| Monday, 26th February 2024, 5:39 pm

ലാലേട്ടനൊപ്പമുള്ള ആ ഫോട്ടോ കണ്ട് നൊസ്റ്റാള്‍ജിക്കായി; അഭിമാനം തോന്നിയ നിമിഷമായിരുന്നു: മീന

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ബാലതാരമായി സിനിമയിലേക്കെത്തി മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായി മാറിയ താരമാണ് മീന. തമിഴ്, തെലുങ്ക്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളിലായി നിരവധി സിനിമകളില്‍ താരം അഭിനയിച്ചിട്ടുണ്ട്.

കുട്ടിക്കാലത്ത് 45ലധികം സിനിമകളില്‍ അഭിനയിച്ച താരം 1984ല്‍ പി.ജി. വിശ്വംഭരന്‍ സംവിധാനം ചെയ്ത ഒരു കൊച്ചുകഥ ആരും പറയാത്ത കഥ എന്ന ചിത്രത്തിലൂടെയാണ് ബാലതാരമായി മലയാളത്തില്‍ അരങ്ങേറ്റം കുറിക്കുന്നത്.

അതിന് ശേഷം മലയാളത്തില്‍ നിരവധി സിനിമകളില്‍ മീന അഭിനയിച്ചു. അതില്‍ ശ്രദ്ധേയമായ ഒരു കഥാപാത്രമായിരുന്നു 1997ല്‍ പുറത്തിറങ്ങിയ വര്‍ണ്ണപകിട്ടിലേത്. ബാബു ജനാര്‍ദ്ദനന്‍ എഴുതി ഐ.വി. ശശി സംവിധാനം ചെയ്ത ഈ ചിത്രത്തില്‍ മീനയോടൊപ്പം മോഹന്‍ലാലാണ് പ്രധാനവേഷത്തിലെത്തിയത്.

2022ല്‍ തിയേറ്ററിലെത്തിയ ബ്രോ ഡാഡി എന്ന സിനിമയിലെ ഒരു സീനില്‍ വര്‍ണ്ണപകിട്ടിലെ മീനയുടെയും മോഹന്‍ലാലിന്റെയും ഫോട്ടോ കൊണ്ടുവന്നിരുന്നു. ഇപ്പോള്‍ ആനന്ദപുരം ഡയറീസ് എന്ന തന്റെ പുതിയ ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി ഫില്‍മിബീറ്റ് മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ അതിനെ കുറിച്ച് പറയുകയാണ് മീന.

‘ഇത്രയും വര്‍ഷം മുമ്പ് അഭിനയിച്ച സിനിമകളിലെ റഫറന്‍സും ഫോട്ടോഗ്രാഫുകളും എടുത്തിട്ട് മറ്റൊരു സിനിമയില്‍ കൊണ്ടുവെക്കുന്നത് വളരെ നന്നായി തോന്നി. ആ ഒരു ഫോട്ടോ കണ്ടപ്പോള്‍ നൊസ്റ്റാള്‍ജിക് ഫീലുണ്ടായിരുന്നു.

ഒരുപാട് അഭിമാനം തോന്നിയ നിമിഷമായിരുന്നു അത്. എല്ലാവര്‍ക്കും അങ്ങനെയൊരു അവസരം കിട്ടില്ലല്ലോ. അപ്പോള്‍ അത്തരം ഒരു അനുഭവം എനിക്കും ലാലേട്ടനും കിട്ടിയപ്പോള്‍ അതില്‍ വലിയ സന്തോഷം തോന്നി,’ മീന പറയുന്നു.

കൊവിഡ് സമയത്ത് പ്രേക്ഷകര്‍ക്ക് സൂപ്പര്‍ ഹിറ്റ് സിനിമ നല്‍കിയ ഒരേ ഒരു ഹീറോയിന്‍ താനാണെന്നും കൊവിഡിനിടയില്‍ ഷൂട്ട് ചെയ്ത് റിലീസായ ദൃശ്യത്തിന്റെ രണ്ടാം ഭാഗം വലിയ ഹിറ്റായിരുന്നെന്നും താരം പറഞ്ഞു.

ഈ കാര്യം ആരും ശ്രദ്ധിച്ചിരുന്നില്ലെന്നും മോഹന്‍ലാലാണ് തന്നോട് ഇത് പറയുന്നതെന്നും മീന പറഞ്ഞു. ലോകം മുഴുവന്‍ അടഞ്ഞു കിടക്കുമ്പോള്‍ നമ്മള്‍ മാത്രമാണ് വര്‍ക്ക് ചെയ്ത് ഒരു സൂപ്പര്‍ ഹിറ്റ് നല്‍കിയതെന്ന് അദ്ദേഹം തന്നോട് പറഞ്ഞതായും മീന കൂട്ടിച്ചേര്‍ത്തു.


Content Highlight: Meena Talks About Her Photo With Mohanlal In Bro Daddy Movie

We use cookies to give you the best possible experience. Learn more