'മീനാക്ഷി, ക്ഷമ ആട്ടിൻ സൂപ്പിന്റെ ബലം ചെയ്യുമെന്ന്' ലാൽ ജോസ് സാർ; ഇത് വല്ലാത്തൊരു കാത്തിരിപ്പായി പോയി: മീനാക്ഷി രവീന്ദ്രൻ
Entertainment news
'മീനാക്ഷി, ക്ഷമ ആട്ടിൻ സൂപ്പിന്റെ ബലം ചെയ്യുമെന്ന്' ലാൽ ജോസ് സാർ; ഇത് വല്ലാത്തൊരു കാത്തിരിപ്പായി പോയി: മീനാക്ഷി രവീന്ദ്രൻ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 9th December 2023, 2:30 pm

നായികാ നായകൻ എന്ന മഴവിൽ മനോരമയുടെ റിയാലിറ്റി ഷോയിലൂടെ മലയാള സിനിമയിലേക്കെത്തിയ നടിയാണ് മീനാക്ഷി രവീന്ദ്രൻ. എന്നാൽ നായികാ നായകൻ കഴിഞ്ഞിട്ടും മീനാക്ഷി സിനിമയിൽ എത്തിപെട്ടിരുന്നില്ല. മഴവിൽ മനോരമയുടെ തന്നെ ഉടൻ പണം എന്ന ഷോയിൽ അവതാരകയായും മീനാക്ഷി എത്തിയിരുന്നു. മാലിക്കിലെ ഫഹദിന്റെ മകളായി മീനാക്ഷി മലയാള സിനിമയിൽ തന്റേതായ ഒരിടം സൃഷ്ടിച്ചു.

നായികാ നായകൻ കഴിഞ്ഞിട്ടുള്ള സമയം താൻ സിനിമക്ക് വേണ്ടി ക്ഷമയോടെ കാത്തിരിക്കുകയായിരുന്നെന്ന് മീനാക്ഷി പറഞ്ഞു. സിനിമ കിട്ടാതെ വന്നപ്പോൾ ലാൽ ജോസിനോട് പറഞ്ഞിരുന്നെന്നും മീനാക്ഷി പറയുന്നുണ്ട്. ക്ഷമ ആട്ടിൻ സൂപ്പിന്റെ ബലം ചെയ്യുമെന്നും ക്ഷമിച്ചിരിക്കാനും ലാൽ ജോസ് തന്നോട് പറഞ്ഞെന്നും മീനാക്ഷി കൂട്ടിച്ചേർത്തു. ക്ഷമ തന്നെ പഠിപ്പിച്ചത് ക്യാബിൻ ക്രൂ ജോലിയാണെന്നും മീനാക്ഷി പറഞ്ഞു. എന്നാൽ കാത്തിരിപ്പിന് ഇത്രയും ക്ഷമ വേണമെന്ന് തന്നെ പഠിപ്പിച്ചത് സിനിമയാണെന്ന് മൈൽ സ്റ്റോൺ മേക്കേഴ്സിന് നൽകിയ അഭിമുഖത്തിൽ മീനാക്ഷി പറയുന്നുണ്ട്.

‘നായികാ നായകൻ കഴിഞ്ഞിട്ട് ഇതുവരെയുള്ള സമയം വളരെ ക്ഷമയോടെയുള്ള ഒരു കാത്തിരിക്കൽ ആയിരുന്നു. ഞാൻ ആ സമയം സിനിമയൊക്കെ കിട്ടാതെ വന്നപ്പോൾ ലാൽ ജോസ് സാറിനോടൊക്കെ പറഞ്ഞിട്ടുണ്ട് സിനിമയൊന്നും കിട്ടുന്നില്ല എന്ന്. ‘മീനാക്ഷി ക്ഷമ ആട്ടിൻ സൂപ്പിന്റെ ബലം ചെയ്യും, ക്ഷമിച്ചിരിക്കണം,’ എന്ന് പറഞ്ഞു.

ശരിക്കും പറഞ്ഞാൽ പ്രൊഫഷണലി ക്ഷമ വേണം എന്ന് പഠിപ്പിച്ച ജേർണിയായിരുന്നു. അതെനിക്ക് കിട്ടിയത് ശരിക്കും പറഞ്ഞാൽ ക്യാബിൻ ക്രൂ ജോലിയിൽ നിന്നാണ്. പാസഞ്ചേഴ്സിനൊക്കെ ഹാൻഡിൽ ചെയ്യാൻ ഒരു ക്ഷമ വേണം. പക്ഷേ കാത്തിരിപ്പിന് ഇത്രയും ക്ഷമ വേണം എന്ന് പഠിപ്പിച്ചത് സിനിമയാണ്,’ മീനാക്ഷി പറഞ്ഞു.

ഷറഫുദ്ധീൻ, ജോണി ആന്റണി തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ‘തോൽവി എഫ്‌.സി ‘എന്ന ചിത്രത്തിൽ മീനാക്ഷിയാണ് നായികയായി എത്തിയത് . മീനാക്ഷി ആദ്യമായി മുഴുനീള കഥാപാത്ര ചെയ്യുന്ന ചിത്രമാണ് ഇത്. ജോർജ് കോര തന്നെയാണ് സംവിധാനത്തിന് പുറമെ ‘തോൽവി എഫ്‌.സി’യുടെ രചനയും നിർവഹിച്ചിരിക്കുന്നത്.

Content Highlight: Meenakshi on her patience to reach the film