| Tuesday, 25th August 2020, 8:58 pm

'ഒരു ഫയലും നഷ്ടപ്പെടില്ല'; സെക്രട്ടറിയേറ്റിലെ 95 ശതമാനം ഫയലുകളും ഇ-ഫയലുകളാണെന്ന് എം.ബി രാജേഷ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: സെക്രട്ടറിയേറ്റിലെ തീപിടിത്തത്തില്‍ ഒരു ഫയലും നഷ്ടമാവില്ലെന്ന് മുന്‍ എം.പിയും സി.പി.ഐ.എം നേതാവുമായ എം.ബി രാജേഷ്. സെക്രട്ടറിയേറ്റിലെ 95 ശതമാനം ഫയലുകളും ഇ-ഫയലുകളാണെന്നും രാജേഷ് പറഞ്ഞു.

മനോരമ ന്യൂസിന്റെ കൗണ്ടര്‍ പോയന്റ് ചര്‍ച്ചയിലായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.

ഗസ്റ്റ് ഹൗസ് റൂം ബുക്ക് ചെയ്യുന്നതായുള്ള ഫയലാണ് കത്തിയത്. അതിന് അനുമതി ചോദിക്കുന്നത് പോലും ഇ-മെയില്‍ വഴിയാണ്.

ഇവര്‍ (പ്രതിപക്ഷം) പറയുന്നത് പോലുള്ള വലിയ ഒരു തീപിടിത്തമോ നാശനഷ്ടമോ ഉണ്ടായിട്ടില്ല. ഒരു ഫയലും നഷ്ടപ്പെട്ടിട്ടില്ല, നഷ്ടപ്പെടുകയുമില്ല.

2014 മുതല്‍ സെക്രട്ടറിയേറ്റിലെ എല്ലാ ഫയലും ഇ-ഫയല്‍ ആണെന്നും ഉമ്മന്‍ചാണ്ടിയുടെ കാലത്ത് ഇ-ഫയല്‍ ആയതാണെന്നും രാജേഷ് കൂട്ടിച്ചേര്‍ത്തു.

’95 ശതമാനം ഫയലും ഇ-ഫയലാണ്. സെക്രട്ടറിയേറ്റിലെന്നല്ല വില്ലേജ് ഓഫീസില്‍ വരെ ഡിജിറ്റലൈസേഷന്‍ നടന്നിട്ടുണ്ട്. ഇ-ഫയലിംഗ് സിസ്റ്റമുള്ളത് കൊണ്ട് ഒരു ഫയലും തിരുത്താനും കഴിയില്ല, നശിപ്പിക്കാനും പറ്റില്ല’, രാജേഷ് പറഞ്ഞു.

നേരത്തെ സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട സുപ്രധാന ഫയലുകള്‍ തീപിടുത്തത്തില്‍ നഷ്ടമായതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞിരുന്നു.

സെക്രട്ടറിയേറ്റിലെ തീപിടുത്തം എന്‍.ഐ.എ അന്വേഷിക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടിരുന്നു. എം.എല്‍.എമാര്‍ക്കൊപ്പം സെക്രട്ടറിയേറ്റില്‍ തീപിടുത്തമുണ്ടായ ഓഫീസ് സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഗുരുതരമായ പ്രശ്‌നങ്ങളാണ് ഈ വന്‍ തീപിടുത്തത്തിലുണ്ടായിരിക്കുന്നത്. മൂന്ന് സെക്ഷനുകളിലാണ് തീപിടുത്തമുണ്ടായത്. പ്രധാനപ്പെട്ട ഫയലുകള്‍ കത്തിപ്പോയിട്ടുണ്ട്’, ചെന്നിത്തല പറഞ്ഞു.

അതേസമയം സെക്രട്ടറിയേറ്റിലെ പ്രോട്ടോക്കോള്‍ വിഭാഗത്തിലുണ്ടായ തീപിടുത്തത്തില്‍ സുപ്രധാനമായ രേഖകളെല്ലാം സുരക്ഷിതമാണെന്ന് പൊതുഭരണവകുപ്പ് അഡീഷണല്‍ സെക്രട്ടറി പി ഹണി പറഞ്ഞു.

ജീവനക്കാരന് കൊവിഡ് ബാധിച്ചതിനാല്‍ മറ്റ് ഉദ്യോഗസ്ഥരെല്ലാം ക്വാറന്റീനിലായിരുന്നു. രണ്ട് ഉദ്യോഗസ്ഥരാണ് ഓഫീസില്‍ ഉണ്ടായിരുന്നത്.

ഗസ്റ്റ് ഹൗസ് റൂം ബുക്കിംഗിന്റെ ഫയലുകളാണ് നശിച്ചതെന്നും അവയൊന്നും പൂര്‍ണ്ണമായി നശിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

‘സുപ്രധാനമായ ഫയലുകളെല്ലാം സുരക്ഷിതമാണ്. ഒന്നും നഷ്ടപ്പെട്ടിട്ടില്ല’, ഹണി പറഞ്ഞു.

ഇന്ന് വൈകീട്ട് 5 മണിയോടെയാണ് നോര്‍ത്ത് ബ്ലോക്കിലെ പ്രോട്ടോക്കോള്‍ വിഭാഗത്തില്‍ തീപിടുത്തമുണ്ടായത്. അഗ്നിശമനസേന എത്തി തീ അണച്ചു.

കമ്പ്യൂട്ടറുകളില്‍ നിന്നുള്ള ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്ന് ജീവനക്കാര്‍ പറയുന്നു. ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Kerala Secretariat Fire MB Rajesh

We use cookies to give you the best possible experience. Learn more