| Thursday, 11th March 2021, 1:18 pm

'മംഗലശ്ശേരി നീലകണ്ഠന ഓര്‍മ്മിപ്പിക്കുന്ന ആ പൗരുഷ ധാര്‍ഷ്ട്യം ഫ്യൂഡല്‍ പ്രഭുവിന്റേതാണ്; എം.ബി രാജേഷിന്റെ പ്രചരണ വീഡിയോയ്‌ക്കെതിരെ വിമര്‍ശനവുമായി പി.ഗീത

ഡൂള്‍ന്യൂസ് ഡെസ്‌ക്

പാലക്കാട്: തൃത്താലയിലെ സി.പി.ഐ.എം സ്ഥാനാര്‍ത്ഥി എം.ബി രാജേഷിന്റെ പ്രചരണാര്‍ത്ഥം തയ്യാറാക്കിയ വീഡീയോയ്‌ക്കെതിരെ വിമര്‍ശനവുമായി സാമൂഹിക പ്രവര്‍ത്തക പി.ഗീത.

രക്ഷക പുരുഷ ഭാവത്തോടെ നാടിനെയും നാട്ടുകാരെയും അഭിസംബോധന ചെയ്യുന്നവര്‍ക്ക് എന്തുതരം ജനാധിപത്യ പ്രാതിനിധ്യമാണ് അവകാശപ്പെടാനുള്ളതെന്ന് പി.ഗീത ചോദിച്ചു.

വീഡിയോയെ മംഗലശ്ശേരി നീലകണ്ഠനെന്ന മോഹന്‍ലാല്‍ കഥാപാത്രത്തോട് താരതമ്യം ചെയ്തായിരുന്നു അവര്‍ വിമര്‍ശനം ഉന്നയിച്ചത്.

‘ഒരു കാര്യം വളരെ വ്യക്തമാണ്. മംഗലശ്ശേരി നീലകണ്ഠനാണ് മലയാളികളായ രാഷ്ട്രീയ പ്രവര്‍ത്തകരെ ഏറ്റവും സ്വാധീനിച്ച കഥാപാത്രം. തൃത്താലയിലെ ഇടതുപക്ഷ സ്ഥാനാര്‍ത്ഥിയുടെ ഷൂ എന്‍ട്രി, കുട ചൂടല്‍, നടത്തം ഒക്കെ ഒരൊത്ത ആണിനു ചേര്‍ന്നതാക്കി മാറ്റിയിട്ടുണ്ട്. അപ്രതിരോധ്യ നാട്യത്തിലൂടെ നടപ്പിലൂടെ സ്ഥാപിച്ചെടുക്കുന്ന ആ പൗരുഷ ധാര്‍ഷ്ട്യം ഒരു ഫ്യൂഡല്‍ പ്രഭുവിന്റേതാണെന്ന് ആരാണ് ഇവരെ തിരിച്ചറിയിക്കുക?

രക്ഷക പുരുഷ ഭാവത്തോടെ നാടിനെയും നാട്ടുകാരെയും അഭിസംബോധന ചെയ്യുന്നയാള്‍ക്ക് അഹോ കഷ്ടം എന്തു തരം ജനാധിപത്യ പ്രാതിനിധ്യമാണ് അവകാശപ്പെടാനുള്ളത് !
മംഗലശ്ശേരി നീലകണ്ഠായ നമോസ്തുതേ,” പി ഗീത ഫേസ്ബുക്കില്‍ എഴുതി.

രജനീകാന്ത് നായകനായെത്തിയ കാലാ സിനിമയിലെ ബിജിഎമ്മോടെയായിരുന്നു എം.ബി രാജേഷിന്റെ വീഡിയോ. മികച്ച പാര്‍ലമെന്റേറിയന്‍ ഇനി തൃത്താലയ്ക്ക് സ്വന്തമെന്ന് വീഡിയോയിലുണ്ട്. ഉറപ്പാണ് എല്‍.ഡി.എഫ്, ഉറപ്പാണ് എം.ബി രാജേഷ് എന്ന് പറഞ്ഞാണ് വീഡിയോ അവസാനിക്കുന്നത്.

തദ്ദേശ തെരഞ്ഞെടുപ്പില്‍ മികച്ച നേട്ടമുണ്ടാക്കാനായ ആത്മവിശ്വാസത്തിലാണ് എല്‍.ഡി.എഫ് നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടുന്നത്. തൃത്താലയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി വി.ടി ബല്‍റാമിന്റെ മുന്നേറ്റത്തെ എം.ബി രാജേഷിലൂടെ തടയാനാകുമെന്നാണ് ഇടതുമുന്നണി കണക്കുകൂട്ടൂന്നത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: MB Rajesh’s Kerala assembly election campaign video in controversy

We use cookies to give you the best possible experience. Learn more