കൂടത്തായി കേസില്‍ കൊലകള്‍ക്ക് ഉപയോഗിച്ച സയനൈഡിന്റെ ഉറവിടം കണ്ടെത്തി; ജോളിയുടെ കോയമ്പത്തൂര്‍ യാത്രയ്ക്ക് പിന്നിലെ ചുരുളഴിയുന്നു
Koodathayi Murder
കൂടത്തായി കേസില്‍ കൊലകള്‍ക്ക് ഉപയോഗിച്ച സയനൈഡിന്റെ ഉറവിടം കണ്ടെത്തി; ജോളിയുടെ കോയമ്പത്തൂര്‍ യാത്രയ്ക്ക് പിന്നിലെ ചുരുളഴിയുന്നു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 20th October 2019, 7:39 am

കോഴിക്കോട്: കൂടത്തായി കേസില്‍ കൊലകള്‍ക്കുപയോഗിച്ച സയനൈഡിന്റെ ഉറവിടം കണ്ടെത്തി. കോയമ്പത്തൂരില്‍ നിന്നാണ് ഇതെത്തിയതെന്ന് അന്വേഷണ സംഘം സ്ഥിരീകരിച്ചു. എസ്.ഐ ജീവന്‍ ജോര്‍ജിന്റെ നേതൃത്വത്തിലുള്ള സംഘം കോയമ്പത്തൂരെത്തി ഇക്കാര്യം അന്വേഷിച്ചതോടെയാണു ചുരുളഴിഞ്ഞത്.

മുഖ്യപ്രതിയായ ജോളിക്ക് സയനൈഡ് നല്‍കിയതു രണ്ടാം പ്രതിയായ മാത്യുവാണ്. ഇദ്ദേഹം സയനൈഡ് വാങ്ങിയത് മൂന്നാംപ്രതി പ്രജികുമാറില്‍ നിന്നാണെന്നും നേരത്തേ വ്യക്തമായിരുന്നു. ഇതിനു പിന്നാലെയാണ് അന്വേഷണം കോയമ്പത്തൂരിലേക്കെത്തിയത്.

കോയമ്പത്തൂരിലെ സത്യന്‍ എന്നയാളാണു മാത്യുവിന് സയനൈഡ് നല്‍കിയതെന്നു കണ്ടെത്തിയിട്ടുണ്ട്. സത്യന്റെ മൊഴി രേഖപ്പെടുത്തി. സത്യന് സയനൈഡ് നല്‍കിയ വ്യക്തി അഞ്ചുമാസം മുന്‍പ് മരിച്ചു. ഇയാള്‍ക്ക് സയനൈഡ് കൈവശം വെയ്ക്കുന്നതിന് ലൈസന്‍സ് ഉണ്ട്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ഇതുമായി ബന്ധപ്പെട്ട രേഖകളും ഇയാളുടെ മരണ സര്‍ട്ടിഫിക്കറ്റും അന്വേഷണ സംഘം ശേഖരിച്ചു. ജോളി കോയമ്പത്തൂരിലേക്കു പലതവണ പോയതിന്റെ തെളിവുകളും നേരത്തേ ലഭിച്ചിരുന്നു.

വീണ്ടും കസ്റ്റഡിയില്‍ ലഭിക്കുന്ന പക്ഷം ജോളിയെ കോയമ്പത്തൂരിലെത്തിച്ച് തെളിവെടുപ്പ് നടത്താനും സാധ്യതയുണ്ട്. ജോളിയുമായി അടുത്ത ബന്ധമുള്ള ബി.എസ്.എന്‍.എല്‍ ജീവനക്കാരന്‍ ജോണ്‍സണ്‍ ജോലി ചെയ്യുന്നതും കോയമ്പത്തൂരാണ്.

അതുകൊണ്ടു ജോളിയുടെ കോയമ്പത്തൂര്‍ യാത്രയുടെ ഉദ്ദേശ്യം എന്തായിരുന്നുവെന്നത് ഉറപ്പിക്കേണ്ടതുണ്ട്. കോയമ്പത്തൂരില്‍ പോകുമ്പോള്‍, എന്‍.ഐ.ടിയില്‍ നിന്നു വിദ്യാര്‍ഥികള്‍ക്കൊപ്പം ടൂര്‍ പോകുന്നുവെന്നാണ് ജോളി ബന്ധുക്കളോടു പറഞ്ഞിരുന്നത്.

മൂന്നു പ്രതികളുടെയും റിമാന്‍ഡ് കാലാവധി ഇന്നലെ താമരശ്ശേരി കോടതി നീട്ടിയിരുന്നു. നവംബര്‍ രണ്ടുവരെയാണ് റിമാന്‍ഡ് നീട്ടിയത്. അതിനിടെ ജോളിയുടെ വക്കാലത്തിനെച്ചൊല്ലി കോടതിയില്‍ തര്‍ക്കമുണ്ടായി.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ജോളി ആളൂരിന് വക്കാലത്ത് നല്‍കിയോ എന്ന് വ്യക്തതയില്ലെന്ന് ബാര്‍ അസോസിയേഷന്‍ പറഞ്ഞു. സൗജന്യ നിയമസഹായം നല്‍കേണ്ടത് കോടതിയാണെന്ന വാദവുമുയര്‍ന്നു. എന്നാല്‍ ഇക്കാര്യം ജോളി പറഞ്ഞാല്‍ പരിശോധിക്കാമെന്ന നിലപാടിലാണ് കോടതി.

ജോളി വിദ്യാഭ്യാസമുള്ളയാളാണെന്നും അവര്‍ തന്നെയാണ് വക്കാലത്തില്‍ ഒപ്പിട്ടിട്ടുള്ളതെന്നും കോടതി ചൂണ്ടിക്കാട്ടി. വക്കാലത്തിന്റെ കാര്യത്തില്‍ ജോളി തീരുമാനിക്കട്ടെയെന്നും കോടതി വ്യക്തമാക്കി.

തന്റെ അഭിഭാഷകനായി ഗോവിന്ദച്ചാമിക്കായി വാദിച്ച ബി.എ ആളൂര്‍ വേണ്ടെന്ന് കൂടത്തായി കൊലപാതക കേസുകളിലെ പ്രതി ജോളി പറഞ്ഞതാണ് തര്‍ക്കത്തിന് കാരണം. സഹോദരന്‍ ഏര്‍പ്പാടാക്കിയതെന്നാണ് ആളൂര്‍ പറഞ്ഞത്.

എന്നാല്‍ താനത് വിശ്വസിക്കുന്നില്ലെന്നു ജോളി പറഞ്ഞിരുന്നു. ഈ വാദം സഹോദരനും നിഷേധിച്ചിരുന്നു. വെള്ളിയാഴ്ച താമരശ്ശേരി ഒന്നാം മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കാനെത്തിയപ്പോഴായിരുന്നു ജോളിയുടെ പ്രതികരണം.