രാജകുടുംബം വിടുന്നതില്‍ വിവാഹത്തിനു മുമ്പേ ചര്‍ച്ച നടന്നു, മേഗന്റെയും ഹാരിയുടെയും പുസ്തകത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങളെന്ന് സൂചന
World News
രാജകുടുംബം വിടുന്നതില്‍ വിവാഹത്തിനു മുമ്പേ ചര്‍ച്ച നടന്നു, മേഗന്റെയും ഹാരിയുടെയും പുസ്തകത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങളെന്ന് സൂചന
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 11th June 2020, 10:49 pm

ബ്രിട്ടീഷ് രാജകുടുംബങ്ങളായ ഹാരിയും മേഗനും വിവാഹത്തിനു മുമ്പേ രാജകുടുംബം വിട്ടു പോവുന്നതില്‍ ചര്‍ച്ച നടത്തിയിരുന്നതായി സൂചന. ഹാരി രാജകുടുംബത്തില്‍ നേരത്തെ തന്നെ അസന്തുഷ്ടനായിരുന്നെന്നാണ് പുറത്തു വരുന്ന വിവരം.

ഇരുവരുടെയും ജീവിത കഥ പറയുന്ന പുസ്തകമായ ഫൈന്‍ഡിംഗ് ഫ്രീഡം ഹാരി ആന്റ് മേഗന്‍ ആന്റ് ദ മേക്കിംഗ് ഓഫ് മോഡേണ്‍ റോയര്‍ ഫാമിലി എന്ന പുസ്തകത്തിലാണ് ഇതു സംബന്ധിച്ച് വിവരങ്ങള്‍ ഉള്ളത്. പുസ്തകം ആഗസ്റ്റ് 11 നാണ് പുറത്തിറങ്ങുന്നത്.

ബ്രിട്ടനില്‍ വിവാദം സൃഷ്ടിച്ച മേഗന്റെയും ഹാരിയുടെയും തീരുമാനം സംബന്ധിച്ച് പല തരം അഭ്യൂഹങ്ങള്‍ പരക്കവെയാണ് വാര്‍ത്ത പുറത്തു വരുന്നത്.

പുസ്തകത്തിന്റെ എഴുത്തുകാരിലൊരാളായ ഒമിഡ് സ്‌കോബി ഒരു പോഡ്കാസ്റ്റ് അഭിമുഖത്തില്‍ അടുത്തിടെ പറഞ്ഞത് ആരും പ്രതീക്ഷിക്കാത്ത പലതരം ട്വിസ്റ്റുകളും വഴിത്തിരിവുകളും ഇരുവരുടെയും രാജകുടുംബ ജീവിതത്തില്‍ ഉണ്ടായിട്ടുണ്ട് എന്നാണ്.

രാജകുടുംബത്തിലേക്കുള്ള മേഗന്റെ പ്രവേശനം പലതരം വിവാദമുണ്ടാക്കുമെന്ന് മേഗനും ഹാരിയും നേരത്തെ പ്രതീക്ഷിച്ചിരുന്നെങ്കിലും കാര്യങ്ങള്‍ ഇത്തരത്തില്‍ സംഭവിക്കുമെന്ന് ഇരുവരും പ്രതീക്ഷിച്ചില്ലന്നാണ് ഇവര്‍ പറയുന്നത്.

ബ്രിട്ടന്‍ മാധ്യമങ്ങളില്‍ പലതരത്തില്‍ വ്യാഖാനിക്കപ്പെട്ട മേഗന്റെയും ഹാരിയുടെയും യഥാര്‍ത്ഥ ജീവിത കഥ പുസ്തകം വ്യക്തമാക്കുമെന്നാണ് പ്രസാധകര്‍ പറയുന്നത്.

റോയല്‍ റിപ്പോര്‍ട്ടേര്‍സായ ഒമിഡ് സ്‌കോബി, കരോലിന്‍ ദുരന്റ് എന്നിവരാണ് ജീവചരിത്രം എഴുതുന്നത്. രണ്ടു വര്‍ഷമായി ഇവര്‍ ഇതിന്റെ പണിപ്പുരയിലായിരുന്നു. ഹാര്‍പര്‍ കോളിന്‍സ് ആണ് പുസ്തകത്തിന്റെ പ്രസാധകര്‍.

എല്ലാ രാജകുടുംബ ശീലങ്ങളെയും കാറ്റില്‍ പറത്തിയുള്ള മേഗന്റെയും ഹാരിയുടെയും വിവാഹം വലിയ വാര്‍ത്താ പ്രധാന്യം നേടിയിരുന്നു. തുടര്‍ന്നിങ്ങോട്ട് നിരവധി തവണ വിവാദങ്ങളില്‍ അകപ്പെട്ട ഇരുവരും അടുത്തിടെ രാജകീയ പദവികളില്‍ നിന്നും ഒഴിയുകയും യു.എസിലേക്ക് താമസം മാറുകയും ചെയ്തു.

ബ്രിട്ടീഷ് രാജകുടുംബത്തിലെത്തിയ മേഗനു നേരെ നിരന്തരം ടാബ്ലോയിഡ് പത്രങ്ങളുടെ ആക്രമണങ്ങള്‍ വന്നിരുന്നു. വിവാഹ മോചിത, ആഫ്രിക്കന്‍ പാരമ്പര്യം,ബ്രിട്ടീഷ് കുടുംബത്തില്‍ നിന്നും പുറത്തുള്ള ആള്‍,ഹാരിയെക്കാളും മൂന്നു വയസ്സു കൂടുതല്‍, അഭിനേത്രി മേഗനും പിതാവും തമ്മിലുള്ള അകല്‍ച്ച തുടങ്ങിയ കാരണങ്ങള്‍ മേഗനെതിരെ ഈ മാധ്യമങ്ങള്‍ ആയുധമാക്കി. ഒരു ഘട്ടത്തില്‍ ഹാരി മാധ്യമങ്ങളുടെ ആക്രമണത്തിനെതിരെ ക്ഷുഭിതനാവുകയും ചെയ്തിരുന്നു.

തുടര്‍ന്ന് ഈ വര്‍ഷം മാര്‍ച്ച് 31 ന് ബ്രിട്ടന്‍ രാജകുടുംബത്തിന്റെ ഔദ്യോഗിക ചുമതലകളില്‍ നിന്നും ഇരുവരും പടിയിറങ്ങിയത്. കാനഡയിലും ബ്രിട്ടനിലുമായി മകന്‍ ആര്‍ക്കിക്കൊപ്പം പുതിയ ജീവിതം തുടങ്ങാനായിരുന്നു ഇരുവരുടെയും പദ്ധതി. എന്നാല്‍ പിന്നീട് യു.എസിലേക്ക് തമാസം മാറുകയായിരുന്നു.

ഇതിനു പിന്നാലെ മേഗന്റയും ഹാരിയുടെയും രാജപദവികള്‍ റദ്ദാക്കിയതായി ബ്രിട്ടീഷ് രാജകുംടുംബം അറിയിച്ചിരുന്നു. രാജകുടുംബാഗങ്ങള്‍ക്ക് ലഭിക്കുന്ന സുരക്ഷാ അകമ്പടികള്‍, പൊതുഖജനാവില്‍ നിന്നുള്ള സാമ്പത്തിക സഹായം, പ്രത്യേക യാത്രകള്‍ എന്നിവ ഇരുവര്‍ക്കും ലഭിക്കില്ല. ഇതിനു പുറമെ ലണ്ടനിലെ മാഡം തുസാഡ്സ് മ്യൂസിയത്തില്‍ നിന്ന് ഹാരിയുടെയും മേഗന്റെയും മെഴുകു പ്രതിമകള്‍ നീക്കം ചെയ്യുകയും ചെയ്തിരുന്നു.\

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.

ഡൂള്‍ന്യൂസിനെ  സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ