| Sunday, 6th November 2022, 5:52 pm

കത്തില്‍ നേരിട്ടോ അല്ലാതെയോ ഒപ്പ് വെച്ചിട്ടില്ല; ചില മാധ്യമങ്ങള്‍ പൊലീസ് പിടിച്ച കള്ളനെ പോലെ എന്നോട് പെരുമാറി: മേയര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: നഗരസഭയിലെ താല്‍ക്കാലിക ഒഴിവുകളിലേക്ക് നിയമനത്തിനായി മുന്‍ഗണനാ പട്ടികയാവശ്യപ്പെട്ടുകൊണ്ട് സി.പി.ഐ.എം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന് കത്തയച്ചെന്ന ആരോപണത്തില്‍ പ്രതികരിച്ച് മേയര്‍ ആര്യ രാജേന്ദ്രന്‍.

കത്തില്‍ നേരിട്ടോ അല്ലാതെയോ താന്‍ ഒപ്പ് വെച്ചിട്ടില്ലെന്നും മേയറുടെ ഓഫീസ് കഴിഞ്ഞ ദിവസം പുറത്തുവിട്ട പത്രക്കുറിപ്പിലെ പ്രസ്താവനയില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും ആര്യ രാജേന്ദ്രന്‍ പറഞ്ഞു.

കത്തിലെ സത്യാവസ്ഥ പുറത്തുകൊണ്ടുവരണമെന്നും ഇതിന് പിന്നിലുള്ളവരെ കണ്ടെത്തണമെന്നും ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് നേരിട്ട് പരാതി നല്‍കിയെന്നും ആര്യ രാജേന്ദ്രന്‍ പറഞ്ഞു. മുഖ്യമന്ത്രിയെ കണ്ട് തിരിച്ചെത്തിയ ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകായിരുന്നു അവര്‍.

ചോദ്യങ്ങളിലേക്കും മറുപടികളിലേക്കും കടക്കും മുമ്പ് ചില മാധ്യമപ്രവര്‍ത്തകര്‍ പൊലീസ് പിടിച്ച കള്ളനെ പോലെയാണ് തന്നോട് പെരുമാറിയതെന്നും ആര്യ അഭിപ്രായപ്പെട്ടു.

‘ആ കത്തിന്റെ മറുപടിയിലേക്ക് കടക്കുന്നതിന് മുമ്പ് ഇന്ന് ഏറെ രസകരവും കൗതുകവുമായി തോന്നിയ ചില മാധ്യമപ്രവര്‍ത്തകരുടെ ഇടപെടലിനെ കുറിച്ച് പറയാം. ഏതോ ഒരു കള്ളനെ പൊലീസ് പിടിച്ചുകൊണ്ടു പോകുന്നത് പോലെയാണ് പിന്തുടര്‍ന്ന് വന്നത്.

നമ്മുടേതല്ലാത്ത ഒരു കത്ത് മാധ്യമങ്ങളിലൂടെ ശ്രദ്ധയില്‍ പെട്ടപ്പോള്‍ അതില്‍ മുഖ്യമന്ത്രിക്ക് പരാതി കൊടുക്കണമെന്ന് തീരുമാനിച്ചയാളാണ് ഞാന്‍. നമുക്ക് എന്തെങ്കിലും മറയ്ക്കാനോ ഒളിക്കാനോ ഉണ്ടെങ്കില്‍ അത് ചെയ്യില്ലല്ലോ. അങ്ങനെയൊരു സമയത്ത് ശരിയായ രീതിയിലുള്ള സമീപനമല്ല ചിലരുടെ ഭാഗത്ത് നിന്നുമുണ്ടായത് എന്ന് ഞാന്‍ ആദ്യമേ പറയാന്‍ ആഗ്രഹിക്കുകയാണ്.

ഇനി കത്തിലേക്ക് വരാം. ഇന്നലെ മേയറുടെ ഓഫീസില്‍ നിന്നുള്ള പത്രക്കുറിപ്പില്‍ സൂചിപ്പിച്ചത് പോലെ അത്തരത്തിലുള്ള ഒരു കത്ത് നേരിട്ടോ അല്ലാതെയോ ഒപ്പിടുകയോ ബന്ധപ്പെട്ട ഏതെങ്കിലും സ്ഥലത്തേക്ക് കൊടുക്കുകയോ ചെയ്തിട്ടില്ല. അതാണ് അതിന്റെ സത്യാവസ്ഥ.

അതുകൊണ്ടാണ് ഈ കത്ത് എവിടെ നിന്നാണ് രൂപപ്പെട്ടതെന്നും എന്താണ് ഇതിന് പിന്നിലുള്ളതെന്നും പരിശോധിക്കാന്‍ വേണ്ടി മുഖ്യമന്ത്രിക്ക് പരാതി കൊടുക്കാന്‍ തയ്യാറായത്. മുഖ്യമന്ത്രിക്ക് നേരിട്ട് പരാതി കൊടുത്തതിന് ശേഷമാണ് ഇപ്പോള്‍ നിങ്ങളെ എല്ലാവരെയും കാണുന്നത്,’ ആര്യ രാജേന്ദ്രന്‍ പറഞ്ഞു.

കത്തില്‍ ഒഴിവുകളുടെ വിശദവിവരം നല്‍കിയിട്ടുണ്ട്. ഇതിലേക്ക് ഉദ്യോഗാര്‍ഥികളുടെ മുന്‍ഗണനാ പട്ടിക നല്‍കണമെന്ന് അഭ്യര്‍ഥിക്കുന്നു. അപേക്ഷിക്കേണ്ടതെങ്ങനെ, അവസാന തീയതി എന്നിവയും കത്തിലുണ്ടായിരുന്നു.

ഇതിന് പിന്നാലെ ഇങ്ങനെയൊരു കത്ത് കയ്യില്‍ കിട്ടിയിട്ടില്ലെന്നും കണ്ടിട്ടില്ലെന്നും ആനാവൂര്‍ നാഗപ്പന്‍ വ്യക്തമാക്കിയിരുന്നു. ‘അങ്ങനെയൊരു കത്ത് എഴുതാന്‍ മേയര്‍ക്ക് കഴിയില്ല. എന്താണ് സംഭവമെന്നത് അറിയില്ല. ഇങ്ങനെയൊരു കത്ത് എഴുതാന്‍ പാടില്ല. ഇതുവരെ ആ കത്ത് എഴുതിയിട്ടുമില്ല. മാധ്യമങ്ങളിലൂടെയാണ് വിവരമറിഞ്ഞത്. പൊലീസില്‍ പരാതി നല്‍കണമോ എന്ന് മേയറുമായി ആലോചിച്ച് തീരുമാനിക്കും,’ എന്നായിരുന്നു ആനാവൂര്‍ നാഗപ്പന്‍ പറഞ്ഞത്.

സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും ആരോപണത്തില്‍ പ്രതികരിച്ചിരുന്നു.
കത്തയച്ചിട്ടില്ല എന്ന് മേയര്‍ തന്നെ വ്യക്തമാക്കിയ സ്ഥിതിക്ക് അതിലിനി ഇടപെടേണ്ടതില്ലെന്നും പിന്‍വാതിലിലൂടെ മാര്‍ക്സിസ്റ്റുകാരെ തിരുകിക്കയറ്റുന്ന നിലപാടല്ല ഇടതുപക്ഷ ജനാധിപത്യ മുന്നണിക്കും കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ മാര്‍ക്സിസ്റ്റിനുമുള്ളതെന്നുമാണ് എം.വി. ഗോവിന്ദന്‍ പത്രസമ്മേളനത്തില്‍ പറഞ്ഞത്.

Content Highlight: Mayor Arya Rajendran about Letter controversy

We use cookies to give you the best possible experience. Learn more