| Sunday, 16th January 2022, 4:53 pm

സേവാഭാരതിയുടെ പേര് ഉപയോഗിക്കുന്നതില്‍ എന്താണ് തെറ്റ്, പ്രകൃതി ദുരന്തങ്ങള്‍ സംഭവിക്കുന്നതിനെ പറ്റി സിനിമ ചെയ്യുമ്പോള്‍ സേവാഭാരതിയെ ഒഴിച്ചുനിര്‍ത്താനാവില്ലല്ലോ; മേപ്പടിയാന്‍ സംവിധായകന്‍ വിഷ്ണു മോഹന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മേപ്പടിയാന്‍ സിനിമക്ക് നേരെ ഉയരുന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി സംവിധായകന്‍ വിഷ്ണു മോഹന്‍. സിനിമയിലെ നിസാരകാര്യങ്ങളാണ് വലിയ പ്രശ്‌നമാക്കുന്നതെന്ന് വിഷ്ണു മോഹന്‍ പറഞ്ഞു. സേവാഭരതിയുടെ ആംബുലന്‍സ് ഉപയോഗിച്ചതാണ് വലിയ പ്രശ്‌നമെന്നും കൊവിഡിനിടയില്‍ സേവാഭാരതി സൗജന്യമായാണ് ആംബുലന്‍സ് നല്‍കിയതെന്നും വിഷ്ണു പറഞ്ഞു. മാതൃഭൂമി ന്യൂസിനോടായിരുന്നു വിഷ്ണുവിന്റെ പ്രതികരണം.

‘കൊവിഡിന്റെ സമയമായതിനാല്‍ ആംബുലന്‍സ് ലഭിക്കാന്‍ ബുദ്ധിമുട്ടുണ്ടായിരുന്നു. 12000 മുതല്‍ 15000 വരെ വാടകയാണ് ചോദിച്ചിരുന്നത്. ആ സമയത്ത് സേവാഭാരതി സൗജന്യമായി ആംബുലന്‍സ് നല്‍കി, അതുകൊണ്ടാണ് താങ്ക്‌സ് കാര്‍ഡില്‍ സേവാഭാരതി കൊടുത്തത്, അതിനെയൊക്കെ അളുകള്‍ ചോദ്യം ചെയ്യുകയാണ്,’ വിഷ്ണു പറഞ്ഞു.

ഇന്ത്യയിലെ ഏറ്റവും വലിയ എന്‍.ജി.ഒ ആണ് സേവാഭാരതി എന്നും അവരുടെ പേര് ഉപയോഗിക്കുന്നതില്‍ എന്താണ് തെറ്റെന്നും വിഷ്ണു ചോദിച്ചു. നാളെ പ്രകൃതി ദുരന്തങ്ങള്‍ സംഭവിക്കുന്നതിനെ പറ്റി ഒരു സിനിമ ചെയ്യുമ്പോള്‍ ഈ സേവാഭാരതിയെ ഒഴിച്ചുനിര്‍ത്താന്‍ പറ്റില്ലല്ലോയെന്നും ഈ ആംബുലന്‍സ് ഉപയോഗിച്ചതിനെ കുറിച്ച് ആളുകള്‍ ഇങ്ങനെ പറയാന്‍ നിന്നാല്‍ ഇവിടെ സിനിമ ചെയ്യാന്‍ പറ്റില്ലെന്നും വിഷ്ണു പറഞ്ഞു.

നായകന്‍ കറുപ്പും കുറുപ്പും ധരിച്ച് ശബരിമലയില്‍ പോകുന്നതില്‍ എന്താണ് തെറ്റെന്നും ഹിന്ദുത്വ അല്ലെങ്കില്‍ വര്‍ഗീയ അജണ്ടകളുണ്ടായിരുന്നെങ്കില്‍ തന്റെ സിനിമ തുടങ്ങുന്ന ഡയലോഗ് കര്‍ത്താവേ എന്നാണെന്നും നായകന്‍ ഒരു പ്രതിസന്ധി ഘട്ടം വരുമ്പോള്‍ മാതാവിന്റെ മുമ്പില്‍ മെഴുകുതിരി കത്തിച്ചാണ് പ്രാര്‍ത്ഥിക്കുന്നതെന്നും വിഷ്ണു പറഞ്ഞു.

ഇതിനകത്ത് ഹിന്ദു, മുസ്‌ലിം, ക്രിസ്ത്യന്‍ എന്നിങ്ങനെ ഒന്നുമില്ലെന്നും വളരെ മോശം ചിന്താഗതിയും ഉദ്ദേശ്യശുദ്ധിയുമുള്ള ആളുകളാണ് സോഷ്യല്‍ മീഡിയയില്‍ ഫേക്ക് ഐ.ഡിയില്‍ കമന്റിടുന്നതെന്നും വേറെ രീതിയില്‍ വളച്ചൊടിക്കാന്‍ ശ്രമിക്കുന്നതെന്നും വിഷ്ണു പറഞ്ഞു.

ഉണ്ണി മുകുന്ദന്‍ നായകനായ മേപ്പടിയാന്‍ കഴിഞ്ഞ 14നാണ് തിയേറ്ററുകളില്‍ റിലീസ് ചെയ്തത്. വിഷ്ണു മോഹന്‍ തിരക്കഥയും സംവിധാനവും നിര്‍വഹിച്ച ചിത്രം ഉണ്ണി മുകുന്ദന്‍ ഫിലിംസിന്റെ ബാനറില്‍ ഉണ്ണി മുകുന്ദന്‍ തന്നെയാണ് നിര്‍മിച്ചിരിക്കുന്നത്. അഞ്ജു കുര്യന്‍ ആണ് മേപ്പടിയാനിലെ നായിക.

ജയകൃഷ്ണന്‍ എന്ന നാട്ടിന്‍പുറത്തുകാരനായിട്ടാണ് ഉണ്ണിമുകുന്ദന്‍ ചിത്രത്തില്‍ എത്തുന്നത്. സംവിധായകന്‍ വിഷ്ണു മോഹന്‍ തന്നെയാണ് ചത്രത്തിന്റെ രചനയും നിര്‍വഹിച്ചിരിക്കുന്നത്.

ഇന്ദ്രന്‍സ്, സൈജു കുറുപ്, മേജര്‍ രവി, അജു വര്‍ഗീസ്, വിജയ് ബാബു, കലാഭവന്‍ ഷാജോണ്‍, അപര്‍ണ ജനാര്‍ദ്ദനന്‍, നിഷ സാരംഗ്, കുണ്ടറ ജോണി, ശ്രീജിത്ത് രവി, കോട്ടയം രമേശ്, പൗളി വില്‍സണ്‍, കൃഷ്ണ പ്രസാദ്, മനോഹരി അമ്മ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍.

രാഹുല്‍ സുബ്രമണ്യന്‍ ആണ് സംംഗീത സംവിധാനം. നീല്‍ ഡിക്കുഞ്ഞയാണ് ചിത്രത്തിന്റെ ചായാഗ്രഹണം. എഡിറ്റിംഗ് ഷമീര്‍ മുഹമ്മദ്, കലാസംവിധാനം സാബു മോഹന്‍, പ്രൊഡക്ഷന്‍ മാനേജര്‍ വിപിന്‍ കുമാര്‍ എന്നിവരാണ്.

വിഷ്ണു മോഹന്റെ പ്രതികരണത്തിന്റെ പൂര്‍ണരൂപം

ഈ സിനിമയിലെ നിസാര കാര്യങ്ങളാണ് പ്രശ്‌നമാക്കിക്കൊണ്ടിരിക്കുന്നത്. ഇതിനകത്ത് സേവാഭാരതി എന്ന എന്‍.ജി.ഒയുടെ ആംബുലന്‍സ് ഉപയോഗിച്ചിട്ടുണ്ട്. ഈ ആംബുലന്‍സ് ഉപയോഗിച്ചതാണ് വലിയ പ്രശ്‌നം. ഇതിന് രണ്ട് വശമുണ്ട്. ഒന്ന് കോവിഡിന്റെ ഫസ്റ്റ് ലോക്ക് ഡൗണിന് ശേഷമാണ് ഈ സിനിമ ഷൂട്ട് ചെയ്യുന്നത്. ഷൂട്ട് ചെയ്യുന്ന സമയത്ത് കോവിഡ് ആയതിനാല്‍ ആംബുലന്‍സുകളെല്ലാം തിരക്കിലായിരുന്നു, കിട്ടാന്‍ ബുദ്ധിമുട്ടുണ്ടായിരുന്നു.

പിന്നെ പലരോടും ചോദിച്ചപ്പോള്‍ ആംബുലന്‍സുകള്‍ക്ക് 12000-15000 ഒരു ദിവസ വാടക പറഞ്ഞു. 12-13 ദിവസം ഷൂട്ടിന് വേണ്ടി ഈ ആംബുലന്‍സ് വേണ്ടി വന്നിരുന്നു. ആ സമയത്ത് എനിക്ക് സൗജന്യമായി ആംബുലന്‍സ് തന്നത് സേവാഭാരതിയാണ്. അതുകൊണ്ടാണ് സേവാഭാരതി ആംബുലന്‍സ് സിനിമയില്‍ ഉപയോഗിച്ചത്. അതവരുടെ സ്വന്തം ആംബുലന്‍സാണ്. ഞങ്ങള്‍ സ്റ്റിക്കര്‍ ഒട്ടിച്ചതൊന്നുമല്ല. അതുകൊണ്ടാണ് താങ്ക്‌സ് കാര്‍ഡില്‍ സേവാഭാരതി എന്ന് കൊടുത്തിരിക്കുന്നത്. താങ്ക്‌സ് കാര്‍ഡില്‍ കൊടുത്തതൊക്കെയാണ് ആളുകള്‍ ചോദിച്ചുകൊണ്ടിരിക്കുന്നത്. ഇതാണ് ഒരു വശം.

രണ്ടാമത്തെ ഒരു കാര്യം സേവാഭാരതി ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ അറിയപ്പെടുന്ന എന്‍.ജി.ഒ ആണ്. ഒരു ബ്ലാക്ക് ലിസ്റ്റഡ് എന്‍.ജി.ഒ ഒന്നുമല്ലല്ലോ. ഇതുപയോഗിക്കുന്നതില്‍ എന്താണ് തെറ്റ് എന്നുള്ളത് എനിക്കറിയില്ല. ഇനി നാളെ പ്രകൃതി ദുരന്തങ്ങള്‍ സംഭവിക്കുന്നതിനെ പറ്റി ഒരു സിനിമ ചെയ്യുമ്പോള്‍ ഈ സേവാഭാരതിയെ ഒഴിച്ചുനിര്‍ത്താന്‍ പറ്റില്ലല്ലോ. കേരളത്തില്‍ ആര്‍ക്കാണ് അറിയാത്തത്. ഇവിടുത്തെ മാധ്യമങ്ങളെല്ലാം റിപ്പോര്‍ട്ട് ചെയ്തതല്ലേ.

എല്ലാ ദുരന്തങ്ങള്‍ ഇവിടെ സംഭവിക്കുമ്പോഴും പൊലീസും ഫയര്‍ഫോഴ്‌സും കഴിഞ്ഞാല്‍ ഞാന്‍ മുന്നില്‍ കണ്ടിട്ടുള്ള സംഘടനയാണ് സേവാഭാരതി. ഇവരെ ഒഴിച്ചുനിര്‍ത്തി എങ്ങനെ സിനിമ ചെയ്യാന്‍ പറ്റും. ഈ ആംബുലന്‍സ് ഉപയോഗിച്ചതിനെ കുറിച്ച് ആളുകള്‍ ഇങ്ങനെ പറയാന്‍ നിന്നാല്‍ അങ്ങനെയൊക്കെ ചിന്തിച്ചാല്‍ ഇവിടെ സിനിമ ചെയ്യാന്‍ പറ്റില്ല.

അതു കൂടാതെ വേറൊന്ന് പറയുന്നത് നായകനെ ഭയങ്കര ഹിന്ദു ഐഡിയോളജിക്കലായി കാണിക്കുന്നു, നായകന്‍ വിളക്ക് കത്തിക്കുന്നു, വണ്ടിയില്‍ ചന്ദനത്തിരി കത്തിക്കുന്നു,അതു കൂടാതെ ക്ലൈമാക്‌സില്‍ കറുപ്പും കുറുപ്പും ധരിച്ച് ശബരിമലയിലേക്ക് പോകുന്നു….ശബരിമലയിലേക്ക് പോകുന്നത് ഇത്ര തെറ്റാണെന്ന് എനിക്ക് മനസ്സിലാകുന്നില്ല, എന്താണ് ആളുകളുടെ കുഴപ്പം.

അതേസമയം ഈ സിനിമയിലെ മറ്റു വശങ്ങള്‍ ആളുകള്‍ കാണുന്നില്ല. ഹിന്ദുത്വ അല്ലെങ്കില്‍ വര്‍ഗീയ അജണ്ടകളുണ്ടായിരുന്നെങ്കില്‍ എന്റെ സിനിമ തുടങ്ങുന്നത് ശ്രദ്ധിച്ചാലറിയാം ആദ്യത്തെ ഡയലോഗ് കര്‍ത്താവേ എന്നാണ്. അതാണ് കഥാപാത്രം പറയുന്നത്. ആ സമയം ഞാന്‍ ഉപയോഗിച്ച പാട്ട് ക്രിസ്ത്യന്‍ പശ്ചാത്തലമുള്ള പാട്ടാണ്.

ഇതിലെ നായകന്‍ ഒരു പ്രതിസന്ധി ഘട്ടം വരുമ്പോള്‍ മാതാവിന്റെ മുമ്പില്‍ മെഴുകുതിരി കത്തിച്ചാണ് പ്രാര്‍ത്ഥിക്കുന്നത്. ഏത് ദൈവം എന്നുള്ളതല്ല, ഒരു ക്രിസ്ത്യന്‍ മാനേജ്‌മെന്റ് ആശുപത്രിയിലാണ് നടക്കുന്നത്. അയാള്‍ക്ക് പെട്ടെന്ന് പ്രാര്‍ഥിക്കാന്‍ പറ്റുന്ന ദൈവം അവിടെ ക്രിസ്ത്യന്‍ ദൈവമായിരുന്നു. ക്രിസ്ത്യന്‍ ആയിക്കോട്ടെ ഹിന്ദുവായിക്കോട്ടെ മുസ്‌ലിമായിക്കോട്ടെ….അങ്ങനെയാണ് അതു ചെയ്യുന്നത്, അതൊരു സിനിമയാണ്. കഥാപാത്രമാണ്.

ആ ഹോസ്പിറ്റല്‍ സീനില്‍ നിന്നും ക്ഷേത്രത്തില്‍ പോയി തൊഴുന്നതായി കാണിച്ചാല്‍ നിങ്ങള്‍ക്ക് പറയാം എന്തിനാണ് അതിന്റെ ആവശ്യം. പക്ഷേ ശരിക്കും ആ മാതാവിന്റെ രൂപം ആശുപത്രിയിലുള്ളതല്ല, എന്റെ ആര്‍ട്ട് ഡയറക്ടറോട് പറഞ്ഞിട്ട് സെറ്റ് ചെയ്തിട്ട് ചെയ്തതാണ്.

ഇതിനകത്ത് ഹിന്ദു, മുസ്‌ലിം, ക്രിസ്ത്യന്‍ എന്നിങ്ങനെ ഒന്നുമില്ല. ഇത് വളരെ മോശം ചിന്താഗതിയും ഉദ്ദേശ്യശുദ്ധിയുമുള്ള ആളുകളാണ് സോഷ്യല്‍ മീഡിയയില്‍ ഫേക്ക് ഐ.ഡിയില്‍ കമന്റിടുക അല്ലെങ്കില്‍ വേറെ രീതിയില്‍ വളച്ചൊടിക്കാന്‍ ശ്രമിക്കുന്നത്. ഇങ്ങനെയൊക്കെ ചെയ്താല്‍ പണ്ടൊക്കെ ഇറങ്ങിയ ചില സിനിമകള്‍ ചിന്തിക്കാന്‍ പോലും പറ്റില്ല എങ്ങനെയാണ് ചെയ്തതെന്ന്. എന്നെ സംബന്ധിച്ച് ഇതുവരെ ഈ ചെയ്തതില്‍ ഒന്നിലും ഒരു തെറ്റോ പശ്ചാത്താപമോ തോന്നുന്നില്ല. എല്ലാത്തിനും എനിക്ക് എന്റേതായ കാരണങ്ങളുണ്ട്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: meppadiyan director vishnu mohan’s reply to the criticism against the movie

We use cookies to give you the best possible experience. Learn more