| Sunday, 20th October 2019, 4:07 pm

അഭിജിത് ബാനര്‍ജിയുടെ നൊബേല്‍ പുരസ്‌കാര നേട്ടം രാഷ്ട്രീയപരമായല്ല കാണേണ്ടത് -മായാവതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: സാമ്പത്തിക നൊബേല്‍ സമ്മാനം ലഭിച്ച ഇന്ത്യന്‍ വംശജനായ അഭിജിത് ബാനര്‍ജിയെ അഭിനന്ദിച്ച് ബി.എസ്.പി നേതാവ് മായാവതി. അഭിജിത് ബാനര്‍ജിയുെട വിജയത്തില്‍ എല്ലാ ഇന്ത്യക്കാരും അഭിമാനിക്കണമെന്നും രാഷ്ട്രീയപരമായല്ല ഈ നേട്ടത്തെ നമ്മള്‍ കാണേണ്ടതെന്നും മായാവതി ട്വിറ്ററില്‍ കുറിച്ചു.

ബി.ജെ.പിയുടെ സാമ്പത്തിക നയത്തിന്റെ വിമര്‍ശകനും കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനമായിരുന്ന ന്യായ് പദ്ധതിയുടെ അമരക്കാരനുമായ അഭിജിത് ബാനര്‍ജിയുടെ നോബേല്‍ സമ്മാന വിജയം ഇന്ത്യയില്‍ പ്രധാന രാഷ്ട്രീയ വിഷയമായ സാഹചര്യത്തിലാണ് മായാവതിയുടെ അഭിനന്ദനം.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

കഴിഞ്ഞ ദിവസങ്ങളില്‍ അഭിജിത് ബാനര്‍ജിയെ പരിഹസിച്ചുകൊണ്ട് ബി.ജെ.പി നേതാക്കള്‍ രംഗത്തുവന്നിരുന്നു.
ബി.ജെ.പി ദേശീയ സെക്രട്ടറി രാഹുല്‍ സിന്‍ഹയും കേന്ദ്രമന്ത്രി പിയൂഷ് ഗോയലും അഭിജിത് ബാനര്‍ജിക്കെതിരെ രംഗത്തു വന്നിരുന്നു.
വിദേശികളായ രണ്ടാം ഭാര്യമാര്‍ ഉള്ളവര്‍ക്കാണ് കൂടുതലും നൊബേല്‍ പുരസ്‌കാരം ലഭിക്കുന്നതെന്നായിരുന്നു സിന്‍ഹയുടെ പരിഹാസം. രണ്ടാം ഭാര്യയായി ഒരു വിദേശിയുണ്ടാകുന്നതാണോ നൊബേല്‍ ലഭിക്കാനുള്ള ഡിഗ്രി എന്നും സിന്‍ഹ ചോദിച്ചു.

അഭിജിത് ബാനര്‍ജി ഇടതു ചായ്‌വുള്ളയാളാണെന്നും, അദ്ദേഹത്തിന്റെ സിദ്ധാന്തങ്ങള്‍ ഇന്ത്യയിലെ ജനങ്ങള്‍ തള്ളിക്കളഞ്ഞുവെന്നും കേന്ദ്ര റെയില്‍വേ മന്ത്രി പീയുഷ് ഗോയല്‍ അഭിപ്രായപ്പെട്ടിരുന്നു.

പീയൂഷ് ഗോയല്‍ തന്റെ പ്രൊഫഷണലിസത്തെയാണ് ചോദ്യം ചെയ്തതെന്ന് അഭിജിത് ബാനര്‍ജി പ്രതികരിച്ചിരുന്നു. ബി.ജെ.പി നേതാക്കളുടെ വ്യക്തിപരമായ അധിക്ഷേപം അസ്വസ്ഥതയുണ്ടാക്കുന്നെന്നും അഭിജിത് പറഞ്ഞിരുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

അഭിജിത് ബാനര്‍ജിയെ പിന്തുണച്ച് രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും രംഗത്തു വന്നിരുന്നു.
പ്രിയ ബാനര്‍ജീ, ഈ വിദ്വേഷം കൊണ്ട് അന്ധരായ മതഭ്രാന്തന്മാര്‍ക്ക് എന്താണ് പ്രൊഫഷണലിസം എന്നതിനെക്കുറിച്ച് യാതൊരു ധാരണയുമില്ല. ദശാബ്ദങ്ങളെടുത്തുപോലും നിങ്ങള്‍ക്കത് അവരോട് വിശദീകരിക്കാന്‍ പറ്റില്ല. എന്നാണ് രാഹുല്‍ഗാന്ധി ട്വിറ്ററില്‍ കുറിച്ചത്.

അഭിജിത് ബാനര്‍ജി ആത്മാര്‍ഥമായി തന്റെ ജോലി ചെയ്താണ് നോബേല്‍ സമ്മാനം കരസ്ഥമാക്കിയതെന്നും തകര്‍ന്നു കൊണ്ടിരിക്കുന്ന സാമ്പത്തികരംഗത്തെ തിരികെ കൊണ്ടു വരലാണ് ബി.ജെപി നേതാക്കളുടെ ജോലി അല്ലാതെ കോമഡി ഷോ നടത്തലല്ലെന്നുമാണ് പ്രിയങ്ക ഗാന്ധി ട്വീറ്റു ചെയ്തിരുന്നത്.

We use cookies to give you the best possible experience. Learn more