| Sunday, 16th January 2022, 6:32 pm

മേപ്പടിയാന്‍, ഒരു സംഘപരിവാര്‍ സ്ഥല-സിനിമാ കച്ചവടം| Meppadiyan Movie Review

അന്ന കീർത്തി ജോർജ്

വമ്പന്‍ അടിപിടികളും വിറപ്പിക്കുന്ന വില്ലന്മാരുമില്ലാതെ, അത്യാവശ്യം ആകാംക്ഷയോട് കൂടി കാണാന്‍ സാധിക്കുന്ന ഒരു ചിത്രമാണ് ഉണ്ണി മുകുന്ദന്‍ നായകനും നിര്‍മ്മാതാവുമായ മേപ്പടിയാന്‍. പക്ഷെ കെട്ടിലും മട്ടിലും പഴക്കമുള്ള സിനിമയെന്ന ഒരു ഫീലുണ്ടാക്കുന്ന ഈ ചിത്രം, വളരെ വ്യക്തമായി സംഘപരിവാര്‍ നരേറ്റീവുകളെ കഥാപശ്ചാത്തലത്തിലും പ്രതീകങ്ങളിലും കൊണ്ടുവരാന്‍ ശ്രമിക്കുന്നുണ്ട്. 2010ലാണ് മേപ്പടിയാന്റെ കഥ നടക്കുന്നത്. പക്ഷെ അതിനേക്കാള്‍ പഴക്കം ചെന്നതല്ലേ കഥാസന്ദര്‍ഭങ്ങളും കഥാപാത്രസൃഷ്ടിയുമെന്ന ഒരു തോന്നല്‍ സിനിമ കാണുന്നവരിലുണ്ടാകും.

സ്ഥലകച്ചവടവുമായി ബന്ധപ്പെട്ടുണ്ടാകുന്ന ഒരു കൂട്ടം പ്രശ്‌നങ്ങളാണ് സിനിമയുടെ പ്ലോട്ട്. വളരെ സാങ്കേതികവും നിയമപരവുമായ പ്രശ്‌നങ്ങളും അതിനൊപ്പം ചില വൈകാരിക മുഹൂര്‍ത്തങ്ങള്‍ കൂടി കലര്‍ന്നാണ് സിനിമ മുന്നോട്ടുപോകുന്നത്. ഈ പ്ലോട്ടിനെ ആകാംക്ഷയോടെ കണ്ടിരിക്കാന്‍ തോന്നുന്ന രീതിയില്‍ അവതരിപ്പിച്ചിരിക്കുന്നതാണ് മേപ്പടിയാന്റെ തിരക്കഥയുടെ പ്ലസ് പോയിന്റ്.

പ്രധാന കഥയിലേക്ക് പ്രവേശിച്ച ശേഷം, സിനിമയില്‍ നായകന് നേരെ ഒന്നിനു പിന്നാലെ ഒന്നായി പ്രശ്‌നങ്ങള്‍ വരുന്നത്, ‘ഇത് കുറച്ച് കൂടിപ്പോയില്ലേ’ എന്ന് തോന്നിച്ചിരുന്നു. എന്നാല്‍ ഓരോ പുതിയ പ്രതിസന്ധികളെയും പ്രേക്ഷകരെ എന്‍ഗേജ് ചെയ്യിപ്പിച്ചുകൊണ്ട് അവതരിപ്പിക്കാനും സ്ഥലവില്‍പനയിലെ നൂലാമാലകളിലൂടെ മാത്രം അവരെ ത്രില്ലടിപ്പിച്ചിരുത്താനും മേപ്പടിയാന് സാധിക്കുന്നുണ്ട്.

ഇനി ചിത്രത്തില്‍ വളരെ വ്യക്തമായി തന്നെ പറഞ്ഞുവെക്കുന്ന സംഘപരിവാര്‍ നരേറ്റീവുകളെ കുറിച്ച് പറയാം.നല്ലവനും നന്മമരുവുമായ ഒരു ഹിന്ദു ചെറുപ്പക്കാരന്‍, ഒരു ക്രിസത്യന്‍ കുടുംബത്തെ സഹായിക്കാന്‍ ശ്രമിക്കുന്നതും എന്നാല്‍ ചിത്രത്തിലെ മറ്റു ക്രിസ്ത്യന്‍ – മുസ്‌ലിം കഥാപാത്രങ്ങള്‍ ചേര്‍ന്ന് ഈ ഹിന്ദു നായകനെ അങ്ങേയറ്റം ബുദ്ധിമുട്ടിക്കുന്നതുമാണ് സിനിമയുടെ കഥയെന്ന് തന്നെ ഒരു തരത്തില്‍ പറയാം. സ്ഥലക്കച്ചവടമല്ലായിരുന്നെങ്കിലും ഇതേ ഹിന്ദു-മുസ്‌ലിം-ക്രിസ്ത്യന്‍ വിഭാഗങ്ങളുമായി ബന്ധപ്പെട്ട സംഘി നരേറ്റീവിനെ സംവിധായകന്‍ കൊണ്ടുവരുമായിരുന്നുവെന്ന് ഉറപ്പിച്ചു പറയാം.

ചിത്രത്തിന്റെ ഒരു ഘട്ടത്തില്‍ അത്രയും നാള്‍ എല്ലാം സഹിച്ചു നിന്ന ജയകൃഷ്ണന്‍ ചുവടുമാറ്റുന്നുണ്ട്. ചില തിരിച്ചടികള്‍ കൊടുക്കുന്ന ഇയാളെ, കാണിക്കുമ്പോള്‍ ശബരിമലക്ക് പോകാന്‍ മാലയിട്ട കറുപ്പും കറുപ്പും വേഷവും മാസ് ബി.ജി.എമ്മും ടെയ്ല്‍ എന്‍ഡിലെ അയ്യപ്പ സ്വാമിയെ കുറിച്ചുള്ള പാട്ടും സിനിമയുടെ അതുവരെയുള്ള കഥയുമായി ഒരു ബന്ധവുമില്ലായിരുന്നു. അതിനെ അവിടെ കുത്തിക്കയറ്റിയത് എന്തിനാണെന്ന് ചോദ്യമുണ്ടാക്കിയിരുന്നു. തന്നെ ഉപദ്രവിക്കുന്നവരെ ഭഗവാന്‍ ശിക്ഷിക്കുമെന്നാണോ ഇനി ഉദ്ദേശിച്ചതെന്ന് അറിയില്ല.

സിനിമയിലുള്ള ഒരേയൊരു മുസ്‌ലിം കഥാപാത്രത്തെ, നായകന്റെ ദുരിതത്തെ മുതലെടുക്കാന്‍ ശ്രമിക്കുന്നയാളായി നെഗറ്റീവ് ഷേഡിലാണ് അവതരിപ്പിച്ചിട്ടുള്ളത്. പലിശ ഹറാമാണെന്ന് പറയുന്ന ഇയാള്‍ സ്ഥലം ചുളുവിലക്ക് അടിച്ചെടുക്കാന്‍ ശ്രമിക്കുന്നതൊക്കെ കാണിച്ചിട്ടുണ്ട്. തന്നെ കൂടെ നിന്ന് ചതിച്ചവരെയോ മറ്റ് രീതിയില്‍ ബുദ്ധിമുട്ടിച്ചവരെയോ ഒന്നും വകവെക്കാതെ ഇയാളെ തന്നെ പ്രതികാരം ചെയ്യാന്‍ നായകന്‍ തെരഞ്ഞെടുക്കുന്നത് കൂടിയാകുമ്പോള്‍ എല്ലാം പൂര്‍ത്തിയായി. അപ്പോ സംഘപരിവാറിന്റെ ഒളിച്ചുകടത്തലൊന്നുമല്ല, വ്യക്തമായി പറയുന്ന സിനിമ തന്നെയാണ് മേപ്പടിയാന്‍.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Meppadiyan Movie Review

അന്ന കീർത്തി ജോർജ്

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍, പോണ്ടിച്ചേരി സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.