Film News
ആ നടനില്‍ മാത്രമേ കുഞ്ഞെല്‍ദോ ഭദ്രമായി നില്‍ക്കുകയുള്ളൂ, ഏറ്റവും നല്ല ഓപ്ഷന്‍ ആസിഫ് അലി തന്നെയായിരുന്നു: മാത്തുക്കുട്ടി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2021 Dec 24, 03:12 am
Friday, 24th December 2021, 8:42 am

ചാനല്‍ അവതാരകനായി തിളങ്ങിയ മാത്തുക്കുട്ടി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് കുഞ്ഞെല്‍ദോ. ആസിഫ് അലി നായകാനായെത്തുന്ന ചിത്രത്തില്‍ വിനീത് ശ്രീനിവാസനാണ് ക്രിയേറ്റീവ് ഡയറക്ടര്‍. പഠിക്കുന്ന കാലം മുതല്‍ മെച്ച്വര്‍ഡ് ആയ സ്റ്റേജ് വരെ നീളുന്ന നായകനെയാണ് ചിത്രത്തില്‍ കാണിക്കുന്നത്.

അങ്ങനെ ആലോചിച്ചപ്പോള്‍ തന്റെ മനസില്‍ ആസിഫ് അലിയാണ് എത്തിയതെന്ന് പറയുകയാണ് മാത്തുക്കുട്ടി. ഡൂള്‍ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് മാത്തുക്കുട്ടി ആസിഫ് അലി സിനിമയിലേക്കെത്തിയതിനെ പറ്റിയ പറയുന്നത്.

‘പ്ലസ് ടു കാലം മുതല്‍ ഒരു 7 വര്‍ഷത്തോളം നീളുന്ന ഒരു കഥയാണ് സിനിമയില്‍ പറയുന്നത്. അതുകൊണ്ട് തന്നെ വിവിധ പ്രായത്തിലുള്ള ഇമോഷന്‍സ് കുഞ്ഞെല്‍ദോ ആവുന്നയാളുടെ മുഖത്തും ശരീരത്തിലും കിട്ടണമെന്നൊരു നിര്‍ബന്ധമുണ്ടായിരുന്നു.

യൂണിഫോം ഇട്ടു നിര്‍ത്തിയാലും അവസാനത്തില്‍ മെച്ച്വര്‍ഡ് ആയ സ്റ്റേജില്‍ നിര്‍ത്തിയാലും അത് കൈകാര്യം ചെയ്യാന്‍ പറ്റുന്ന ഒരു നടനില്‍ മാത്രമേ കുഞ്ഞെല്‍ദോ ഭദ്രമായി നില്‍ക്കുകയുള്ളൂ. അങ്ങനെ ആലോചിച്ചപ്പോള്‍ ഏറ്റവും നല്ല ഓപ്ഷന്‍ ആസിഫ് അലി തന്നെയായിരുന്നു. അത് സിനിമ കാണുമ്പോള്‍ നിങ്ങള്‍ക്ക് മനസ്സിലാകും,’ മാത്തുക്കുട്ടി പറഞ്ഞു.

‘നിങ്ങള്‍ ഒരു സങ്കടം ബാക്കി വെച്ച് തീയേറ്ററില്‍ നിന്ന് ഇറങ്ങില്ല. മനസ്സ് നിറച്ചിട്ട് പോകുന്ന സിനിമയായിരിക്കും കുഞ്ഞേല്‍ദോ. നിങ്ങളുടെ ഹൃദയത്തില്‍ എവിടെയെങ്കിലുമൊക്കെ തൊടുന്ന ഒരു സിനിമയായിരിക്കും ഇത്,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മാത്തുക്കുട്ടി തന്നെയാണ് ചിത്രത്തിന്റെ രചനയും നിര്‍വഹിച്ചത്. ലിറ്റില്‍ ബിഗ് ഫിലിംസിന്റെ ബാനറില്‍ സുവിന്‍ കെ. വര്‍ക്കിയും പ്രശോഭ് കൃഷ്ണയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ഷാന്‍ റഹ്മാനാണ് സംഗീതം. സംവിധായകന്റെ സുഹൃത്തിന്റെ ജീവിതത്തില്‍ നടന്ന കഥയാണ് ചിത്രത്തിന്റെ പ്രമേയം.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: mathukutty about asif ali and kunjeldho movie