| Saturday, 1st October 2022, 2:32 pm

ചരടുവലികള്‍ മുറുക്കി എംബാപ്പെ; പുതിയ താരങ്ങളുടെ ലിസ്റ്റ് ക്ലബിന് നല്‍കി; നെയ്മറും മെസിയും പുറത്താകും?

സ്പോര്‍ട്സ് ഡെസ്‌ക്

സൂപ്പര്‍താരം കിലിയന്‍ എംബാപ്പെ പി.എസ്.ജിയില്‍ തന്റെ അധികാരപരിധികള്‍ വര്‍ധിപ്പിച്ചിരിക്കുകയാണ് എന്ന് റിപ്പോര്‍ട്ടുകള്‍. മൂന്ന് വര്‍ഷത്തേക്ക് കൂടി കരാര്‍ നീട്ടിയതിന് പിന്നാലെയാണ് ക്ലബ്ബിലേക്ക് ആരെ എടുക്കണം, ആരെ പുറത്താക്കണം എന്നിങ്ങനെയുള്ള കാര്യങ്ങളില്‍ എംബാപ്പെക്ക് കൂടുതല്‍ അധികാരം ലഭിച്ചിരിക്കുന്നത്.

ക്ലബ്ബിലേക്ക് കൊണ്ടുവരണമെന്ന് താന്‍ ആഗ്രഹിക്കുന്ന താരങ്ങളുടെ പേരുകള്‍ എംബാപ്പെ ഡയറക്ടര്‍ക്ക് നല്‍കിയതായാണ് വിവരം. ഇതില്‍ നാല് കളിക്കാരുടെ പേരാണ് എംബാപ്പെ നല്‍കിയിരിക്കുന്നത്.

മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, ബാഴ്‌സലോണ, വെസ്റ്റ് ഹാം യുണൈറ്റഡ് എന്നിവിടങ്ങളില്‍ നിന്നുള്ള താരങ്ങളെയാണ് എംബാപ്പെ പി.എസ്.ജിയിലെത്തിക്കാന്‍ ആഗ്രഹിക്കുന്നതെന്ന് ആര്‍.എം.സി സ്‌പോര്‍ട് റിപ്പോര്‍ട്ട് ചെയ്യുന്നു.

യുണൈറ്റഡിന്റെ ഫോര്‍വേഡ് മാര്‍കസ് റാഷ്‌ഫോഡിനാണ് എംബാപ്പെ പ്രഥമ പരിഗണന നല്‍കുന്നതെന്നും ഈ റിപ്പോര്‍ട്ടിലുണ്ട്.

ബാഴ്‌സലോണയിലെ സൂപ്പര്‍താരങ്ങളായ റോബര്‍ട്ട് ലെവന്‍ഡോസ്‌കി, ഒസ്മാനേ ഡെംബാലേ എന്നിവരെയാണ് അടുത്തതായി എംബാപ്പെ നോട്ടമിട്ടിരിക്കുന്നത്. എന്നാല്‍ ഇവര്‍ അടുത്ത കാലത്തൊന്നും ബാഴ്‌സ വിട്ട് മറ്റൊരു ക്ലബ്ബിലേക്ക് പോകാന്‍ സാധ്യതിയില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

വെസ്റ്റ് ഹാം യുണൈറ്റഡിന്റെ സ്‌ട്രൈക്കറായ ജാന്‍ലുക സ്‌കമാകയാണ് എംബാപ്പെയുടെ അടുത്ത കളിക്കാരന്‍. ഇറ്റാലിയന്‍ ലീഗിലെ മുന്‍നിര താരങ്ങളിലൊരാളാണ് സ്‌കമാക.

നാല് സ്‌ട്രൈക്കര്‍മാരടങ്ങിയ ഈ ലിസ്റ്റ് പുറത്തുവന്നതോടെ എം.എന്‍.എം ത്രയത്തിന്റെ കാര്യത്തിലാണ് ആരാധകര്‍ സംശയമുയര്‍ത്തുന്നത്. നെയ്മറിനെയും മെസിയെയും പുറത്താക്കി മറ്റ് സ്‌ട്രൈക്കര്‍മാരെ ക്ലബ്ബിലെത്തിക്കാനുള്ള ശ്രമം എംബാപ്പെ നടത്തുന്നുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തുവന്നിരുന്നു.

മെസിയേക്കാള്‍ നെയ്മറിനെ പുറത്താക്കാന്‍ എംബാപ്പെ തന്റെ സവിശേഷ അധികാരം ഉപയോഗിച്ചതിനെ കുറിച്ചുള്ള റിപ്പോര്‍ട്ടുകളായിരുന്നു അധികവും വന്നത്. എംബാപ്പെയും നെയ്മറും തമ്മില്‍ നാളുകളായി അസ്വാരസ്യം തുടരുന്നുണ്ട്.

കഴിഞ്ഞ ദിവസം പുറത്തുവന്ന റിപ്പോര്‍ട്ടുകളില്‍ തനിക്കെതിരെ എംബാപ്പെ നടത്തുന്ന നീക്കങ്ങളെ കുറിച്ച് നെയ്മര്‍ക്ക് വ്യക്തമായി മനസിലായിട്ടുണ്ടെന്ന് പറഞ്ഞിരുന്നു. എന്നാല്‍ പി.എസ്.ജിയില്‍ തുടരാന്‍ തന്നെയായിരിക്കും നെയ്മറും ശ്രമിക്കുകയെന്നും പറയപ്പെടുന്നു.

മെസി ബാഴ്‌സയിലേക്ക് തിരിച്ചുപോകാനും ഇന്റര്‍ മിയാമിയിലേക്ക് ചേക്കേറാനും സാധ്യതകളുള്ളതായും അഭ്യൂഹങ്ങള്‍ വന്നിരുന്നു. അതേസമയം, മെസി കുറച്ച് നാളുകള്‍ കൂടി പി.എസ്.ജിയില്‍ തന്നെുണ്ടാകുമെന്നും ക്ലബിനോട് അടുത്ത ചില വൃത്തങ്ങള്‍ സൂചിപ്പിച്ചിരുന്നു.

നെയ്മര്‍ ടീമിലെത്തിയപ്പോള്‍ തന്റെ പ്രധാന്യം നഷ്ടപ്പെട്ടതായി എംബാപ്പെക്ക് തോന്നിയിരുന്നെന്നും, മെസി കൂടി വന്നതോടെ ആ തോന്നല്‍ കൂടുതല്‍ ശക്തമായെന്നുമാണ് ഇതുമായി ബന്ധപ്പെട്ട വാര്‍ത്തകളിലെല്ലാം ചൂണ്ടിക്കാണിക്കപ്പെടുന്നത്.

അതുകൊണ്ട് തന്നെ ഇരുവരെയും പുറത്താക്കി പി.എസ്.ജിയുടെ ഒരേയൊരു ടോപ് പ്ലെയറായി നില്‍ക്കാനാണ് എംബാപ്പെ കിണഞ്ഞു പരിശ്രമിക്കുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്.

എന്നാല്‍ ഇക്കാര്യങ്ങളില്‍ ഇതുവരെയും കളിക്കാരുടെയോ പി.എസ്.ജി അധികൃതരുടെയോ ഔദ്യോഗിക പ്രതികരണം വന്നിട്ടില്ല.

Content Highlight: Mbappe handed PSG a four-man transfer list, putting Neymar and Messi’s in trouble

We use cookies to give you the best possible experience. Learn more