| Tuesday, 26th March 2024, 12:44 pm

ചെന്നൈയുടെ നഷ്ടപ്പെട്ട വജ്രായുധം തിരിച്ചുവരുന്നു; ഗുജറാത്തിനെ എറിഞ്ഞുവീഴ്ത്താൻ സൂപ്പർ താരം അണിയറയിൽ ഒരുങ്ങുന്നു

സ്പോര്‍ട്സ് ഡെസ്‌ക്

2024 ഐ.പി.എല്ലില്‍ ഇന്ന് നടക്കുന്ന ആവേശകരമായ മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സും ചെന്നൈ സൂപ്പര്‍ കിങ്സും ആണ് ഏറ്റുമുട്ടുന്നത്. ചെന്നൈയുയുടെ തട്ടകമായ ചെപ്പോക് സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ കഴിഞ്ഞവര്‍ഷത്തെ ഫൈനലിസ്റ്റുകള്‍ വീണ്ടും മുഖാമുഖം വരുന്നു എന്ന പ്രത്യേകതയും ഈ മത്സരത്തിനുണ്ട്.

മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് ആരാധകര്‍ക്ക് ആശ്വാസ നല്‍കുന്ന വാര്‍ത്തകളാണ് പുറത്തുവരുന്നത്. ഐ.പി.എല്ലിന് മുന്നോടിയായി പരിക്കേറ്റ ശ്രീലങ്കയുടെ സ്റ്റാര്‍ പേസര്‍ മതീഷ് പതിരാന സി.എസ്.കെ ടീമിനൊപ്പം ചേര്‍ന്നിട്ടുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ശ്രീലങ്കന്‍ പേസര്‍ ടീമിനൊപ്പം പരിശീലനം നടത്തിയതായും വാര്‍ത്തകള്‍ നിലനില്‍ക്കുന്നുണ്ട്.

ഐ.പി.എല്ലിന് മുന്നോടിയായി നടന്ന ബംഗ്ലാദേശിനെതിരായ ടി-20 പരമ്പരയിലാണ് ശ്രീലങ്കന്‍ താരത്തിന് പരിക്കുപറ്റിയത്. എന്നാല്‍ താരം ഇപ്പോള്‍ പരിക്കു മാറി ചെന്നൈ ടീമിനൊപ്പം ചേര്‍ന്നത് ആരാധകര്‍ക്ക് വലിയ പ്രതീക്ഷകളാണ് നല്‍കുന്നത്.

കഴിഞ്ഞ സീസണില്‍ ധോണിയുടെ കീഴില്‍ ചെന്നൈ അഞ്ചാം ഐ. പി.എല്‍ കിരീടം സ്വന്തമാക്കുന്നതില്‍ നിര്‍ണായക പങ്കു വഹിച്ച താരമായിരുന്നു പതിരാന. കഴിഞ്ഞ സീസണില്‍ 12 മത്സരങ്ങളില്‍ നിന്നും 19 വിക്കറ്റുകള്‍ ആണ് ശ്രീലങ്കന്‍ താരം നേടിയത്.

അതേസമയം ആദ്യ മത്സരത്തില്‍ ബെംഗളൂരുവിനെ തോല്‍പ്പിച്ചു കൊണ്ടാണ് ചെന്നൈയുടെ വരവ്. മത്സരത്തില്‍ ചെന്നൈയുടെ ബൗളിങ്ങില്‍ നാല് വിക്കറ്റുകള്‍ വീഴ്ത്തി മിന്നും പ്രകടനമാണ് ബംഗ്ലാദേശ് പേസര്‍ മുസ്തഫിസുര്‍ റഹ്‌മാന്‍ നടത്തിയത്.

റോയല്‍ ചലഞ്ചേഴ്സിന്റെ ടോപ്പ് ഓര്‍ഡര്‍ തകര്‍ത്തു കൊണ്ടായിരുന്നു ബംഗ്ലാദേശ് താരത്തിന്റെ തകര്‍പ്പന്‍ ബൗളിങ്. നാല് ഓവറില്‍ 29 റണ്‍സ് വിട്ടുനല്‍കിയാണ് താരം നാല് വിക്കറ്റ് വീഴ്ത്തിയത്. ബംഗ്ലാദേശ് പേസര്‍ക്കൊപ്പം പതിരാന കൂടി ചേരുമ്പോള്‍ ചെന്നൈയുടെ ബൗളിങ് കൂടുതല്‍ കരുത്തുറ്റതായി മാറുമെന്ന് ഉറപ്പാണ്.

Content Highlight: Matheesha Pathirana back to csk squad

We use cookies to give you the best possible experience. Learn more