| Tuesday, 15th September 2020, 5:54 pm

കൊച്ചിയിലെ സലിം അഹമ്മദ് ഘോഷ്, തമിഴരുടെ വി.എം.സി ഹനീഫ, മലയാളികളുടെ കൊച്ചിന്‍ ഹനീഫ ; സുനില്‍ വെയ്ന്‍സ് എഴുതുന്നു

സുനില്‍ വെയ്ന്‍സ്

വെളുത്തേടത്ത് തറവാട്ടിലെ മുഹമ്മദിന്റെയും ഹാജിറയുടേയും എട്ടുമക്കളില്‍ രണ്ടാമനായിരുന്നു സലിം അഹമ്മദ് ഘോഷ് എന്ന യുവാവ്. സ്‌കൂള്‍ തലം മുതല്‍ക്കേ പഠനത്തില്‍ മുന്നിലായിരുന്നു ആ ചെറുപ്പക്കാരന്‍. പഠനത്തില്‍ മികവ് പുലര്‍ത്തിയ കാലത്ത് തന്നെ നല്ലൊരു കലാകാരന്‍/നല്ലൊരു സഹൃദയന്‍ എന്ന ലേബലില്‍ കൂടി അറിയപ്പെടാന്‍ അയാള്‍ അതിയായി ആഗ്രഹിച്ചിരുന്നു. തമിഴ് നടന്മാരോട് വല്ലാത്തൊരു ആരാധനയായിരുന്നു അയാള്‍ക്ക്, പ്രത്യേകിച്ച് ശിവാജി ഗണേശനോട്. ശിവാജി ഗണേശന്റെ രസികന്‍ മണ്‍ട്രം ആദ്യമായി കൊച്ചിയില്‍ ആരംഭിച്ചപ്പോള്‍ സലിം ആയിരുന്നു അതിന്റെ നേതൃനിരയില്‍ പ്രധാനിയായി ഉണ്ടായിരുന്നത്.

7ആം ക്ലാസ് മുതല്‍ക്കേ സ്‌കൂളിലെ മികച്ച നടനായിരുന്നു സലിം. കോളേജില്‍ പ്രീഡിഗ്രിക്ക് ചേര്‍ന്ന വര്‍ഷം മുതല്‍ക്ക് ആടഇ രണ്ടാം വര്‍ഷം വരെയും മികച്ച നടന്‍. അന്ന് കൊച്ചി സെന്റ് ആല്‍ബര്‍ട്ട്സ് കോളേജിലെ ആര്‍ട്സ് ക്ലബ് സെക്രട്ടറിയും മറ്റാരുമായിരുന്നില്ല. BSC ബോട്ടണിയായിരുന്നു കോളേജില്‍ അയാളുടെ മെയിന്‍ സബ്ജെക്ട്. കോളേജില്‍ പഠിക്കുന്ന കാലത്ത് ഒരൊറ്റ ലക്ഷ്യം മാത്രമായിരുന്നു മനസ്സില്‍. ഏതാണ്ട് 80ല്‍ അധികം കോളേജുകള്‍ പങ്കെടുക്കുന്ന യൂണിവേഴ്‌സിറ്റി കലോത്സവവേദിയില്‍ മത്സരിക്കണം, കലോത്സവത്തില്‍ മോണോആക്ടില്‍ പങ്കെടുത്ത് ഒന്നാം സമ്മാനം വാങ്ങിക്കണം. അത് മാത്രമായിരുന്നു ലക്ഷ്യം. അതിനായി രാവുകള്‍/പകലുകള്‍ നീണ്ട പരിശീലനം. ഒടുവില്‍ മുന്നൊരുക്കങ്ങളെല്ലാം പൂര്‍ത്തിയായപ്പോള്‍ അടുത്ത പ്രശ്‌നം വന്നു ഭവിച്ചു.

ഒരു ദിവസം രാവിലെ എഴുന്നേറ്റപ്പോള്‍ കലശലായ പനി. നിസ്സാരമായൊരു പനിയെന്ന പേരില്‍ അതിനെ തള്ളിക്കളഞ്ഞതിനുള്ള കഠിനമായ ശിക്ഷ തൊട്ടടുത്ത ദിവസങ്ങളില്‍ ലഭിച്ചു. കോളേജില്‍ കൂട്ടുകാര്‍ക്കൊപ്പം കലോത്സവത്തിന്റെ ഭാഗമായി നാടകപരിശീലനം നടത്താന്‍ ഒരുങ്ങുമ്പോഴാണ്, വലതുകയ്യില്‍ ഏതാണ്ട് വാച്ച് കെട്ടുന്ന ഭാഗത്തായി വല്ലാത്തൊരു അസ്വസ്ഥത ശ്രദ്ധയില്‍ പെട്ടത്. അസഹനീയമായ ചൊറിച്ചില്‍. സൂക്ഷിച്ചുനോക്കിയപ്പോള്‍ ഒരു ചെറിയ കുരു. എങ്കിലും മേക്കപ്പ് ചെയ്യാന്‍ ആരംഭിച്ചു. മേക്കപ്പ് ചെയ്യാനൊരുങ്ങുമ്പോഴാണ് മുഖത്തേക്ക് ശ്രദ്ധിച്ചത്. മുഖത്ത് അങ്ങിങ്ങായി രണ്ട് മൂന്ന് കലകളും കുരുക്കളും. പരിശീലനം കഴിഞ്ഞയുടന്‍ സംശയം തോന്നി പ്രശസ്തമായ രാമാനന്ദസ്വാമിയുടെ സിദ്ധാശ്രമത്തില്‍ പോയി. അവിടെ സുഹൃത്ത് രാജുവിന്റെ അച്ഛന്‍ വൈദ്യരായിട്ട് ജോലി ചെയ്യുന്നുണ്ട്. അദ്ദേഹത്തെ കണ്ട് കാര്യം പറഞ്ഞു. സംഭവം അറിഞ്ഞപ്പോള്‍ വേറെ കാര്യപരിപാടികളൊന്നും ഉണ്ടായില്ല. അദ്ദേഹം മുഖത്ത് നോക്കി തന്നെ സംഗതി പറഞ്ഞു

‘ഒന്നും നോക്കാനില്ല .കുട്ടി,വേഗം വീട്ടില്‍ പോയി വിശ്രമിച്ചോളൂ. ചിക്കന്‍ പോക്‌സാണ്’

ഞെട്ടിപ്പോയി. ശരിക്കും തലകറങ്ങുന്ന അവസ്ഥ

ഞെട്ടിയത് രോഗവിവരം കേട്ടല്ല. കൃത്യം പതിനെട്ടാം ദിവസം യൂണിവേഴ്‌സിറ്റിയില്‍ മോണോ ആക്ട് മത്സരമുണ്ട്, അതിന് വേണ്ടിയാണ് ഇത്രയും കാലം കഠിനപരിശീലനം നടത്തിയത്. അത് വെറുതെയാകുമല്ലോ എന്നോര്‍ത്തായിരുന്നു ഭയം. ചികിത്സിക്കാന്‍ വന്ന വനിതാ ഹോമിയോ ഡോക്ടറോട് പിറ്റേ ദിവസം ദയനീയമായി ചോദിച്ചു

‘ഡോകടറേ..എനിക്ക് 18ആം ദിവസമാകുമ്പോഴേക്കും കുളിക്കാന്‍ പറ്റ്വോ’?

പറ്റുമെന്ന് ഡോകടര്‍ ഉറപ്പ് നല്‍കിയപ്പോഴാണ് താല്‍ക്കാലികമായി സമാധാനം വന്നത്

വീട്ടില്‍ ആരുമില്ലാതെ ദിവസങ്ങള്‍ ഓരോന്നായി തള്ളിനീക്കിക്കൊണ്ടിരുന്നു. 18ആം ദിവസത്തിനായി അക്ഷമനായി കാത്തിരുന്നു.

അങ്ങനെ പതിനെട്ടാം ദിവസമായപ്പോള്‍ പോയി കുളിച്ചു. ചിക്കന്‍ പോക്സ് വന്നാല്‍ കുളിച്ചുകഴിഞ്ഞാലാണ് ഏറ്റവും സൂക്ഷിക്കേണ്ടത്, കുറഞ്ഞത് ഒരാഴ്ചയെങ്കിലും വിശ്രമിക്കണം. രാവിലെ കുളിച്ചയുടന്‍ നാലഞ്ച് ദിവസത്തേക്ക് പുറത്തേക്കിറങ്ങരുത്/വെയില്‍ കൊള്ളരുത് എന്നെല്ലാം ചട്ടം കെട്ടിയാണ് പിതാവ് ജോലിക്ക് പോയത്. പിതാവ് പുറത്തേക്ക് പോയെന്ന് ഉറപ്പ് വരുത്തിയ ശേഷം ആരും കാണാതെ വേഗം വീടിന് പുറത്തേക്കിറങ്ങി. പിന്നെ എറണാകുളം TDM ഹാളില്‍ പറന്നെത്തി. അവിടെ എത്തിയപ്പോള്‍ അതാ 16ആം നമ്പറുകാരനെ ഉറക്കെ വിളിക്കുന്നു. സ്റ്റേജില്‍ ചാടിക്കയറി. പ്രകടനം കഴിഞ്ഞയുടന്‍ ശരവേഗത്തില്‍ വീട്ടിലേക്ക്, ശേഷം ഒന്നുമറിയാത്ത പോലെ കട്ടിലില്‍ കയറിക്കിടന്നു. പ്രകടനം എന്തായിയെന്നോ, ഫലം എന്താണെന്നോ അറിയാന്‍ യാതൊരു നിര്‍വ്വാഹവുമില്ല. റിസല്‍ട്ട് എന്തായി എന്നറിയാഞ്ഞിട്ട് വല്ലാത്തൊരു വീര്‍പ്പുമുട്ടല്‍. പിറ്റേന്ന് രാവിലെ പത്രമെടുത്ത് വായിച്ചപ്പോഴാണ് ശരിക്കും ഞെട്ടിയത്. ചിരിച്ചു നില്‍ക്കുന്ന സ്വന്തം ഫോട്ടോ.. അതും ഒന്നാം സ്ഥാനത്തോടെ

മത്സരത്തിന്റെ സമ്മാനദാനത്തിന്റെയന്ന് ‘അഴിമുഖം’ എന്ന മലയാളസിനിമയുടെ അണിയറപ്രവര്‍ത്തകര്‍ എറണാകുളത്ത് തമ്പടിച്ചിട്ടുണ്ട്. കലാപ്രതിഭകളെ അന്വേഷിച്ച് കലോത്സവ വേദി വഴി വന്നപ്പോഴാണ് സിനിമയുടെ സംവിധായകന്‍ പി
വിജയന്‍, മോണോആക്ട് വേദിയിലെ കാതടപ്പിക്കുന്ന ആരവം ശ്രദ്ധിക്കുന്നത്. സ്റ്റേജില്‍ നിറസ്സാന്നിദ്ധ്യമായി തിളങ്ങി നിന്ന യുവാവിനെ സംവിധായകനും വല്ലാതങ്ങ് ബോധിച്ചു.

പ്രകടനം കണ്ട് ഇഷ്ടപ്പെട്ട സംവിധായകന്‍ വിജയന്‍, എറണാകുളത്തെ പ്രശസ്തമായ ഭാരത് ടൂറിസ്റ്റ് ഹോമിലേക്ക് നേരില്‍ വന്ന് കാണാന്‍ അയാളോട് ആവശ്യപ്പെട്ടു. ആ ചെറുപ്പക്കാരന്റെ പ്രകടനം അദ്ദേഹത്തെ അത്ര കണ്ട് രസിപ്പിച്ചിരുന്നു. നേരിട്ട് പരിചയപ്പെട്ടപ്പോഴും ആ ഇഷ്ടത്തിന് കുറവൊന്നും വന്നില്ല. അത് കൊണ്ട് തന്നെ തിരക്കഥയില്‍ എഴുതിവച്ചിട്ടില്ലാത്ത പുതിയൊരു കഥാപാത്രം ആ ചെറുപ്പക്കാരന് വേണ്ടി സിനിമയില്‍ എഴുതി നല്‍കാന്‍ അദ്ദേഹം തിരക്കഥാകൃത്തിനോട് നിര്‍ദ്ദേശിച്ചു. സംവിധായകന്‍ എന്ന നിലയില്‍ മലയാളത്തില്‍ നേരത്തെ തന്നെ മികവ് തെളിയിച്ച സംവിധായകന്‍ ജേസിയുടേതായിരുന്നു ആ സിനിമയുടെ തിരക്കഥ. അങ്ങനെ ഒരു മച്ചുവ തൊഴിലാളിയുടെ വേഷം അയാള്‍ക്ക് വേണ്ടി സിനിമയില്‍ ഉണ്ടാക്കി. മട്ടാഞ്ചേരിയില്‍ വച്ചായിരുന്നു സിനിമയുടെ ഷൂട്ടിംഗ് നടക്കുന്നത്. നടന്‍ കെ.പി.ഉമ്മറിനൊപ്പമായിരുന്നു അയാളുടെ ആദ്യത്തെ ഷോട്ട്.

ആദ്യ ഷോട്ടിന് റീടേക്കുകള്‍ ഒന്നും വേണ്ടി വന്നില്ല. ഇരുത്തം വന്ന നടനെ പോലെ അനായാസമായി തന്നെ അഭിനയിച്ചു. പഠിപ്പിച്ച ഡയലോഗ് ബാലാരിഷ്ടതകള്‍ ഒന്നുമില്ലാതെ പറഞ്ഞു ഫലിപ്പിച്ചു. മധുവും ജയഭാരതിയും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച അഴിമുഖം എന്ന അയാളുടെ ആദ്യസിനിമ 1972ലാണ് പുറത്തിറങ്ങിയത്. സലിം അഹമ്മദ് ഘോഷ് എന്ന കൊച്ചിന്‍ ഹനീഫയുടെ സിനിമാജീവിതം അവിടെ നിന്ന് ആരംഭിക്കുന്നു.

സെന്റ് ആല്‍ബര്‍ട്ട്സ് കോളജില്‍ നിന്ന് ബോട്ടണിയില്‍ ബിരുദം നേടിയ ഹനീഫയെ സര്‍ക്കാര്‍ ജോലിക്കാരനാക്കാനായിരുന്നു വീട്ടുകാര്‍ക്ക് താല്പര്യം. എന്നാല്‍ സിനിമാ സ്നേഹിയായ ആ ചെറുപ്പക്കാരന്‍ കലാഭവനിലേക്കും പിന്നെ മദ്രാസിലേക്കും അവിടെ നിന്ന് തെന്നിന്ത്യന്‍ സിനിമയുടെ വിശാലമായ വാതായനങ്ങളിലേക്കും ചെന്നെത്തുകയായിരുന്നു. 300ലേറെ സിനിമകള്‍. ഒരുപിടി മികച്ച കഥാപാത്രങ്ങള്‍. പ്രേക്ഷകരെ ഭീതിയുടെ മുള്‍മുനയില്‍ നിര്‍ത്തിയ,പൊട്ടിച്ചിരിപ്പിച്ച, ഈറനണിയിച്ച, വിസ്മയിപ്പിച്ച, നിരവധിയായ വേഷപ്പകര്‍ച്ചകള്‍, വില്ലന്‍ ടച്ചുള്ള കഥാപാത്രങ്ങള്‍, മലയാളത്തില്‍ തുടര്‍ച്ചയായി അഭിനയിച്ച് വന്നിരുന്ന കാലത്താണ് കിരീടത്തിലെ ഹൈദ്രോസ് എന്ന കഥാപാത്രം കൊച്ചിന്‍ ഹനീഫയെ തടി വരുന്നത്. അന്നോളം ചെയ്ത കഥാപാത്രങ്ങളേക്കാള്‍ കൂടുതല്‍ പ്രശസ്തി, ഈ ഒരൊറ്റ കഥാപാത്രം അദ്ദേഹത്തിന് സമ്മാനിച്ചു.

വലിയ ശരീരം, സദാസമയം ദേഹത്തില്‍ ഇറുകി കിടക്കുന്ന ബനിയനും പിന്നൊരു ലുങ്കിയും, അരക്ക് താഴെ വീതിയേറിയ ഒരു ബെല്‍റ്റ്, ഇറച്ചി വെട്ടാണ് പ്രധാനതൊഴില്‍, ഗുണ്ടയെന്ന നാട്യമുണ്ടെങ്കില്‍ തന്നെയും സേതുമാധവന്റെ തണലില്‍ സഞ്ചരിക്കാനായിരുന്നു ഹൈദ്രോസിന് എന്നും താല്‍പര്യം. കിരീടത്തിലെ ഈ കഥാപാത്രം അദ്ദേഹത്തിന് ഏറെ ആരാധകരെ നേടിക്കൊടുത്തു. അനുകരണവേദികളിലടക്കം മിമിക്രി കലാകാരന്മാരുടെ ഇഷ്ടവേഷം കൂടിയായി മാറി പിന്നീടിത്.

കിരീടത്തില്‍ അദ്ദേഹം എത്തപ്പെട്ട കഥയും ഏറെ കൗതുകകരമാണ്. സഹസംവിധായകന്‍ കലാധരന്റെ ശുപാര്‍ശപ്രകാരമാണ് കിരീടത്തില്‍ വില്ലന്‍ വേഷം അവതരിപ്പിച്ച മോഹന്‍രാജ് അഥവാ കീരിക്കാടന്‍ ജോസ് സിനിമയിലേക്ക് വരുന്നത്. എന്നാല്‍ കൊച്ചിന്‍ ഹനീഫ ഈ സിനിമയുടെ ഭാഗമായതിന് കാരണക്കാരന്‍ ചിത്രത്തിന്റെ തിരക്കഥാകൃത്ത് കൂടിയായ സാക്ഷാല്‍ ലോഹിതദാസാണ്. കൊച്ചിന്‍ ഹനീഫ പഠിച്ചിരുന്ന സെന്റ് ആല്‍ബര്‍ട്ട്സ് കോളേജിലെ വിദ്യാര്‍ത്ഥിയായിരുന്നു ലോഹിതദാസും. കോളേജില്‍ മികച്ച നടനായിരുന്ന ഹനീഫയെ അന്ന് തന്നെ ലോഹിതദാസ് പരിചയപ്പെട്ടിട്ടുണ്ടായിരുന്നുവെങ്കിലും സിനിമയില്‍ വന്ന ശേഷമാണ് ഇരുവരുടെയും സുഹൃദ്ബന്ധം ഒന്ന് കൂടി ഊട്ടിയുറപ്പിക്കപ്പെട്ടത്.

കിരീടം സിനിമയുടെ ഷൂട്ടിംഗ് തിരുവനന്തപുരത്ത് നടക്കവേ താന്‍ സംവിധാനം ചെയ്യുന്ന തമിഴ് ചിത്രത്തിന്റെ ഗാനങ്ങളുടെ കമ്പോസിങിന്റെ ഭാഗമായി എറണാകുളത്ത് കൊച്ചിന്‍ ഹനീഫയുമുണ്ട്. അപ്പോഴാണ് ലോഹിതദാസിന്റെ ഫോണ്‍കോള്‍ വരുന്നത്. എത്രയും പെട്ടെന്ന് തിരുവനന്തപുരത്തേക്ക് വരിക. സിബി മലയിലിന്റെ പുതിയ സിനിമയില്‍ ഒരു റോളുണ്ട്. മോഹന്‍ലാലാണ് നായകന്‍. മൂന്ന് ദിവസം മതിയാകും, പിന്നീട് സമയം പോലെ ബാക്കിയുള്ള സീനുകള്‍ അഭിനയിച്ച് തീര്‍ക്കാം. അങ്ങനെ തിരുവനന്തപുരത്ത് പോയി ലോഹിതദാസിനെ കണ്ടു.

കഥ മുഴുവന്‍ കേട്ടറിഞ്ഞു. കഥാപാത്രത്തെക്കുറിച്ച് ചോദിച്ചറിഞ്ഞു. ലോഹിതദാസ് കഥ വിവരിച്ചപ്പോള്‍ തന്നെ ഏറെ അഭിനയസാധ്യതയുള്ള ഒരു കഥാപാത്രമാണെന്ന് മനസ്സിലായി. ലോഹിതദാസ് ജനിച്ച ചാലക്കുടിയിലെ ഒരു ചന്തയിലുള്ള യഥാര്‍ത്ഥ വ്യക്തിയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടെഴുതിയ പാത്രസൃഷ്ടിയായിരുന്നു ഹൈദ്രോസിന്റേത്. അത് കൊണ്ട് തന്നെ യഥാര്‍ത്ഥ ഹൈദ്രോസിനെ നേരില്‍ കണ്ട് പരിചയപ്പെട്ട ശേഷമായിരുന്നു കിരീടത്തില്‍ അഭിനയിച്ചത്.

അയാളുടെ ശരീരഭാഷയും മാനറിസങ്ങളും അപ്പാടെ സ്‌ക്രീനിലേക്ക് പകര്‍ത്തി വച്ചപ്പോള്‍ മുന്‍പൊരിക്കലും ലഭിക്കാത്ത പ്രേക്ഷകസ്വീകാര്യത ആ കഥാപാത്രത്തിലൂടെ കൊച്ചിന്‍ ഹനീഫക്ക് ലഭിച്ചു. എറണാകുളത്ത് വച്ചാണ് അദ്ദേഹം കിരീടം എന്ന സിനിമ നേരിട്ട് കാണുന്നത്. ആ കഥാപാത്രത്തിന് ജനങ്ങളില്‍ നിന്ന് ലഭിച്ച അഭൂതപൂര്‍വമായ വരവേല്‍പ് നേരിട്ട് കാണാനുള്ള സൗഭാഗ്യവും അന്ന് അദ്ദേഹത്തിനുണ്ടായി. കിരീടത്തിന്റെ രണ്ടാം ഭാഗമായ ചെങ്കോലിലും ഹൈദ്രോസിന്റെ വേഷത്തില്‍ അദ്ദേഹം തിളങ്ങി. കിരീടത്തെ അപേക്ഷിച്ച് കുറച്ച് കൂടി അഭിനയസാധ്യത കൂടുതലുണ്ടായിരുന്നത് ചെങ്കോലിലെ വേഷത്തിനായിരുന്നു.

ഒരു നടന്‍ എന്ന രീതിയില്‍ കൂടുതല്‍ വ്യത്യസ്തമാര്‍ന്ന വേഷങ്ങളിലേക്ക് അദ്ദേഹത്തെ നയിക്കുന്നതും ഹൈദ്രോസ് എന്ന കഥാപാത്രമാണ്. കൂടുതല്‍ വ്യത്യസ്തമായ വേഷങ്ങള്‍ അദ്ദേഹത്തെ തേടിവന്നു. അതില്‍ ഹാസ്യവേഷങ്ങളും വില്ലന്‍വേഷങ്ങളും. ഉണ്ടായിരുന്നു. തമിഴിലുള്‍പ്പടെ അഭിനയസാധ്യതയുള്ള വേഷങ്ങള്‍ ലഭിക്കാന്‍ നിമിത്തമായത് ഹൈദ്രോസിലൂടെയായിരുന്നു.

തെന്നിന്ത്യയിലെ എല്ലാ സൂപ്പര്‍താരങ്ങളുമായും ഹൃദയബന്ധം പുലര്‍ത്തിയിരുന്ന മലയാളസിനിമയിലെ അപൂര്‍വം അഭിനേതാക്കളില്‍ ഒരാള്‍ എന്ന പ്രത്യേകത കൂടി കൊച്ചിന്‍ ഹനീഫക്കുണ്ട്. സൂപ്പര്‍ താരങ്ങള്‍ എന്ന പേരില്‍ എല്ലാ ഇന്‍ഡസ്ട്രിയിലും അഭിരമിച്ചിരുന്ന തെന്നിന്ത്യയിലെ എല്ലാ നടന്മാരെക്കുറിച്ചും അവരുടെ കഴിവുകളെക്കുറിച്ചും ഉത്തമബോധ്യമുള്ള ആളായിരുന്നു കൊച്ചിന്‍ ഹനീഫ.

മോഹന്‍ലാലുമായി ബന്ധപ്പെട്ട ഹൃദയഹാരിയായ ഒരു സംഭവം ഒരിക്കല്‍ അദ്ദേഹം ഓര്‍ത്തെടുത്തിട്ടുണ്ട്. കിരീടം സിനിമയുടെ ചിത്രീകരണം നടക്കുന്ന സമയം. സിനിമയിലെ പ്രതിനായകന്‍ കീരിക്കാടന്‍ ജോസുമായുള്ള സംഘട്ടനമാണ് ചിത്രീകരിക്കുന്നത്. ഷൂട്ട് കഴിഞ്ഞ് ഹോട്ടല്‍ മുറിയില്‍ തിരിച്ചെത്തിയ മോഹന്‍ലാലിനോട് കുശലാന്വേഷണം നടത്താന്‍ കൊച്ചിന്‍ ഹനീഫ റൂമില്‍ ചെന്നപ്പോള്‍ കണ്ട കാഴ്ച, മോഹന്‍ലാല്‍ തല കുമ്പിട്ട് മിണ്ടാതിരിക്കുന്നതാണ്. കാര്യം മനസ്സിലാകാതെ കൊച്ചിന്‍ ഹനീഫ തെല്ല് നേരം അത്ഭുതപ്പെട്ടു. എന്താണ് സംഭവം എന്ന് നോക്കിയപ്പോള്‍ അവിടെ കണ്ട ദൃശ്യം അദ്ദേഹത്തിന്റെ ഉള്ളുലക്കുന്നതായിരുന്നു.

മോഹന്‍ലാല്‍ തല കുമ്പിട്ട് വേദന അമര്‍ത്തിപ്പിടിച്ചിരിക്കുകയാണ്. ഹനീഫ ചെന്ന് നോക്കിയപ്പോള്‍ മോഹന്‍ലാലിന്റെ കാലില്‍ ഒരു വലിയ വ്രണം. അത് പൊട്ടി അതിന്റെ ഉള്ളിലെ സ്രവം മുഴുവന്‍ പുറത്തേക്ക് വമിക്കുന്നു. സംഘട്ടനത്തിനിടെ എപ്പോഴോ വ്രണം പൊട്ടിയതാകണം. എന്നാല്‍ സിനിമയുടെ റിലീസ് പെട്ടെന്നാകണം എന്ന് അണിയറപ്രവര്‍ത്തകര്‍ക്ക് നിര്‍ബന്ധമുള്ളത് കൊണ്ട് തന്നെ താന്‍ മൂലം ഷൂട്ടിങ്ങിന് തടസ്സം നേരിടേണ്ട എന്ന് കരുതി. ആരോടും ഒരക്ഷരം മിണ്ടാതെ സെറ്റില്‍ നിന്ന് നേരെ റൂമിലേക്ക് വരികയായിരുന്നുവെത്രേ മോഹന്‍ലാല്‍. മഹാനടന്റെ സിനിമയോടുള്ള ആത്മസമര്‍പ്പണം കണ്ട് വാക്കുകള്‍ കിട്ടാതെ താന്‍ സ്തബ്ധനായി നിന്ന കാര്യം അദ്ദേഹം ഒരു അഭിമുഖത്തില്‍ പിന്നീടൊരിക്കല്‍ സൂചിപ്പിട്ടുണ്ട്.

മമ്മൂട്ടിയുമായി ഒരു താരം എന്നതില്‍ കവിഞ്ഞ ആത്മബന്ധം കൊച്ചിന്‍ ഹനീഫക്ക് ഉണ്ടായിരുന്നു. താന്‍ എഴുതിയ/സംവിധാനം ചെയ്ത സിനിമകളില്‍ കൂടുതല്‍ സഹകരിച്ച നടന്‍ മമ്മൂട്ടിയായത് കൊണ്ട് തന്നെ മമ്മൂട്ടിയോട് ഒരിഷ്ടക്കൂടുതല്‍ ഹനീഫക്ക് എപ്പോഴും ഉണ്ടായിരുന്നു. കുടുംബപ്രേക്ഷകര്‍ക്ക് സ്വീകാര്യമാകും വിധം വൈകാരികബന്ധങ്ങള്‍ക്ക് പ്രാമുഖ്യം നല്‍കി രചിച്ച തിരക്കഥകള്‍ ആയിരുന്നു അദ്ദേഹത്തിന്റേത്. മമ്മൂട്ടിക്കായി സിനിമകള്‍ ഒരുക്കിയപ്പോഴും ആ പതിവ് അദ്ദേഹം തെറ്റിച്ചില്ല.

മമ്മൂട്ടിയുടെ അഭിനയജീവിതത്തില്‍ വഴിത്തിരിവായ വാത്സല്യം എന്ന സിനിമ സംവിധാനം ചെയ്തതില്‍ മാത്രം ഒതുങ്ങുന്നില്ല ആ ബന്ധം. ഒരു നടന്‍ എന്ന നിലക്ക് മമ്മൂട്ടിയുടെ കരിയറിന് മാറ്റ് കൂട്ടിയ നിരവധി ചിത്രങ്ങള്‍ പിറന്ന് വീണത് ഈ മനുഷ്യന്റെ തൂലികയില്‍ നിന്നാണ്.

സന്ദര്‍ഭം, ഒരു സന്ദേശംബകൂടി, ഒരു സിന്ദൂരപ്പൊട്ടിന്റെ ഓര്‍മക്ക്, മൂന്ന് മാസങ്ങള്‍ക്ക് മുന്‍പ്, ആണ്‍കിളിയുടെ താരാട്ട് എന്നീ സിനിമകളെല്ലാം തന്നെയും കുടുംബനായകന്‍ എന്ന മമ്മൂട്ടിയുടെ ഇമേജിനെ അത്യാവശ്യം നന്നായി ഉപയോഗിച്ച സിനിമകളാണ്.

എന്നാല്‍ തന്റെ അവസാനകാലത്ത് മുരളിക്കും തിലകനും മമ്മൂട്ടിയോട് സംഭവിച്ചത് പോലൊരു നീരസം കൊച്ചിന്‍ ഹനീഫക്കും മമ്മൂട്ടിയോട് ഉണ്ടായിരുന്നു. വെറും ഇഷ്ടത്തിന്റെ പുറത്ത് സംഭവിച്ച അലോഹ്യമായിരുന്നു അത്. എങ്കിലും അവസാനകാലത്ത് അവര്‍ തമ്മിലുള്ള സൗഹൃദത്തില്‍ കാര്യമായ അകല്‍ച്ച ഇത് മൂലം സംഭവിച്ചു. മമ്മൂട്ടി ഒന്ന് യെസ് പറഞ്ഞാല്‍ കിട്ടുന്ന പല സിനിമകളും തനിക്ക് നഷ്ടമാകുന്നു/മമ്മൂട്ടി തനിക്ക് വേണ്ടി സംസാരിക്കുന്നില്ല/തന്നെ സിനിമകളില്‍ നിന്ന് മാറ്റാനാണ് മമ്മൂട്ടി ശ്രമിക്കുന്നത് എന്നെല്ലാമായിരുന്നു അദ്ദേഹത്തിന്റെ പരാതികള്‍.

സിനിമകള്‍ നഷ്ടമാകുന്നു എന്നതിനേക്കാള്‍ വര്‍ഷങ്ങള്‍ പഴക്കമുള്ള മമ്മൂട്ടിയുമായുള്ള ബന്ധത്തില്‍ സംഭവിച്ച വിള്ളലുകളായിരുന്നു അദ്ദേഹത്തിന് ഏറ്റവും കൂടുതല്‍ മനോവിഷമമുണ്ടാക്കിയത്. എന്നാല്‍ അദ്ദേഹത്തിന്റെ പത്നി ഫാസിലയടക്കമുള്ളവര്‍ അദ്ദേഹത്തെ സമാധാനിപ്പിക്കാനാണ് ശ്രമിച്ചത്. മമ്മൂക്കയെ പോലൊരു വലിയ നടന്‍ ഒരിക്കലും അങ്ങനെയൊന്നും ചെയ്യില്ലെന്നും അബദ്ധവശാല്‍ അദ്ദേഹം തെറ്റിദ്ധരിക്കപ്പെട്ടതായിരിക്കാമെന്നുമായിരുന്നു അദ്ദേഹത്തിന്റെ ഭാര്യ അവസാനകാലത്തും അദ്ദേഹത്തോട് പറഞ്ഞിരുന്നത്. മൗനമായിരുന്നു, അപ്പോഴും ആ മുഖത്തെ മറുപടി.

എന്നാല്‍ കരളിന്റെ അസുഖം മൂര്‍ച്ഛിച്ച് 2010ന്റെ തുടക്കത്തില്‍ അദ്ദേഹത്തെ ചെന്നൈയിലെ ശ്രീരാമചന്ദ്ര ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെന്നറിഞ്ഞ് കാണാന്‍ ആദ്യം ഓടിയെത്തിയവരില്‍ ഒരാള്‍ മമ്മൂട്ടിയായിരുന്നു. ഒരുപാട് കാലമൊന്നും നീണ്ടുനില്‍ക്കാത്ത അവരുടെ ശീതസമരം ഒരൊറ്റ കൂടിക്കാഴ്ചയില്‍ തന്നെ അലിഞ്ഞില്ലാതെയായി.

ഇരുവരും ഏറെനേരം ഉള്ള് തുറന്ന് സംസാരിച്ചു. തെറ്റിദ്ധാരണകള്‍ പൂര്‍ണമായും നീക്കി. ഭയങ്കര സന്തോഷത്തിലായിരുന്നു അദ്ദേഹം. കുറെ കാലം തെറ്റിപ്പിരിഞ്ഞിരിക്കുന്ന സുഹൃത്തുക്കള്‍ എല്ലാം മറന്ന് പെട്ടെന്ന് സ്നേഹം പങ്ക് വയ്ക്കും പോല്‍ അവരിരുവരും കെട്ടിപ്പിടിച്ചു. ഉമ്മ വച്ചു. ഏറെ നേരം അദ്ദേഹത്തോടൊപ്പം ചെലവഴിച്ചിട്ടാണ് മമ്മൂട്ടി തിരികെ മടങ്ങിയത്. മമ്മൂട്ടി, പോയിക്കഴിഞ്ഞപ്പോള്‍ അദ്ദേഹം പറഞ്ഞത് എന്തായാലും എന്റെ മമ്മു എന്നെ കാണാന്‍ വന്നല്ലോ എന്നാണ്. തമിഴില്‍ കമലഹാസനും രജനീകാന്തുമായും അടുത്ത ബന്ധമുണ്ടായിരുന്നു കൊച്ചിന്‍ ഹനീഫക്ക്.

കമലഹാസന്‍ നായകനായ മഹാനദി എന്ന സിനിമയിലെ വില്ലന്‍ വേഷം അദ്ദേഹത്തിന് തമിഴില്‍ നടനെന്ന നിലയില്‍ ഏറെ മേല്‍വിലാസം ഉണ്ടാക്കിക്കൊടുത്ത ഒന്നാണ്. ഒരു നടന്‍ എന്ന നിലക്ക് ദക്ഷിണേന്ത്യയിലെമ്പാടും മികവ് തെളിയിക്കാന്‍ ഈ സിനിമയിലെ വില്ലന്‍ വേഷം വഴി അദ്ദേഹത്തിന് അവസരം ലഭിച്ചു. ചിത്രത്തിലെ വില്ലന്‍ വേഷം അവതരിപ്പിക്കാന്‍ കമല്‍ തന്നെയാണ് അദ്ദേഹത്തെ നേരിട്ട് വിളിച്ചത്. തമിഴില്‍ പില്‍ക്കാലത്ത് നിരവധി സിനിമകളില്‍ അഭിനയിക്കാന്‍ അവസരം ലഭിച്ചത് ആ സിനിമ സമ്മാനിച്ച കഥാപാത്രത്തിന്റെ ലേബലില്‍ ആയിരുന്നു. ആ സിനിമയിലെ അദ്ദേഹത്തിന്റെ അഭിനയത്തെക്കുറിച്ച് ആനന്ദവികടനില്‍ വന്ന പേപ്പര്‍ കട്ടിങ് അദ്ദേഹത്തിന്റെ അഭിനയത്തിനുള്ള പൊന്‍തൂവലെന്ന കണക്ക് കമലഹാസന്‍ തന്നെയാണ് വെട്ടിയെടുത്ത് അദ്ദേഹത്തിന് അയച്ചുകൊടുത്തത്.

രജനികാന്തുമായും അടുത്ത സൗഹൃദം പുലര്‍ത്തിയിരുന്നു അദ്ദേഹം. രജനിയുടെ ശിവാജി, യന്തിരന്‍ എന്നീ സൂപ്പര്‍ഹിറ്റ് സിനിമകളില്‍ അഭിനയിക്കാന്‍ അദ്ദേഹത്തിന് അവസരം ലഭിച്ചിട്ടുണ്ട്. ഒരു നടന്‍ എന്നതിലുപരി ഒരു മനുഷ്യന്‍ എന്ന രജനിയുടെ ക്വാളിറ്റിയെ കുറിച്ച് സംസാരിക്കാനായിരുന്നു അദ്ദേഹത്തിന് എപ്പോഴും താല്‍പ്പര്യം. സംവിധായകരായ പ്രിയദര്‍ശനുമായും ലോഹിതദാസുമായും വല്ലാത്തൊരു ഹൃദയബന്ധം അദ്ദേഹത്തിനുണ്ടായിരുന്നു. സമയം കിട്ടുമ്പോഴെല്ലാം ഒറ്റപ്പാലം ലക്കിടിയിലെ ലോഹിതദാസിന്റെ അമരാവതി എന്ന വീട്ടിലേക്ക് ഓടി വരുമായിരുന്നു കൊച്ചിന്‍ ഹനീഫ. ഇവരെക്കൂടാതെ ജോഷി, ഫാസില്‍, സത്യന്‍ അന്തിക്കാട്, സിബി മലയില്‍, രഞ്ജിത്ത്, കമല്‍, ജയരാജ്, ഷാജികൈലാസ്, റാഫി മെക്കാര്‍ട്ടിന്‍, വിജി തമ്പി, രാജസേനന്‍, വിനയന്‍, ഷാഫി, അന്‍വര്‍ റഷീദ്, റോഷന്‍ ആന്‍ഡ്രൂസ്, ജോണി ആന്റണി തുടങ്ങി അദ്ദേഹവുമായി സഹകരിക്കാത്ത മുഖ്യാധാരാ മലയാളസിനിമ സംവിധായകര്‍ അക്കാലത്ത് തുലോം കുറവാണ്.

സിനിമയില്‍ ആദ്യ കാലങ്ങളിലെല്ലാം വില്ലന്‍ വേഷങ്ങള്‍ കയ്യാളിയ നടനായിരുന്നു കൊച്ചിന്‍ ഹനീഫ. നെഗറ്റീവ് ടച്ചുള്ള വേഷങ്ങള്‍ ആയിരുന്നു ഭൂരിഭാഗവും. അതില്‍ തന്നെ വയല്‍ എന്ന സിനിമയിലെ സില്‍ക്ക് സ്മിതയുമായുള്ള അതിക്രൂരമായ ബലാത്സംഗരംഗങ്ങളെല്ലാം സ്ത്രീ പ്രേക്ഷകരെയടക്കം ഏറെ വെറുപ്പിച്ചവയാണ്. സ്‌ക്രീനില്‍ ക്രൂരതയുടെ ആള്‍രൂപമായ നടന്‍, എന്നാല്‍ തിരക്കഥ എഴുതിയ സിനിമകളെല്ലാം തന്നെയും കുടുബബന്ധങ്ങളുടെ കെട്ടുറപ്പ് വ്യക്തമാക്കുന്നവയായിരുന്നു എന്നതാണ് ഏറ്റവും വലിയ കൗതുകം. എഴുതിയ/സംവിധാനം ചെയ്ത മിക്ക സിനിമകളും കലാപരമായോ സാമ്പത്തികമായോ മികച്ചു നിന്നവയും.

1985ല്‍ മമ്മൂട്ടി, ശങ്കര്‍, ജഗതി, രോഹിണി എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച ഒരു സന്ദേശം കൂടി എന്ന സിനിമയാണ് അദ്ദേഹത്തിന്റെ സംവിധാനത്തില്‍ പുറത്ത് വന്ന ആദ്യ സിനിമ. തുടര്‍ന്ന് മൂന്ന് മാസങ്ങള്‍ക്ക് മുന്‍പ്(1986), ഒരു സിന്ദൂരപ്പൊട്ടിന്റെ ഓര്‍മക്ക്(1987), ആണ്‍കിളിയുടെ താരാട്ട്(1987), വീണ മീട്ടിയ വിലങ്ങുകള്‍(1990), വാത്സല്യം(1993), ഭീഷ്മാചാര്യ(1994) എന്നീ സിനിമകളും അദ്ദേഹം മലയാളത്തില്‍ സംവിധാനം ചെയ്തു. ഇത് കൂടാതെ മറ്റ് സംവിധായകര്‍ക്ക് വേണ്ടി പുതിയ കരുക്കള്‍, ലാല്‍ അമേരിക്കയില്‍ ഉള്‍പ്പെടെ ചില സിനിമകളുടെ തിരക്കഥയും ചില സിനിമകള്‍ക്ക് വേണ്ടി കഥയും അദ്ദേഹം എഴുതി. മൂന്ന് മാസങ്ങള്‍ക്ക് മുന്‍പ് എന്ന സിനിമ വഴിയാണ് കലൈഞ്ജര്‍ കരുണാനിധിയിലേക്കും തമിഴ് സിനിമാലോകത്തേക്കും അദ്ദേഹം കൂടുതല്‍ അടുക്കുന്നത്.

മറ്റൊരു മലയാള നടനും സ്വപ്നം പോലും കാണാന്‍ സാധിക്കാത്ത ബന്ധമായിരുന്നു കരുണാനിധിയും കൊച്ചിന്‍ ഹനീഫയും തമ്മില്‍. മമ്മൂട്ടി, നെടുമുടി വേണു എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച മൂന്ന് മാസങ്ങള്‍ക്ക് മുമ്പ് എന്ന സിനിമ കണ്ടിഷ്ടപ്പെട്ടാണ് കരുണാനിധി കൊച്ചിന്‍ ഹനീഫയെ വിളിക്കുന്നത്. സിനിമ തനിക്ക് വളരെയധികം ഇഷ്ടപ്പെട്ടെന്നും ആ സിനിമ, തമിഴിലേക്ക് റീമേക്ക് ചെയ്യാന്‍ തനിക്ക് താല്‍പര്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു. അങ്ങനെയാണ് പാസപ്പറവകള്‍ എന്ന പേരില്‍ തമിഴില്‍ ആ സിനിമക്ക് റീമേക്ക് ഉണ്ടാകുന്നത്. കൊച്ചിന്‍ ഹനീഫ തന്നെ തമിഴ് റീമേക്കും സംവിധാനം ചെയ്യണമെന്ന ആഗ്രഹവും അദ്ദേഹം മുന്നോട്ടുവച്ചു. ചെന്നൈയില്‍ കുറേകാലം താമസിച്ചിട്ടുള്ളത് കൊണ്ട് തന്നെ തമിഴ്, ഒരിക്കലും അദ്ദേഹത്തിന് അപരിചിതമായ ഭാഷ ആയിരുന്നില്ല.0

സിനിമയുടെ ഷൂട്ടിംഗ് ആരംഭിക്കുന്നതിന് മുന്‍പ് ഒറ്റ കാര്യമേ കലൈഞ്ജര്‍ നിര്‍ദേശിച്ചുള്ളൂ. കൊച്ചിന്‍ ഹനീഫ എന്ന പേര് മാറ്റണം. തമിഴ്‌നാട്ടില്‍ ഒരു സിനിമാക്കാരനെ സംബന്ധിച്ചിടത്തോളം ഇനീഷ്യലിന് വളരെയധികം പ്രാധാന്യമുണ്ടെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു. അങ്ങനെയാണ് വി.എം.ഹനീഫ എന്ന പേരിനൊപ്പം കൊച്ചിന്‍ എന്നതിലെ സി.കൂട്ടിച്ചേര്‍ത്ത് വി.എം.സി ഹനീഫ എന്ന പേര് തമിഴിലെ ആദ്യസിനിമയുടെ ടൈറ്റിലില്‍ അദ്ദേഹം ചേര്‍ക്കുന്നത്.

പിന്നീടങ്ങോട്ടുള്ള എല്ലാ തമിഴ് സിനിമകളിലും അദ്ദേഹം ആ പേര് തന്നെയാണ് ഉപയോഗിച്ചത്. ഈ ചിത്രത്തിന്റെ തിരക്കഥാകൃത്ത് മാത്രമല്ല, നിര്‍മാതാവും കരുണാനിധിയായിരുന്നു എന്നൊരു പ്രത്യേകതയുണ്ട്. 1988ല്‍ പുറത്തിറങ്ങിയ സിനിമ വന്‍ഹിറ്റായിരുന്നു. ആ വര്‍ഷത്തെ മികച്ച ചിത്രത്തിനുള്ള തമിഴ്‌നാട് സര്‍ക്കാരിന്റെ അവാര്‍ഡും ഈ സിനിമക്ക് ലഭിച്ചു. സൂര്യയുടെ പിതാവും നടനുമായ ശിവകുമാര്‍ ആയിരുന്നു ഈ സിനിമയിലെ നായകന്‍. മോഹന്‍, ലക്ഷ്മി എന്നിവര്‍ ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ യഥാക്രമം അവതരിപ്പിച്ചു. സിനിമ, തമിഴ്‌നാട്ടില്‍ വലിയ ഹിറ്റായി. ഇളയരാജ സംഗീതം നല്‍കിയ ഗാനങ്ങള്‍ ആയിരുന്നു ഈ സിനിമയുടെ മറ്റൊരു വലിയ സവിശേഷത. യേശുദാസും ചിത്രയുമുള്‍പ്പടെയുള്ള ഗായകര്‍, ഈ സിനിമയില്‍ ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്. നാല് ഗാനങ്ങളാണ് ചിത്രത്തില്‍ ഉണ്ടായിരുന്നത്. നാലും അക്കാലത്ത് സൂപ്പര്‍ ഹിറ്റായിരുന്നു.

ഈ സിനിമ വിജയമായതോടെ കരുണാനിധിയുടെ തിരക്കഥയില്‍ രണ്ട് സിനിമകളുള്‍പ്പടെ മൊത്തം 6 സിനിമകള്‍ അദ്ദേഹം തമിഴില്‍ സംവിധാനം ചെയ്തു. കലൈഞ്ജറുടെ കഥാചര്‍ച്ചകളില്‍ കൊച്ചിന്‍ ഹനീഫയും പില്‍ക്കാലത്ത് സ്ഥിരം പങ്കാളിയായി. ബന്ധം വളര്‍ന്നപ്പോള്‍ ഡി.എം.കെയുടെ തമിഴ്നാട് പൊതുയോഗങ്ങളില്‍ കൊച്ചിന്‍ ഹനീഫ പ്രാസംഗികനായി. തമിഴ്നാട്ടിലെ ഒരു തിരഞ്ഞെടുപ്പ് വിജയത്തിന് ശേഷം, കൊച്ചിന്‍ ഹനീഫയെ തന്റെ വീട്ടിലേക്ക് സ്വകാര്യമുറിയിലേക്ക് കലൈഞ്ജര്‍ ക്ഷണിച്ചു. ഹനീഫയെ നിറഞ്ഞ മനസ്സോടെ സ്വീകരിച്ച് ശുദ്ധമായ തമിഴില്‍ അദ്ദേഹം പറഞ്ഞുവെത്രേ ‘ഈ മുറിയില്‍ ഇത് വരെ രണ്ടു മലയാളികളേ ഇരുന്നിട്ടുള്ളൂ, ഒന്ന് എം.ജി.ആറാണ്, ഇപ്പോള്‍ നിങ്ങളും! തമിഴില്‍ ശങ്കര്‍, എ.എല്‍. വിജയ് സിനിമകളിലെ സ്ഥിരസാന്നിദ്ധ്യമായിരുന്നു കൊച്ചിന്‍ ഹനീഫ. ശങ്കറിന്റെ മുതല്‍വന്‍, അന്യന്‍, ശിവാജി, എന്തിരന്‍ എന്നീ സൂപ്പര്‍ഹിറ്റ് സിനിമകളിലെല്ലാം അദ്ദേഹം അഭിനയിച്ചു.

ഹാസ്യ കഥാപാത്രങ്ങളും വില്ലന്‍ വേഷങ്ങളും ഒരു പോലെ കൈകാര്യം ചെയ്യാന്‍ കഴിവുള്ള നടനവൈഭവമായിരുന്നു അദ്ദേഹത്തിന്റെ കൈമുതല്‍. എങ്കിലും 2000ത്തിന് ശേഷം അദ്ദേഹം ഹാസ്യ-സ്വഭാവവേഷങ്ങളിലേക്ക് കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ചു. പക്ഷേ ജോഷിയുടെ ദുബായ് പോലുള്ള സിനിമകളിലെ നെഗറ്റീവ് വേഷങ്ങള്‍ അക്കാലത്തും ശ്രദ്ധേയമായിരുന്നു. എല്ലാ തരം വേഷങ്ങളും അനായാസതയോടെ കൈകാര്യം ചെയ്യാന്‍ കഴിവുള്ള വേര്‍സറ്റൈല്‍ ആക്ടര്‍ തന്നെയായിരുന്നു അദ്ദേഹം.

1994ല്‍ ആയിരുന്നു കൊച്ചിന്‍ ഹനീഫയുടെ വിവാഹം. തലശ്ശേരിയിലെ പ്രശസ്തമായ മാളിയേക്കല്‍ തറവാട്ടംഗമായ ഫാസില അദ്ദേഹത്തിന്റെ ജീവിതസഖിയായത് ഏറെ താമസിച്ചാണ്. തന്റെ 45ആം വയസ്സിലാണ് അദ്ദേഹം വിവാഹിതനാകുന്നത്. കുട്ടികളില്ലാതെ ഏറെക്കാലം വിഷമിച്ച ഈ ഈ ദമ്പതികളുടെ ജീവിതത്തിലേക്ക് അപ്രതീക്ഷിതമായി 2 മാലാഖമാര്‍ വന്ന് ചേര്‍ന്നത് 2006ലാണ്. അത്രമേല്‍ കാത്തിരുന്നു കിട്ടിയ കുരുന്നുകള്‍ ആയത് കൊണ്ട് തന്നെ മക്കയിലെ വിശുദ്ധമായ രണ്ട് പര്‍വതങ്ങളുടെ പേരാണ് അദ്ദേഹം തന്റെ പൊന്നുമക്കള്‍ക്കിട്ടത്.സഫയും മര്‍വയും

കരള്‍ രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് അദ്ദേഹത്തെ 2010 ജനുവരിയില്‍ ചെന്നൈയിലെ ശ്രീരാമചന്ദ്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ഫെബ്രുവരി 2ന് വൈകീട്ട് 3.45 ഓടെ അദ്ദേഹം അന്തരിച്ചു. ജന്മനാട്ടിലെത്തിച്ച മൃതദേഹം എറണാകുളം സെന്‍ട്രല്‍ ജുമാമസ്ജിദില്‍ പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ ഖബറടക്കി. ചലച്ചിത്ര രംഗത്തെ സഹപ്രവര്‍ത്തകരും ജനപ്രതിനിധികളും സാധാരണക്കാരുമടക്കം ആയിരങ്ങളാണ് അദ്ദേഹത്തിന് അന്ത്യാഞ്ജലികള്‍ അര്‍പ്പിക്കാന്‍ എത്തിയത്.

മരണം മാടിവിളിക്കുന്ന നേരത്തും ഒരു സിനിമ കഥയെഴുതി സംവിധാനം ചെയ്യാന്‍ അദ്ദേഹം അതിയായി ആഗ്രഹിച്ചിരുന്നു. മോഹന്‍ലാല്‍ നായകനായ ഒരു സിനിമയും കാവ്യ മാധവനും മീര ജാസ്മിനും നായികമാരായ മറ്റൊരു സിനിമയും അദ്ദേഹത്തിന്റെ മനസ്സിലുണ്ടായിരുന്നു. സിനിമയുടെ പ്രാരംഭപ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതിന് മുന്‍പേ അദ്ദേഹം രോഗശയ്യയിലാവുകയും ഇഹലോകവാസം വെടിയുകയും ചെയ്തു.

സൂത്രധാരനിലെ വേഷത്തിന് ലഭിച്ച സഹനടനുള്ള പുരസ്‌കാരം മാത്രമാണ് അഭിനയത്തിന് ലഭിച്ച പ്രധാനപുരസ്‌കാരമെങ്കിലും ജനഹൃദയങ്ങളില്‍ ഇന്നും ജീവിക്കുന്ന നിരവധിയായ കഥാപാത്രങ്ങളാണ് അദ്ദേഹത്തിന് ലഭിച്ച/ലഭിച്ചു കൊണ്ടിരിക്കുന്ന ഏറ്റവും വലിയ അംഗീകാരമെന്ന് പറയാം.

ഭാസ്‌കരാ എന്ന് പത്മനാഭന്‍ മാഷ് വിളിക്കുമ്പോള്‍ പ്രസന്റ് സാര്‍ എന്ന് പറഞ്ഞ് സലാം വെച്ച തിളക്കത്തിലെ ഗുണ്ടാ ഭാസ്‌കരനെ ഏത് സിനിമാസ്നേഹിക്കാണ് മറക്കാന്‍ സാധിക്കുക, പഞ്ചാബി ഹൗസിലെ ഗംഗാധരന്‍, പത്രത്തിലെ ഡേവിഡ് സഭാപതി, മീശമാധവനിലെ ത്രിവിക്രമന്‍, ഈ പറക്കും തളികയിലെ വീരപ്പന്‍ കുറുപ്പ്, സി.ഐ.ഡി.മൂസയിലെ വിക്രമന്‍, മാന്നാര്‍ മത്തായി സ്പീക്കിങ്ങിലെ എല്‍ദോ, പുലിവാല്‍ കല്യാണത്തിലെ ധര്‍മേന്ദ്ര, സൂത്രധാരനിലെ മണിയേട്ടന്‍, മഴത്തുള്ളിക്കിലുക്കത്തിലെ മാത്തുക്കുട്ടി, രാജമാണിക്യത്തിലെ വര്‍ഗീസ്, പാണ്ടിപ്പടയിലെ ഉമ്മച്ചന്‍, അങ്ങനെ എത്രയോ പ്രിയപ്പെട്ട കഥാപാത്രങ്ങള്‍. ഓര്‍ക്കാന്‍ പാകത്തിന് ഒരുപാട് വേഷങ്ങളും ഓര്‍ത്താല്‍ തീരാത്തത്രയും ഭാവപ്പകര്‍ച്ചകളും.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Memoirs of Cochin Hanifa; Sunil Waynes writes

സുനില്‍ വെയ്ന്‍സ്

We use cookies to give you the best possible experience. Learn more