മധ്യപ്രദേശില്‍ മാനസിക വൈകല്യമുള്ള യുവതി ബലാത്സംഗത്തിനിരയായി; അര്‍ദ്ധ നഗ്നയായി യുവതി തെരുവില്‍ അലഞ്ഞത് അര മണിക്കൂര്‍
national news
മധ്യപ്രദേശില്‍ മാനസിക വൈകല്യമുള്ള യുവതി ബലാത്സംഗത്തിനിരയായി; അര്‍ദ്ധ നഗ്നയായി യുവതി തെരുവില്‍ അലഞ്ഞത് അര മണിക്കൂര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 24th October 2024, 9:00 pm

ഭോപ്പാല്‍; മാനസിക വൈകല്യം നേരിടുന്ന യുവതിയെ ബലാത്സംഗം ചെയ്ത കേസില്‍ യുവാവ് അറസ്റ്റില്‍. മധ്യപ്രദേശിലെ ഇന്‍ഡോറിലാണ് സംഭവം. 40 കാരിയായ യുവതി അര്‍ദ്ധ നഗ്നയായി തെരുവുകളില്‍ അലഞ്ഞ് തിരിയുന്നത് കണ്ടതിനെത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ബലാത്സംഗം നടന്നതായി കണ്ടെത്തിയത്.

സി.സി.ടി.വി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ സാഗര്‍ സ്വദേശിയായ സാഹില്‍ സോണി എന്നറിയപ്പെടുന്ന സോനു എന്നയാളെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ഇയാള്‍ മാനസിക വൈകല്യമുള്ള യുവതിയെ പ്രലോഭിപ്പിച്ച് ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്.

ചൊവ്വഴ്ച്ചയാണ് ഈ സംഭവം നടന്നതെന്ന് പൊലീസ് അഡീഷണല്‍ ഡി.സി.പി അലോക് ശര്‍മ്മ പറഞ്ഞതായി ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ‘മാനസിക വൈകല്യമുള്ള ഒരു സ്ത്രീ ബലാത്സംഗത്തിനിരയായതായി വിവരം ലഭിച്ചതിനെത്തുടര്‍ന്നാണ് ഞങ്ങള്‍ അന്വേഷണം ആരംഭിച്ചത്. തുടക്കത്തില്‍ സ്ത്രീ ആരാണെന്ന കാര്യത്തില്‍ യാതൊരു വിവരങ്ങളും ഇല്ലായിരുന്നു. ആദ്യം സമീപത്തെ ഒരു ലോക്കല്‍ പോലീസ് സ്റ്റേഷനില്‍ പരാതി രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. പിന്നീടാണ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്,’ അലോക് ശര്‍മ്മ പറഞ്ഞു.

ചൊവ്വാഴ്ച്ച് പുലര്‍ച്ചെ 3.45 ഓടെ നീലകണ്ഠ് കോളനിയിലൂടെ ഒരു ഒരു സ്ത്രീ നഗ്നയായി അലഞ്ഞുതിരിയുകയാണെന്ന്‌ ഒരു കുട്ടിയാണ് പൊലീസിനെ വിളിച്ച് അറിയിച്ചതെന്നും അഡീഷണല്‍ ഡി.സി.പി വെളിപ്പെടുത്തി. തുടര്‍ന്ന് സ്ഥലത്തെത്തിയ പട്രോളിങ്ങ് സബ് ഇന്‍സ്‌പെക്ടറാണ് യുവതിയെ ആംബുലന്‍സില്‍ കയറ്റി സമീപത്തെ എം.വൈ ഹോസ്പിറ്റലില്‍ എത്തിച്ചത്. ഏകദേശം അര മണിക്കൂറാണ് യുവതി അര്‍ദ്ധ നഗ്നയായി തെരുവില്‍ നടന്നതെന്ന് മറ്റൊരു പൊലീസുകാരനും അറിയിച്ചിട്ടുണ്ട്.

എന്നാല്‍  പൊലീസെത്തി യുവതിയെ ചോദ്യം ചെയ്യാന്‍ ശ്രമിച്ചെങ്കിലും അവര്‍ യാതൊരുവിധ പ്രതികരണങ്ങളും രേഖപ്പെടുത്തിയിട്ടില്ലെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. ഇതിനെത്തുടര്‍ന്ന് ആശുപത്രിയില്‍ വൈദ്യപരിശോധനയ്ക്കായി എത്തിച്ചപ്പോഴാണ് ഡോക്ടര്‍മാര്‍ ബലാത്സംഗം നടന്നതായി സ്ഥിരീകരിച്ചത്.

തുടര്‍ന്ന് പൊലീസ് പ്രദേശത്തെ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് പുലര്‍ച്ചെ മൂന്ന് മണിയോടെ നീലകണ്ഠ കോളനിയിലെ മസ്ജിദിന് സമീപത്തുകൂടി ഒരു യുവാവ് യുവതിയെ കൈപിടിച്ച് കൊണ്ടുപോകുന്നതായി കണ്ടെത്തിയത്. പിന്നീട് പുലര്‍ച്ചെ 3.45 ഓടെ യുവതി നഗ്‌നയായി മടങ്ങുന്നതും സി.സി.ടി.വി ദൃശ്യങ്ങളിലുണ്ട്. ഈ ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ഇന്‍ഡോറിലെ മല്‍ഹര്‍ഗഞ്ചിലെ ജന്ത കോളനിയില്‍ താമസിക്കുന്ന സഹില്‍ സോണി എന്ന യുവാവാണ് ആക്രമണത്തിന് പിന്നില്‍ എന്ന് പൊലീസ് സ്ഥിരീകരിക്കുന്നത്.

സി.സി.ടി.വി ദൃശ്യത്തില് കണ്ട അതേ വസ്ത്രം തന്നെയായിരുന്നു അറസ്റ്റ് ചെയ്യുന്ന സമയത്തും പ്രതി ധരിച്ചിരുന്നത്. ചോദ്യം ചെയ്യലില്‍ ആക്രമണം നടക്കുന്ന സമയത്ത് പ്രതി മയക്കുമരുന്ന് ഉപയോഗിച്ചതായും ഇയാള്‍ സമ്മതിച്ചിട്ടുണ്ട്.

Content Highlight: Mentally challenged woman assaulted in Madhya Pradesh; The woman wandered half-naked on the street for half an hour