| Wednesday, 14th December 2022, 12:07 pm

സെമി ഫൈനൽ‌ കഴിയുന്നതോടെ മെസിയെ തേടിയെത്തുന്ന റെക്കോഡുകൾ

സ്പോര്‍ട്സ് ഡെസ്‌ക്

ഫുട്ബോളിലെ മികച്ച കളിക്കാരിലൊരാളായ മെസി തകർപ്പൻ ഫോമിലാണ് ഖത്തറിൽ മുന്നേറുന്നത്. ക്വാർട്ടർ ഫൈനലിൽ നേടിയ ഗോളോടെ ഗബ്രിയേൽ ബാറ്റിസ്റ്റ്യൂട്ടയുടെ റെക്കോഡിനൊപ്പമെത്താൻ താരത്തിന് കഴിഞ്ഞു. ഫിഫ ലോകകപ്പ് ചരിത്രത്തിൽ അർജന്റീനക്കായി ഏറ്റവും കൂടുതൽ ഗോൾ നേടിയ താരങ്ങളാണ് മെസിയും ബാറ്റിസ്റ്റ്യൂട്ടയും.

വേൾഡ് കപ്പിൽ 24 മത്സരങ്ങളിലായി മെസി നേടിയ 10 ഗോളുകളിൽ നാലെണ്ണവും ഖത്തർ ലോകകപ്പിലാണ്. ഫിഫ ലോകകപ്പിന്റെ 2006, 2014, 2018, 2022 പതിപ്പുകളിലാണ് താരം ​ഗോൾ സ്കോർ ചെയ്തത്.

ഇനി ക്രൊയേഷ്യയ്‌ക്കെതിരായ സെമി ഫൈനൽ ഏറ്റുമുട്ടലിൽ മെസി അർജന്റീനക്കായി സ്‌കോർ ചെയ്‌താൽ ബാറ്റിസ്റ്റ്യൂട്ടയുടെ റെക്കോർഡും മറികടക്കാനാകും. അതേസമയം, ലോകകപ്പ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച രണ്ടാമത്തെ താരങ്ങളാണ് മെസിയും മിറോസ്ലാവ് ക്ലോസെയും.

ഇരുവരും 24 മത്സരങ്ങൾ വീതമാണ് കളിച്ചത്. ഇന്നത്തെ മത്സരം കഴിയുന്നതോടെ മെസി ജർമൻ സ്‌ട്രൈക്കറുടെ റെക്കോർഡ് മറികടക്കുകയും ജർമ്മനിയുടെ ലോതർ മാത്തേവൂസിന്റെ ഒപ്പമെത്തുകയും ചെയ്യും.

ഫിഫ ലോകകപ്പ് മത്സരങ്ങളിൽ ആകെ 2,104 മിനിട്ടാണ് മെസി കളിച്ചത്. ഏറ്റവും കൂടുതൽ മിനിട്ടുകൾ (2,217) കളിച്ചതിന്റെ റെക്കോർഡ് ഇറ്റാലിയൻ ഇതിഹാസ ഡിഫൻഡറും എ.സി മിലാൻ ഐക്കണുമായ പൗലോ മാൽഡിനിയുടെ പേരിലാണ്.

ക്രൊയേഷ്യക്കെതിരായ അർജന്റീനയുടെ മത്സരം അധിക സമയത്തിലോ അതിനു ശേഷമോ നീണ്ടുപോയാൽ മാൽഡിനിയുടെ ലോക റെക്കോർഡും മെസി തകർക്കും.

ലോകകപ്പിൽ ജർമനിയുടെ ക്ലോസെയുടെ റെക്കോർഡും തകർക്കാനുള്ള ഒരുക്കത്തിലാണ് മെസി. മുൻ ബയേൺ മ്യൂണിക്ക് താരം ജർമനിയുമായി 17 മത്സരങ്ങൾ ജയിച്ചിട്ടുണ്ട്. ഫിഫ ലോകകപ്പിൽ അർജന്റീനക്കൊപ്പം 15 മത്സരങ്ങളിലാണ് മെസി ജയിച്ചത്.

അതോടൊപ്പം ലോകകപ്പിൽ ഡീഗോ മറഡോണയുടെ പേരിലുളള എട്ട് അസിസ്റ്റുകളിലെത്താൻ ലയണൽ മെസിക്ക് ഇനിയൊരൊറ്റ അസിസ്റ്റ് കൂടി മതി.

Content Highlights: Messi is going to break the records

We use cookies to give you the best possible experience. Learn more