| Saturday, 16th January 2021, 5:32 pm

'എത്രവേണമെങ്കിലും പരിഹസിച്ചോളു, ഏകാധിപത്യ ഭരണത്തിനെതിരെ നാവുയര്‍ത്താന്‍ ധൈര്യം കാണിച്ച നേതാവായി രാഹുലിനെ ചരിത്രം വാഴ്ത്തും'; മെഹബൂബ മുഫ്തി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ബി.ജെ.പിയുടെ ഏകാധിപത്യ ഭരണത്തിനെതിരെ ശബ്ദമുയര്‍ത്തിയ നേതാവായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ  ചരിത്രം വാഴ്ത്തുമെന്ന് കശ്മീര്‍ മുന്‍ മുഖ്യമന്ത്രിയും പി.ഡി.പി നേതാവുമായ മെഹബൂബ മുഫ്തി. ട്വിറ്ററിലൂടെയായിരുന്നു മുഫ്തിയുടെ പ്രതികരണം.

‘പരിഹസിക്കുന്നവര്‍ രാഹുലിനെ എത്രവേണമെങ്കിലും പരിഹസിച്ചോളു. എന്നാല്‍ ഒരു കാര്യം ഓര്‍മ്മ വേണം. ഈ ഏകാധിപത്യ ഭരണത്തിനെതിരെ നാവുയര്‍ത്തി സത്യം പറയാന്‍ ധൈര്യം കാണിച്ച ഒരേയൊരു നേതാവാണ് രാഹുല്‍. ഇന്ത്യയിലെ തെരഞ്ഞെടുക്കപ്പെട്ട പല നേതാക്കളും മുതലാളിമാരുടെ കൈയ്യിലാകുന്ന സാഹചര്യത്തിലാണ് രാഹുല്‍ സത്യം പറയാന്‍ ധൈര്യം കാണിക്കുന്നത്. ഏകാധിപത്യ കാലത്ത് സത്യം പറയാന്‍ ധൈര്യം കാണിച്ച നേതാവെന്ന നിലയിലായിരിക്കും ചരിത്രം അദ്ദേഹത്തെ ഓര്‍മ്മിക്കുക’, മുഫ്തി പറഞ്ഞു.

കര്‍ഷക സമരത്തില്‍ പങ്കെടുത്ത നേതാക്കള്‍ക്കെതിരെ എന്‍.ഐ.എ നോട്ടീസ് അയച്ച പശ്ചാത്തലത്തിലായിരുന്നു മുഫ്തിയുടെ പ്രതികരണം. എന്‍.ഐ.എ എന്ന ഏജന്‍സിയെ തങ്ങളുടെ ആവശ്യങ്ങള്‍ക്കായി കേന്ദ്രം ഉപയോഗിക്കുകയാണെന്ന് മുഫ്തി പറഞ്ഞു.

കര്‍ഷകസമരത്തില്‍ പങ്കെടുത്ത സംയുക്ത കര്‍ഷക മോര്‍ച്ച നേതാവ് ബല്‍ദേവ് സിംഗ് സിര്‍സയ്ക്ക് എന്‍.ഐ.എ നോട്ടീസ് അയച്ചിരുന്നു. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ടുകൊണ്ടാണ് ബല്‍ദേവ് സിംഗ് ഉള്‍പ്പെടെ 12 ലധികം ആളുകള്‍ക്ക് എന്‍.ഐ.എ നോട്ടീസ് നല്‍കിയത്.

യു.എ.പി.എ, രാജ്യദ്രോഹം, ക്രിമിനല്‍ ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങള്‍ ആരോപിച്ച് 2020 ഡിസംബര്‍ 15 ന് സിഖ് ഫോര്‍ ജസ്റ്റിസ് എന്ന സംഘടനയ്‌ക്കെതിരെ ദല്‍ഹിയില്‍ എന്‍.ഐ.എ രജിസ്റ്റര്‍ ചെയ്ത കേസുമായി ബന്ധപ്പെട്ടാണ് നോട്ടീസ്.

എന്നാല്‍ കര്‍ഷക പ്രതിഷേധം തകര്‍ക്കാനുള്ള കേന്ദ്രത്തിന്റെ ശ്രമത്തിന്റെ ഭാഗമാണ് എന്‍.ഐ.എയുടെ ഇടപെടലെന്ന് കര്‍ഷകര്‍ പറഞ്ഞു.

അതേസമയം, കര്‍ഷകരുമായി കേന്ദ്രസര്‍ക്കാര്‍ നടത്തിയ ഒന്‍പതാം വട്ട ചര്‍ച്ചയും പരാജയമായിരുന്നു. നിയമം പിന്‍വലിക്കും വരെ പ്രതിഷേധം തുടരുമെന്നാണ് കര്‍ഷകര്‍ അറിയിച്ചിരിക്കുന്നത്.

നിലവില്‍ മൂന്ന് നിയമങ്ങളും സുപ്രീംകോടതി സ്റ്റേ ചെയ്തിരിക്കുകയാണ്. ഒരു വിദഗ്ധ സമിതി രൂപീകരിക്കുമെന്നും ആ സമിതി കര്‍ഷകരുടെ നിലപാടുകള്‍ കേള്‍ക്കുമെന്നും അതിന് ശേഷം എന്തുവേണമെന്ന് തീരുമാനിക്കുമെന്നും അതുവരെ നിയമം നടപ്പാക്കരുതെന്നുമാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്.

കേന്ദ്രത്തിനോടും കര്‍ഷകരോടും സംസാരിക്കാന്‍ നാലംഗ സമിതിയാണ് രൂപീകരിച്ചത്. ഈ സമിതിക്കെതിരെ വ്യാപകമായ വിമര്‍ശനമാണ് ഉയര്‍ന്നുവന്നുകൊണ്ടിരിക്കുന്നത്. അതേസമയം, കര്‍ഷകരുമായി പത്താംവട്ട ചര്‍ച്ച ജനുവരി 19 ന് നടത്താനാണ് സര്‍ക്കാരിന്റെ നിലവിലെ തീരുമാനം.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highlights; Mehabooba Mufti Praises Rahul Gandhi

We use cookies to give you the best possible experience. Learn more