ഉരുള്‍പൊട്ടല്‍; കേന്ദ്ര സഹായം ലഭിക്കാത്തത് മറച്ചുവെച്ച് മാധ്യമങ്ങള്‍ തെറ്റായ വാര്‍ത്ത പ്രചരിപ്പിക്കുന്നു: സി.പി.ഐ.എം
Kerala News
ഉരുള്‍പൊട്ടല്‍; കേന്ദ്ര സഹായം ലഭിക്കാത്തത് മറച്ചുവെച്ച് മാധ്യമങ്ങള്‍ തെറ്റായ വാര്‍ത്ത പ്രചരിപ്പിക്കുന്നു: സി.പി.ഐ.എം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 17th September 2024, 9:32 pm

തിരുവനന്തപുരം: വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ കേന്ദ്രത്തിന് സമര്‍പ്പിച്ച എസ്റ്റിമേറ്റ് തുകയുമായി ബന്ധപ്പെട്ട് തെറ്റിദ്ധാരണാജനകാമായി വാര്‍ത്തകള്‍ നല്‍കിയ മാധ്യമങ്ങള്‍ക്കെതിരെ സി.പി.ഐ.എം. പുനരധിവാസത്തിന് തുരങ്കംവെക്കുന്ന വിധത്തില്‍ ചില മാധ്യമങ്ങള്‍ നടത്തിയ കള്ളപ്രചാര വേലകള്‍ പ്രതിഷേധാര്‍ഹമാണെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടേറ്റിയേറ്റ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

ദുരന്തം നടന്ന് 50 ദിവസം പിന്നിട്ടിട്ടും ഒരു രൂപ പോലും നല്‍കാത്ത കേന്ദ്ര സര്‍ക്കാര്‍ നടപടിയെ മറച്ചുവെച്ചാണ് ചില മാധ്യമങ്ങള്‍ തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിച്ചതെന്നും പ്രസ്താവനയില്‍ പറയുന്നു.

മുണ്ടക്കൈ-ചൂരല്‍മല-പുഞ്ചിരിമറ്റം മേഖലയില്‍ ഉണ്ടായ ഉരുള്‍പൊട്ടല്‍ കേരള ചരിത്രത്തിലെ സമാനതകളില്ലാത്ത പ്രകൃതി ദുരന്തമായിരുന്നെന്നും നൂറ് കണക്കിന് മനുഷ്യ ജീവനുള്‍പ്പെടെ കനത്ത നഷ്ടമാണ് ദുരന്തം സൃഷ്ടിച്ചതെന്നും പ്രസ്താവന ഓര്‍മപ്പെടുത്തുന്നു. ദുരന്ത മേഖലയില്‍ സര്‍ക്കാര്‍ നടത്തിയ ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരവും, ഏല്ലാവരുടേയും പ്രശംസ പിടിച്ചുപറ്റിയതുമായിരുന്നു എന്നും പ്രസ്താവനയില്‍ പറയുന്നു.

വയനാടിന്റെ പുനരധിവാസത്തിനായി ദേശീയ ദുരന്ത പ്രതികരണ നിധിയുടെ മാനദണ്ഡങ്ങള്‍ക്കനുസൃതമായി കേരളത്തിന് ആവശ്യപ്പെടാന്‍ കഴിയുന്ന തുക ഇനം തിരിച്ച് നല്‍കുകയാണ് സംസ്ഥാന സര്‍ക്കാര്‍ ചെയ്തത്. വയനാടിന്റെ പുനരധിവാസത്തിന് വിശദമായ നിവേദനം നല്‍കണമെന്ന കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശങ്ങള്‍ കൂടി കണക്കിലെടുത്തുകൊണ്ടാണ് ഇത്തരമൊരു നിവേദനം തയ്യാറാക്കിയതെന്നും സി.പി.ഐ.എം സംസ്ഥാന സെക്രട്ടേറിയേറ്റ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

വിവിധ ഇനങ്ങളിലായി 1,202 കോടി രൂപയുടെ പ്രാഥമിക സഹായ നിര്‍ദേശമാണ് കേരളം കേന്ദ്ര സര്‍ക്കാരിന് നല്‍കിയ നിവേദനത്തിലുള്‍പ്പെടുത്തിയത്. കോടതിയില്‍ സര്‍ക്കാര്‍ സമര്‍പ്പിച്ച കേന്ദ്ര സര്‍ക്കാരിന് നല്‍കിയ നിവേദനത്തിന്റെ ഉള്ളടക്കം സര്‍ക്കാര്‍ ചെലവഴിച്ച പണമെന്ന നിലയില്‍ പ്രചരിപ്പിക്കുകയാണുണ്ടായത്. പിന്നാലെ ബിജെപി, യുഡിഎഫ് നേതാക്കള്‍ അത് ഏറ്റുപിടിക്കുന്ന നിലയലുമുണ്ടായി. തികച്ചും നിരുത്തരവാദപരമായ നടപടിയാണ് പ്രതിപക്ഷവും സ്വീകരിച്ചിട്ടുള്ളതെന്നും സി.പി.ഐ.എം. പറയുന്നു.

ഇക്കാര്യങ്ങളെല്ലാം മുഖ്യമന്ത്രി തന്നെ വ്യക്തമാക്കിയിട്ടും ചില മാധ്യമങ്ങള്‍ മാത്രമാണ് തങ്ങള്‍ക്ക് പറ്റിയ തെറ്റ് തിരുത്തി വാര്‍ത്ത നല്‍കാന്‍ തയ്യാറായിട്ടുള്ളതെന്നും സി.പി.ഐ.എം. പറയുന്നു.

വാര്‍ത്തകള്‍ ജനങ്ങളിലെത്തിക്കുന്നതിന് ഇടപെടുന്ന സംവിധാനമാണ് മാധ്യമങ്ങള്‍. ജനാധിപത്യ സമൂഹത്തെ ശക്തിപ്പെടുത്തുന്നതിന് ഉതകുന്ന പ്രവര്‍ത്തനങ്ങളാണ് മാധ്യമങ്ങള്‍ നടത്തേണ്ടതെന്നും പ്രസ്താവനയില്‍ പറയുന്നു.

എന്നാല്‍ ഇത്തരത്തിലുള്ള എല്ലാ ഉത്തരവാദിത്വങ്ങളും മറന്ന് സംസ്ഥാന സര്‍ക്കാരിന് അപകീര്‍ത്തി ഉണ്ടാക്കാനുള്ള വാര്‍ത്തകള്‍ പടച്ചുവിടുകയാണ് ഒരു വിഭാഗം വലതുപക്ഷ മാധ്യമങ്ങള്‍ തുടര്‍ച്ചയായി ചെയ്തുകൊണ്ടിരിക്കുന്നത്. മാധ്യമങ്ങളുടെ ഇത്തരം കള്ളക്കഥകളെ പ്രതിരോധിക്കുന്നതിന് ജനാധിപത്യബോധമുള്ള പൊതുസമൂഹം രംഗത്തിറങ്ങണമെന്നും സി.പി.ഐ.എം സംസ്ഥാന സെക്രട്ടറ്റേറിയേറ്റ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

content highlights:  Media spreading false news by hiding lack of central assistance: CPI(M)