| Wednesday, 11th August 2021, 4:04 pm

ആ കഥാപാത്രത്തെ പോലെ കുഞ്ഞിനെ വളര്‍ത്തണമെന്നായിരുന്നു ചിരുവിന്റെ ആഗ്രഹം; ഓര്‍മകളില്‍ മേഘ്‌ന

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കുഞ്ഞ് ജനിക്കുന്നതുമായി ബന്ധപ്പെട്ട് നടനും തന്റെ ഭര്‍ത്താവുമായ ചിരഞ്ജീവി സര്‍ജക്ക് ചില ആഗ്രഹങ്ങള്‍ ഉണ്ടായിരുന്നുവെന്ന് പറയുകയാണ് നടി മേഘ്‌ന. കുഞ്ഞിന്റെ വിദ്യാഭ്യാസ കാര്യങ്ങളിലും കുഞ്ഞിനെ വളര്‍ത്തുന്നതുമായി ബന്ധപ്പെട്ടുമാണ് ചിരഞ്ജീവി സര്‍ജക്ക് കൂടുതല്‍ ആഗ്രഹങ്ങള്‍ ഉണ്ടായിരുന്നതെന്നും മേഘ്‌ന പറയുന്നു.

ലയണ്‍കിങിലെ സിംബയെ പോലെ കുഞ്ഞിനെ വളര്‍ത്തണമെന്നായിരുന്നു ചിരുവിന്റെ ആഗ്രഹമെന്നും കൗമുദിക്ക് നല്‍കിയ അഭിമുഖത്തില്‍ മേഘ്‌ന പറഞ്ഞു.

‘കുഞ്ഞിനെപ്പറ്റി ആഗ്രഹങ്ങളുടെ നീണ്ട നിര തന്നെയുണ്ടായിരുന്നു ചിരുവിന്. നമ്മുടെ കുഞ്ഞ് ജനിക്കുമ്പോള്‍ സിംബയെ പരിചയപ്പെടുത്തുന്നതുപോലെ ലോകത്തിന് മുന്നില്‍ താന്‍ പരിചയപ്പെടുത്തുമെന്നും പറഞ്ഞിരുന്നു. കുഞ്ഞിന് ഇടാന്‍ പേര് മാത്രം ചിരു പറയാതെ പോയി,’ മേഘ്‌ന പറഞ്ഞു.

ചിരഞ്ജീവി സര്‍ജയുടെ മരണത്തിന് ശേഷം തനിക്ക് ധൈര്യം തന്നതും കൂടെ നിന്നതും സുഹൃത്തുക്കളും ബന്ധുക്കളുമായിരുന്നുവെന്നും നടി പറയുന്നു. മലയാളത്തില്‍ നടിമാരായ നസ്രിയയും അനന്യയും മേഘ്‌നയുടെ അടുത്ത സുഹൃത്തുക്കളാണ്. ഇവര്‍ തന്റെ കുഞ്ഞിനെ വിളിക്കുന്ന പേരുകളെക്കുറിച്ചും അഭിമുഖത്തില്‍ മേഘ്‌ന പറയുന്നുണ്ട്.

‘ദിഷ്ടു എന്നാണ് അനന്യ കുഞ്ഞിനെ വിളിക്കുന്നത്. നസ്രിയ വിളിക്കുന്നത് ചുമ്പക് എന്നാണ്. പലരും പല പേരുകള്‍ വിളിക്കും. ചിന്റു എന്നാണ് അച്ഛന്‍ വിളിക്കുന്നത്. ബങ്കാര എന്ന് അമ്മ വിളിക്കും. ചിന്നു, മിന്നു എന്നാണ് എന്റെ വിളികള്‍. വിളികേട്ടാല്‍ തന്നെ അവന്‍ ചിരിക്കും. ചിരുവിന്റെ ആരാധകര്‍ വിളിക്കുന്നത് ജൂനിയര്‍ സി എന്നാണ്. സിംബാ എന്ന് വിളിക്കുന്നവരുമുണ്ട്,’ മേഘ്ന പറഞ്ഞു.

രണ്ട് മാസം കഴിഞ്ഞാല്‍ കുഞ്ഞിന് യഥാര്‍ത്ഥ പേരിടല്‍ ചടങ്ങ് നടത്താനിരിക്കുകയാണെന്നും മേഘ്ന കൂട്ടിച്ചേര്‍ത്തു.

ചിരഞ്ജീവി സര്‍ജയുടെ മരണം തെന്നിന്ത്യന്‍ സിനിമയില്‍ വലിയ ഞെട്ടലുണ്ടാക്കിയിരുന്നു.

ഹൃദയാഘാതത്തെ തുടര്‍ന്നാണ് അദ്ദേഹം മരിച്ചത്. മേഘ്‌ന ഗര്‍ഭിണിയായിരിക്കുന്ന സമയത്തായിരുന്നു ചിരഞ്ജീവി സര്‍ജയുടെ മരണം. കുഞ്ഞാണ് ഇനി തന്റെ ലോകമെന്നാണ് ഭര്‍ത്താവിന്റെ മരണശേഷം മേഘ്ന പറഞ്ഞിരുന്നു.

നിരവധി മലയാള സിനിമകളിലൂടെ ശ്രദ്ധേയയായ നടി കൂടിയാണ് മേഘ്‌ന. വി.കെ പ്രകാശിന്റെ ബ്യൂട്ടിഫുള്‍ എന്ന സിനിമ മലയാളത്തില്‍ മേഘ്‌നയ്ക്ക് വലിയ സ്വീകാര്യത നേടിക്കൊടുത്തിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Meghana says about her son

We use cookies to give you the best possible experience. Learn more