| Friday, 24th March 2023, 12:06 pm

'നിരോധിത സംഘടനകളിലെ വെറും അംഗത്വം പോലും യു.എ.പി.എ ചുമത്താവുന്ന കുറ്റം':സുപ്രീംകോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: നിരോധിത സംഘടനകളിലെ കേവല അംഗത്വം പോലും യു.എ.പി.എ (Unlawful Activities (Prevention) Act) ചുമത്താവുന്ന കുറ്റമാണെന്ന നിര്‍ണായക വിധിയുമായി സുപ്രീംകോടതി. ജസ്റ്റിസുമാരായ എം.ആര്‍ ഷാ, സി.ടി രവികുമാര്‍, സഞ്ജയ് കാരോള്‍ എന്നിവരടങ്ങിയ സുപ്രീംകോടതി ബെഞ്ചിന്റേതാണ് ഉത്തരവ്.

വിഷയത്തില്‍ 2011ല്‍ പുറപ്പെടുവിച്ച സുപ്രീംകോടതി വിധികളെ മറികടക്കുന്നതാണ് പുതിയ ഉത്തരവ്. നിരോധിത സംഘടനയില്‍ അംഗമായിരിക്കുന്നത് കുറ്റകരമാണെന്ന യു.എ.പി.എ നിയമത്തിലെ സെക്ഷന്‍ 10(a)(i) അടിസ്ഥാനത്തിലാണ് സുപ്രീംകോടതിയുടെ ഉത്തരവ്.

അക്രമപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നില്ലെങ്കില്‍ നിരോധിത സംഘടനകളിലെ വെറും അംഗത്വം, യു.എ.പി.എ, ടാഡ (ടെററിസം ആന്‍ഡ് ഡിസ്‌റപ്റ്റീവ് ആക്ടിവിറ്റീസ് പ്രിവന്‍ഷന്‍ ആക്ട്) എന്നിവ പ്രകാരം കേസെടുക്കുന്നതിന് പര്യാപ്തമല്ലെന്നായിരുന്നു നേരത്തെ സുപ്രീംകോടതി പറഞ്ഞിരുന്നത്.

അരുപ് ഭുയാന്‍ vs സ്റ്റേറ്റ് ഓഫ് ആസാം, റനീഫ് vs സ്റ്റേറ്റ് ഓഫ് കേരള എന്നീ കേസുകളിലായിരുന്നു 2011ലെ സുപ്രീംകോടതി വിധി. ഇരു കേസുകളും പരിഗണിച്ച ജസ്റ്റിസ് മാര്‍ക്കണ്‌ഠേയ കട്ജു, ജസ്റ്റിസ് ഗ്യാന്‍ സുധാ മിശ്ര എന്നിവരടങ്ങിയ ബെഞ്ചാണ് നിരോധിത സംഘടനകളിലെ വെറും അംഗത്വം കുറ്റകരമല്ലെന്ന് വിധിച്ചത്.

ഉള്‍ഫ എന്ന സംഘടനയിലെ അംഗത്വം ആരോപിച്ചാണ് ടാഡ നിയമപ്രകാരം അരുപിനെതിരെ കേസെടുത്തിരുന്നത്.

2014ല്‍ ജസ്റ്റിസുമാരായ ദീപക് മിശ്ര, എ.എം സേ്രപ എന്നിവരടങ്ങുന്ന ബെഞ്ച് വിഷയം ഒരു വിശാല ബെഞ്ചിന് വിട്ടുകൊണ്ട് ഉത്തരവായിരുന്നു. തങ്ങളുടെ വാദം കേള്‍ക്കാതെയാണ് വിഷയത്തില്‍ സുപ്രീംകോടതി വിധി പുറപ്പെടുവിച്ചതെന്ന കേന്ദ്ര സര്‍ക്കാരിന്റെ വാദം പരിഗണിച്ചായിരുന്നു സുപ്രീംകോടതിയുടെ നീക്കം.

Content Highlights:  Mere Membership of Prohibited Organizations is UAPA offence’: Supreme Court

We use cookies to give you the best possible experience. Learn more