| Friday, 4th February 2022, 8:25 pm

അസുഖമില്ലാത്ത ഭര്‍ത്താവിന് 2015 മുതല്‍ മാനസികരോഗത്തിനുള്ള മരുന്ന് ഭക്ഷണത്തില്‍ കലക്കി കൊടുത്തു; യുവതി പിടിയില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോട്ടയം: ഇല്ലാത്ത അസുഖത്തിന്റെ പേരില്‍ ഭക്ഷണത്തിലും വെള്ളത്തിലും തുടര്‍ച്ചയായി മരുന്ന് കലര്‍ത്തി ഭര്‍ത്താവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഭാര്യ അറസ്റ്റില്‍. പാലാ മീനച്ചില്‍ പാലക്കാട് സതീമന്ദിരത്തില്‍ ആശാ സുരേഷ് ആണ് അറസ്റ്റിലായത്.

ഭര്‍ത്താവ് സതീഷാണ് യുവതിക്കെതിരെ പൊലീസില്‍ പരാതി നല്‍കിയത്. യുവാവിന് തുടര്‍ച്ചയായി അനുഭവപ്പെടുന്ന ക്ഷീണത്തെ തുടര്‍ന്ന് ഡോക്ടറെ കാണിക്കുകയായിരുന്നു. ഷുഗര്‍ താഴ്ന്നതാകാം കാരണം എന്ന് കരുതി മരുന്ന് കഴിച്ചെങ്കിലും കുറവുണ്ടായില്ല. പിന്നീട് 20 ദിവസത്തോളം വീട്ടില്‍ നിന്ന് ഭക്ഷണം കഴിക്കാതെ പുറത്ത് നിന്ന് കഴിച്ചപ്പോള്‍ ക്ഷീണം ഒന്നും തോന്നാതായതോടെ യുവാവിനുണ്ടായ സംശയമാണ് യുവതിയിലേക്കെത്തിച്ചേര്‍ന്നത്.

ഭാര്യയുടെ കൂട്ടികാരിയായ യുവതിയോട് സതീഷ് ഇക്കാര്യം സംസാരിക്കുകയും ഭാര്യ തനിക്ക് എന്തെങ്കിലും മരുന്ന് നല്‍കുന്നുണ്ടോയെന്ന് ചോദിച്ചറിയാന്‍ അവശ്യപ്പെടുകയും ചെയ്തിരുന്നു. 2015 മുതല്‍ ഭര്‍ത്താവിന് മാനസികരോഗത്തിനുള്ള മരുന്ന് ഭക്ഷണത്തില്‍ കലര്‍ത്തി നല്‍കുന്നുണ്ടെന്ന് യുവതി കൂട്ടുകാരിയോട് സമ്മതിക്കുകയായിരുന്നു.

മരുന്നിന്റെ ഫോട്ടോ യുവതി കൂട്ടുകാരിക്ക് വാട്‌സാപ്പില്‍ അയച്ച് കൊടുക്കുകയും ചെയ്തു. ഇതേത്തുടര്‍ന്ന് ഭര്‍ത്താവ് പൊലീസിനെ സമീപിക്കുകയായിരുന്നു.

പൊലീസ് നടത്തിയ അന്വേഷണത്തില്‍ ഇരുവരുടേയും വീട്ടില്‍ നിന്ന് മരുന്ന് കണ്ടെടുക്കുകയും ചെയ്തിട്ടുണ്ട്. പിന്നീട് യുവതിയുടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.

2006ലാണ് ഇരുവരും വിവാഹിതരായത്. 2008ല്‍ യുവാവ് മുരിക്കുംപുഴയിലെ ഭാര്യ വീട്ടിലേക്ക് താമസം മാറുകയും ഒരു ഐസ്‌ക്രീം കമ്പനിയുടെ ഡിസ്ട്രിബ്യൂഷന്‍ ഏറ്റെടുക്കുകയും ചെയ്തിരുന്നു.

വിവാഹം കഴിഞ്ഞ് കുറച്ച് വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ ഭാര്യ നിസാര കാര്യങ്ങളെ ചൊല്ലി പിണങ്ങുന്നത് പതിവായിരുന്നെന്ന് യുവാവ് പൊലീസിനോട് പറഞ്ഞു.


Content Highlights: Mental illness medication has been mixed in the diet of husband since 2015; Woman arrested

We use cookies to give you the best possible experience. Learn more