| Sunday, 16th May 2021, 5:28 pm

ഇസ്രാഈലിന്റെ ക്രൂരതയ്‌ക്കെതിരെ ലോകം മുഴുവന്‍ പ്രതിഷേധിക്കുന്നു, കശ്മീരില്‍ മാത്രം അത് കുറ്റകൃത്യം! വിമര്‍ശനവുമായി മെഹബൂബ മുഫ്തി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ശ്രീനഗര്‍: ഇസ്രാഈലിനെതിരെ പ്രതിഷേധിച്ചവരെ അറസ്റ്റ് ചെയ്ത പൊലീസ് നടപടിയെ വിമര്‍ശിച്ച് പി.ഡി.പി അധ്യക്ഷ മെഹബൂബ മുഫ്തി.

ഫലസ്തീന് നേരെ ഇസ്രാഈല്‍ നടത്തുന്ന അതിക്രമങ്ങള്‍ക്കെതിരെ ലോകം മുഴുവന്‍ പ്രതിഷേധിക്കുന്നുണ്ടെന്നും എന്നാല്‍ കശ്മീരില്‍ മാത്രം അത് കുറ്റകൃത്യമാകുന്നുവെന്നും മെഹബൂബ മുഫ്തി പറഞ്ഞു.

ഫലസ്തീന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചതിനാണ് പൊതു സുരക്ഷാ നിയമം ചുമത്തി ഒരു കലാകാരനെ അറസ്റ്റ് ചെയ്തതെന്നും മുഫ്തി പറഞ്ഞു.

ഫലസ്തീന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് പരിപാടി നടത്തിയതിന് 21 ആളുകളെയാണ് ഇന്നലെ പൊലീസ് അറസ്റ്റ് ചെയ്തത്.

ഫലസ്തീനില്‍ ആക്രമണം തുടരുന്നതിനിടെ ഇസ്രാഈലിന്റെ നടപടിയില്‍ പ്രതിഷേധവുമായി ലോകരാജ്യങ്ങള്‍ രംഗത്തെത്തിയിരുന്നു. ഫലസ്തീന് പിന്തുണ അറിയിച്ച് നിരവധി പേരാണ് പ്രതിഷേധ റാലികള്‍ നടത്തിയത്.

ദോഹ, ലണ്ടന്‍, മാഡ്രിഡ്, പാരിസ്, ബര്‍ലിന്‍ തുടങ്ങി നിരവധിയിടങ്ങളില്‍ ഫലസ്തീന് പിന്തുണ നല്‍കി മാര്‍ച്ച് നടത്തി.

ഇറാക്കില്‍ വിവിധ നഗരങ്ങളില്‍ നിന്നുള്ള നൂറുകണക്കിന് ആളുകള്‍ ഫലസ്തീന് ഐക്യദാര്‍ഢ്യവുമായി രംഗത്തെത്തി. ഇറാക്കിന്റെ തലസ്ഥാനമായ ബാഗ്ദാദിലും ബാബിലോണ്‍, ദി ഖാര്‍, ദിവാനിയ, ബസ്റ തുടങ്ങി ഇറാക്കിന്റെ തെക്കന്‍ പ്രവിശ്യകളിലുമായി ഒത്തു ചേര്‍ന്ന ആളുകള്‍ ഫലസ്തീന്‍ പതാകയും ബാനറുകളും ഉയര്‍ത്തിയാണ് ഇസ്രാഈലിനെതിരെ പ്രതിഷേധിച്ചത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Mehbooba Mufti questions arrest of people for holding anti-Israel protest

We use cookies to give you the best possible experience. Learn more