

We use cookies to give you the best possible experience. Learn more